അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതിനെ തുടർന്ന് ആക്കുളം നീന്തൽകുളം അണുവിമുക്തമാക്കാൻ ആരോഗ്യ വകുപ്പിൻ്റെ കർശന നിർദേശം. നീന്തൽക്കുളത്തിലെ മുഴുവൻ വെള്ളവും തുറന്നുവിടണം. നീന്തൽക്കുള ഭിത്തി തേച്ച് ഉരച്ച് ശുചിയാക്കണം. വെള്ളം നിലനിർത്തുമ്പോൾ ക്ലോറിനേറ്റ് ചെയ്ത് നിലനിർത്തണമെന്നും ജില്ലാ ആരോഗ്യവിഭാഗം ആക്കുളം ടൂറിസ്റ്റ് വില്ലേജിന് നിർദ്ദേശം നൽകി. തിരുവനന്തപുരത്ത് പൂവാർ സ്വദേശിയായ പതിനേഴുകാരന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തൽകുളം ആരോഗ്യവകുപ്പ് പൂട്ടിയിരുന്നു. വെള്ളത്തിന്റെ സാമ്പിൾ ആരോഗ്യവകുപ്പ് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
മൂന്നു കൂട്ടുകാർക്കൊപ്പമായിരുന്നു പതിനേഴുകാരൻ ഓഗസ്റ്റ് 16ന് ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തൽകുളത്തിലെത്തി കുളിച്ചിരുന്നത്. പിറ്റേന്ന് മുതലാണ് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. ഇന്നലെയാണ് പതിനേഴുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. ഒപ്പമുണ്ടായിരുന്നു മൂന്നുപേർക്ക് നിലവിൽ രോഗലക്ഷണങ്ങൾ ഇല്ല. എന്നാൽ ഇവർ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.അതേസമയം, തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിലവിൽ ഒൻപത് പേർ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുണ്ട്. ഇതിൽ പതിനാലുകാരൻറെ നില ഗുരുതരമാണ്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് ജില്ലയിൽ 10 പേർ ചികിത്സയിൽ തുടരുകയാണ്. കോഴിക്കോട്, മലപ്പുറം, വയനാട് സ്വദേശികളാണ് ചികിത്സയിലുള്ളത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ 9 പേരും സ്വകാര്യ ആശുപത്രിയിൽ ഒരാളുമാണ് ഉള്ളത്. ഈ വർഷം 66 പേർക്ക് രോഗബാധ ഉണ്ടായെന്നും 17 പേർ മരിച്ചെന്നുമാണ് ആരോഗ്യവകുപ്പിൻ്റെ കണക്ക്. ഈ മാസം ഇതുവരെ 19 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ഏഴു പേർ മരിക്കുകയും ചെയ്തു. പല കേസുകളിലും ഉറവിടം വ്യക്തമല്ലാത്തതാണ് ആരോഗ്യവകുപ്പിനെ കുഴക്കുന്നത്.