സ്വർണ്ണപ്പാളി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പന്തളം രാജകുടുംബം. 1999ൽ വിജയ് മല്യ വഴിപാട് ആയി സമർപ്പിച്ച സ്വർണ്ണപ്പാളികൾ 2019 എങ്ങനെ സ്വർണ്ണം അല്ലാതായി എന്നതിൽ അന്വേഷണം വേണം. സ്പോൺസർമാരായി വരുന്നവർക്ക് അത് ചെയ്യാനുള്ള കഴിവും സാമ്പത്തികം ഉണ്ടോ എന്നതും അന്വേഷിക്കണം.
2019ൽ നടപടിക്രമങ്ങൾ പാലിക്കപ്പെട്ടില്ല എന്നത് ഭക്തരെ വിഷമിപ്പിക്കുന്നു. നടപടിക്രമങ്ങൾ ലാഘവത്തോടെ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥരെ കണ്ടെത്തേണ്ടത് സർക്കാറിന്റെ ഉത്തരവാദിത്വമെന്നും പന്തളം രാജകുടുംബം ആവശ്യപ്പെട്ടു. 2019ൽ കമ്പനി എത്ര കനത്തിൽ സ്വർണ്ണം പൂശി എന്നത് പരിശോധിക്കണം. ഉണ്ണികൃഷ്ണൻ പോറ്റിയെ വിശദമായി ചോദ്യം ചെയ്താൽ ഇതിന്റെ എല്ലാം സത്യാവസ്ഥ അറിയാൻ സാധിക്കുമെന്നും പന്തളം രാജകുടുംബം ആവശ്യപ്പെട്ടു. വാർത്താക്കുറിപ്പിലൂടെയാണ് പന്തളം രാജകുടുംബത്തിന്റെ പ്രതികരണം.
അതേസമയം സ്വർണപ്പാളി വിവാദത്തിൽ പ്രതികരണവുമായി ശബരിമല മുൻതന്ത്രി കണ്ഠരര് മോഹനരര് രംഗത്തെത്തി. 1999ൽ വിജയ് മല്യ സമർപ്പിച്ചത് സ്വർണ്ണപ്പാളി തന്നെയാന്നെന്നും അന്ന് 30 കിലോയോളം സ്വർണം ഉപയോഗിച്ചു എന്നാണ് അറിവെന്നും കണ്ഠരര് മോഹനർ പറഞ്ഞു. ദ്വാര പാലക ശില്പ പാളികൾ പുറത്തുകൊണ്ടുപോയി പൂജിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റാണ്. വിവാദങ്ങളിൽ സമഗ്ര അന്വേഷണം വേണമെന്നും കണ്ഠരര് മോഹനർ കൂട്ടിച്ചേർത്തു.
അറ്റകുറ്റപ്പണികൾ നടത്തേണ്ടത് സന്നിധാനത്ത് വച്ച് തന്നെയാണ്. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ല. 1999ൽ സ്വർണം പൊതിഞ്ഞപ്പോൾ സ്വർണത്തിന്റെ അളവ് രേഖപ്പെടുത്തിയിരിക്കണം. പുറത്തുകൊണ്ടുപോയി ഉള്ള അറ്റകുറ്റപ്പണികൾക്ക് തന്ത്രിമാർ അനുമതി നൽകാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.കോട്ടയം പള്ളിക്കത്തോട് ഇളംമ്പള്ളി ശ്രീ ധർമ്മശാസ്ത ക്ഷേത്രത്തിലും ശബരിമലയിലെ വാതിൽ പാളി എത്തിച്ചിരുന്നെന്ന് ഭാരവാഹികൾ പറഞ്ഞു. 2019 മാർച്ച് 10ന് ക്ഷേത്രത്തിൽ പൂജകൾ നടന്നിരുന്നു. പൊതുസമ്മേളനത്തിൽ നടൻ ജയറാം പങ്കെടുത്തു. ഇളംമ്പള്ളി ക്ഷേത്രത്തിൽ നിന്നാണ് വാതിൽ പാളി ശബരിമലയിലേക്ക് കൊണ്ട് പോയതെന്നും ക്ഷേത്രം പ്രസിഡന്റ് ഉണ്ണികൃഷ്ണൻ പറഞ്ഞു.