തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ‘അങ്കിൾ’ എന്ന് വിളിച്ച ടിവികെ നേതാവ് വിജയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി എം.ആർ.കെ. പനീർശെൽവം. നടന് രാഷ്ട്രീയ മാന്യതയില്ലെന്നായിരുന്നു മന്ത്രിയുടെ വിമർശനം. ആരാധകരുടെ തിരക്കിൽ ആകൃഷ്ടനായ നടൻ സിനിമാ ഡയലോഗ് പോലെയാണ് പ്രസംഗിച്ചതെന്നും,സിനിമയും രാഷ്ട്രീയവും ഒന്നല്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ടിവികെ സംസ്ഥാന സമ്മേളനത്തിൽ ലക്ഷക്കണക്കിന് ആളുകളാണ് ഒത്തുകൂടിയത്.
ടിവികെ സംസ്ഥാന സമ്മേളനത്തിൽ പ്രസംഗിച്ചപ്പോൾ, അദ്ദേഹത്തിൻ്റെ പക്വതയില്ലായ്മയാണ് കണ്ടതെന്ന് പനീർശെൽവം പറയുന്നു. തന്റെ രാഷ്ട്രീയ ലക്ഷ്യത്തിന് സഹായകമാകുമെന്ന് കരുതിയാണ് അദ്ദേഹം ഡിഎംകെ നേതൃത്വത്തെ ലക്ഷ്യമിട്ടത്. എന്നാൽ സിനിമയും രാഷ്ട്രീയവും ഒന്നല്ലെന്ന് വിജയ്‌യെ വിമർശിച്ചുകൊണ്ട് പനീർശെൽവം പറഞ്ഞു.സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ ഗ്രാന്റ് ഉൾപ്പെടെ നിരവധി ക്ഷേമ പദ്ധതികൾ ഡിഎംകെ നടപ്പാക്കുന്നുണ്ടെന്നും മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ മന്ത്രി പറഞ്ഞു.
“മുൻകാലങ്ങളിൽ ഞങ്ങൾ നിരവധി പ്രതിഷേധങ്ങളിൽ പങ്കെടുത്തിട്ടുണ്ട്, ദുഷ്‌കരമായ സമയങ്ങൾ കണ്ടിട്ടുണ്ട്. ജനപക്ഷ പരിപാടികൾ നടപ്പിലാക്കുന്നതിലൂടെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ഞങ്ങളുടെ നേതാവ് സ്റ്റാലിൻ കഠിനമായി പരിശ്രമിച്ചുവരികയാണ്,” മന്ത്രി കൂട്ടിച്ചേർത്തു.
ഡിഎംകെ സർക്കാർ സ്ത്രീകളെയും സർക്കാർ ജീവനക്കാരെയും മറ്റ് ജനവിഭാഗങ്ങളെയും തെറ്റായ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുകയാണെന്നായിരുന്നു പ്രസംഗത്തിനിടെ വിജയത് ഉയർത്തിയ ആരോപണം. നിങ്ങളുടെ ഭരണത്തിൽ എന്തെങ്കിലും നീതിയുണ്ടോ? സ്ത്രീ സുരക്ഷയുണ്ടോ എന്നും സ്റ്റാലിനോട് വിജയ് ചോദിച്ചു.പ്രത്യയശാസ്ത്ര ശത്രു ബിജെപിയാണെന്നും രാഷ്ട്രീയ ശത്രു ഡിഎംകെയാണെന്നും വിജയ് ആവർത്തിച്ചു. തമിഴക വേരുള്ളവർ ലോകം മുഴുവനുണ്ട്. ആ മുഴുവൻ ശക്തിയും ടിവികെയ്ക്ക് ഒപ്പമുണ്ട്. അധികാരത്തിലിരിക്കുന്നവർക്കെതിരെ ബഹുജന മുന്നേറ്റം സംഘടിപ്പിക്കും. 2026ൽ തമിഴ്നാട്ടിലെ മത്സരം ടിവികെയും ഡിഎംകെയും തമ്മിലാണെന്നും വിജയ് പ്രഖ്യാപിച്ചു.