യുഎസ് വലതുപക്ഷ ആക്ടിവിസ്റ്റും,കടുത്ത ട്രംപ് അനുകൂലിയുമായ ചാർളി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു. യൂട്ടാ വാലി യൂണിവേഴ്സിറ്റിയിലെ സംവാദപരിപാടിക്കിടെയായിരുന്നു ആക്രമണം. മാസ് ഷൂട്ടിങുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുന്നതിനിടെ കഴുത്തില്‍ വെടിയേൽക്കുകയായിരുന്നു.
വേദിക്ക് 182 മീറ്റർ അകലെയുള്ള കെട്ടിടത്തില്‍ നിന്നാണ് അക്രമി കിർക്കിന് നേരെ വെടിയുതിർത്തത്.കഴുത്തില്‍ വെടിയേറ്റ ചാർളി കിർക്കിന്‍റെ ഉടന്‍ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും മരണം സ്ഥിരീകരിക്കുകായിരുന്നു. അക്രമിയെ പിടികൂടാനായിട്ടില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. അക്രമിയെന്ന് സംശയിക്കുന്ന ഒരാളെ സംഭവസ്ഥലത്ത് പിടികൂടിയെങ്കിലും ഇയാളെ പിന്നീട് വിട്ടയച്ചു.
യുവ ജനങ്ങളുടെ ഹൃദയം അറിഞ്ഞയാൾ എന്നാണ് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ചാർലി കിർക്കിനെ അനുസ്മരിച്ചത്. ഒപ്പം ആക്രമണത്തെ ശക്തമായി അപലപിക്കുകയും ചെയ്തു. “ഇന്ന് യുഎസിനെ സംബന്ധിച്ച് കറുത്ത ദിനമാണ്. ചാർളി കിർക്ക് വേണ്ടി യുഎസിന് വേണ്ടി ജീവിതം സമർപ്പിച്ച ദേശസ്നേഹിയാണ്. ദശലക്ഷക്കണക്കിന് ആളുകളെ അദ്ദേഹം പ്രചോദിപ്പിച്ചു. സത്യത്തിനും സ്വാതന്ത്ര്യത്തിനും അദ്ദേഹം ഒരു മാതൃകയാണ്”, ഡൊണാൾഡ് ട്രംപ് അനുസ്മരിച്ചു.
യുഎസിലെ ഏറ്റവും വലിയ യാഥാസ്ഥിതിക വിദ്യാർഥി സംഘടനയായ ‘ടേണിംഗ് പോയിൻ്റ് യുഎസ്എ’യുടെ സ്ഥാപകനായ ചാർളി കിർക്കിന് എക്‌സിൽ 5.2 മില്ല്യണ്‍ ഫോളോവേഴ്‌സും ടിക്‌ടോക്കിൽ 7.3 മില്ല്യണ്‍ ഫോളോവേഴ്‌സും ഉണ്ട്.