ഗവര്‍ണര്‍ ബില്ലുകള്‍ ആറുമാസത്തോളം തടഞ്ഞു വയ്ക്കുന്നത് ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി. രാഷ്ട്രപതി റഫറന്‍സില്‍ കേന്ദ്രസര്‍ക്കാര്‍ വാദം ഉന്നയിക്കുന്നതിനിടയിലാണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം. ഗവര്‍ണര്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങള്‍ക്കും ഇടയിലുള്ള സുപ്രധാന കണ്ണിയാണെന്നും ചീഫ് ജസ്റ്റിസ് ജസ്റ്റിസ് പറഞ്ഞു. ഒരു ഭരണഘടനാ സ്ഥാപനം ചുമതല നിര്‍വഹിക്കുന്നില്ലെങ്കില്‍ മറ്റൊരു ഭരണഘടനാ സ്ഥാപനത്തിന് നിര്‍ദ്ദേശം നല്‍കാന്‍ കഴിയില്ല എന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി.
രാഷ്ട്രപതി റഫറന്‍സിനെ എതിര്‍ക്കുന്നവരുടെ വാദം ആരംഭിച്ചു. ഗവര്‍ണര്‍ സര്‍ക്കാര്‍ ഉപദേശത്തിന് ബാധ്യസ്ഥന്‍ ആണെന്ന് റഫറന്‍സിനെ എതിര്‍ത്ത് വാദമുയര്‍ന്നു. നിയമസഭ രണ്ടാമതും പാസാക്കി തിരിച്ചയക്കുന്ന ബില്ല് ഗവര്‍ണര്‍ക്ക് രാഷ്ട്രപതിക്ക് അയക്കാന്‍ കഴിയില്ല എന്നും എതിര്‍ഭാഗം കോടതിയില്‍ പറഞ്ഞു. രാഷ്ട്രപതി റഫറന്‍സില്‍ വാദം പുരോഗമിക്കുകയാണ്.
നിയമസഭകള്‍ പാസാക്കിയ ബില്ലുകള്‍ കൈകാര്യം ചെയ്യുന്നതിനിടെ മൗലികാവകാശങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട് രാഷ്ട്രപതിയോ ഗവര്‍ണറോ എടുക്കുന്ന നടപടികള്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് റിട്ട് അധികാരപരിധി ഉപയോഗിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 32 പ്രകാരം മൗലികാവകാശ ലംഘനത്തിന് സംസ്ഥാനങ്ങള്‍ക്ക് റിട്ട് ഹര്‍ജി ഫയല്‍ ചെയ്യാന്‍ കഴിയുമോ എന്നതിനെക്കുറിച്ച് സോളിസിറ്റര്‍ ജനറല്‍ സുപ്രിംകോടതിയുടെ അഭിപ്രായം തേടി. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് അതുല്‍ എസ് ചന്ദൂര്‍ക്കര്‍ എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ചാണ് രാഷ്ട്രപതി റഫറന്‍സില്‍ വാദങ്ങള്‍ കേള്‍ക്കുന്നത്.