ട്രംപ് അനുകൂലിയും വലതുപക്ഷ ആക്ടിവിസ്റ്റുമായ ചാർളി കേർക്കിൻ്റെ മരണത്തിൽ പ്രതികരിച്ച് ചാർളി കേർക്കിൻ്റെ ഭാര്യ എറിക്ക കേർക്ക്. ചാർളിയുടെ പാരമ്പര്യം നശിച്ചുപോകാൻ അനുവദിക്കില്ലെന്ന് യൂട്ടാ വാലി യൂണിവേഴ്സിറ്റി (UVU) യിൽ പങ്കെടുത്ത പൊതുപരിപാടിയിൽ എറിക്ക പറഞ്ഞു. ചാർളിയുടെ മരണത്തിന് ശേഷം ആദ്യമായി പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. ഭർത്താവ് പോഡ്‌കാസ്റ്റ് ഹോസ്റ്റ് ചെയ്ത ഓഫീസിൽ നിന്നായിരുന്നു അവർ സംസാരിച്ചത്.
“അയാൾക്ക് അമേരിക്കയെയും പ്രകൃതിയെയും ചിക്കാഗോയിലെ കുഞ്ഞുങ്ങളെയും വളരെ ഇഷ്ടമായിരുന്നു. എന്നാൽ, എല്ലാത്തിലും ഉപരിയായി എന്നെയും മക്കളെയും അയാൾ ജീവന് തുല്യം സ്നേഹിച്ചു,” എറിക്ക പറഞ്ഞു. ചാള്‍ളി കേർക്കിൻ്റെ കൊലയാളി ടൈലർ റോബിൻസണിൻ്റെ പേര് എടുത്ത് പറയാതിരുന്ന എറിക്ക “എന്റെ ഭർത്താവിന്റെ കൊലപാതകത്തിന് ഉത്തരവാദികളായ കുറ്റവാളികൾ” എന്ന് അഭിസംബോധന ചെയ്തു. “ഈ ഭാര്യയുടെ ഉള്ളിൽ ആളിക്കത്തിയ തീ എത്രയാണെന്ന് നിനക്ക് അറിയില്ല. ഈ വിധവയുടെ നിലവിളി ലോകമെമ്പാടും ഒരു യുദ്ധവിളി പോലെ പ്രതിധ്വനിക്കും,” എറിക്ക പറഞ്ഞു.
ട്രംപിനോട് നന്ദി അറിയിച്ച എറിക്ക, ഭർത്താവിന് പ്രസിഡന്റിനെ വളരെ ഇഷ്ടമായിരുന്നുവെന്നും നിങ്ങൾ പരസ്പരം നൽകി പോന്ന പിന്തുണ വളരെ വലുതായിരുന്നുവെന്നും പറഞ്ഞു. “കുഴപ്പങ്ങളും സംശയങ്ങളും അനിശ്ചിതത്വവും നിറഞ്ഞ ഈ ലോകത്ത്, എന്റെ ഭർത്താവിന്റെ ശബ്ദം നിലനിൽക്കും,” എറിക്ക പറഞ്ഞു. 2018ൽ ആദ്യം കണ്ടുമുട്ടിയ ചാർളിയും എറിക്കയും 2021ലാണ് വിവാഹിതരായത്. ഇരുവർക്കും രണ്ട് മക്കളുണ്ട്.
കഴിഞ്ഞ ദിവസമാണ് ചാള്‍ളി കേർക്കിൻ്റെ കൊലയാളി ടൈലർ റോബിൻസൺ പിടിയിലായത്. റോബിൻസൺ ഒറ്റയ്ക്കാണ് പ്രവർത്തിച്ചതെന്നാണ് അധികൃതർ അറിയിക്കുന്നത്. കേസിൽ അന്വേഷണം തുടരുകയാണ്. പ്രതിയുടെ ആദ്യ ചിത്രങ്ങൾ എഫ്ബിഐ പുറത്തുവിട്ടിരുന്നു.
യൂട്ടാ വാലി യൂണിവേഴ്സിറ്റിയിലെ സംവാദപരിപാടിക്കിടെ ആയിരുന്നു ചാർളി കേർക്കിന് വെടിയേറ്റത്.മാസ് ഷൂട്ടിങുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുന്നതിനിടെ കേർക്കിൻ്റെ കഴുത്തില്‍ വെടിയേൽക്കുകയായിരുന്നു. വേദിക്ക് 182 മീറ്റർ അകലെയുള്ള കെട്ടിടത്തില്‍ നിന്നാണ് അക്രമി കേർക്കിന് നേരെ വെടിയുതിർത്തത്. വെടിയേറ്റ ചാർളി കേർക്കിൻ്റെ ഉടന്‍ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും മരണം സ്ഥിരീകരിക്കുകായിരുന്നു.