വാഷിംഗ്ടൺ: യുഎസിലേക്ക് പ്രവേശിക്കാൻ സാധുവായ വിസയുള്ള 55 ദശലക്ഷത്തിലധികം വിദേശികളുടെ രേഖകൾ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വീണ്ടും പരിശോധിക്കുന്നു. കുടിയേറ്റ നിയമങ്ങളുടെ ലംഘനങ്ങളോ വിസ റദ്ദാക്കാൻ സാധ്യതയുള്ള വിഷയങ്ങളോ ഉണ്ടോയെന്ന് കണ്ടെത്തുകയാണ് ഈ പരിശോധനയുടെ ലക്ഷ്യം.
അസോസിയേറ്റഡ് പ്രസ്സിൻ്റെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് ഇക്കാര്യം അറിയിച്ചത്. എല്ലാ യുഎസ് വിസ ഉടമകളും ‘തുടർച്ചയായ പരിശോധനയ്ക്ക്’ വിധേയരാണെന്നും, വിസ ലഭിക്കുന്നതിന് അവർക്ക് അയോഗ്യതയുണ്ടോയെന്ന് സൂചിപ്പിക്കുന്ന എന്തെങ്കിലും വിവരങ്ങൾ ഉണ്ടോയെന്ന് കണ്ടെത്താൻ ലക്ഷ്യമിട്ടാണ് ഈ പരിശോധനയെന്നും വകുപ്പ് വ്യക്തമാക്കി.
ഇത്തരം വിവരങ്ങൾ കണ്ടെത്തിയാൽ, വിസ റദ്ദാക്കും. വിസയുള്ള വ്യക്തി യുണൈറ്റഡ് സ്റ്റേറ്റ്സിൽ ആണെങ്കിൽ, അവരെ നാടുകടത്താൻ നടപടിയെടുക്കും.
വിസയുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുക, ക്രിമിനൽ പ്രവർത്തനങ്ങൾ, പൊതു സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുക, ഏതെങ്കിലും തരത്തിലുള്ള ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുക, അല്ലെങ്കിൽ ഒരു ഭീകര സംഘടനയ്ക്ക് പിന്തുണ നൽകുക തുടങ്ങിയ അയോഗ്യതകൾക്കുള്ള സൂചനകളാണ് വകുപ്പ് പ്രധാനമായും പരിശോധിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
“ഞങ്ങളുടെ പരിശോധനയുടെ ഭാഗമായി ലഭ്യമായ എല്ലാ വിവരങ്ങളും ഞങ്ങൾ അവലോകനം ചെയ്യും. അതിൽ നിയമ നിർവ്വഹണ അല്ലെങ്കിൽ കുടിയേറ്റ രേഖകൾ, അല്ലെങ്കിൽ വിസ അനുവദിച്ചതിന് ശേഷം വെളിവാകുകയും അയോഗ്യത സൂചിപ്പിക്കുകയും ചെയ്യുന്ന മറ്റ് വിവരങ്ങൾ എന്നിവ ഉൾപ്പെടും,” ഡിപ്പാർട്ട്‌മെൻ്റ് പറഞ്ഞു.
പി പി ചെറിയാൻ