ബിഹാർ വോട്ടർ പട്ടികയിൽ നിന്ന് 23 ലക്ഷം വനിതാ വോട്ടർമാരുടെ പേരുകൾ വെട്ടിയതായി ആരോപണവുമായി കോൺഗ്രസ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം നടന്ന 59 മണ്ഡലങ്ങളിലാണ് കൂടുതൽ പേരെ ഒഴിവാക്കിയത്. ബിജെപിക്കും എൻഡിഎയ്ക്കും വോട്ട് ചെയ്യാത്ത ദളിത്, മുസ്ലീം സ്ത്രീകളെ ഉന്നമിട്ടായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കമെന്നും കോൺഗ്രസ് ആരോപിച്ചു.
3.5 കോടി വനിതാ വോട്ടർമാരിൽ 6.28 ശതമാനവും നീക്കം ചെയ്യപ്പെട്ട വനിതാ വോട്ടർമാരാണെന്നും ആറ് ജില്ലകളിലായി വൻതോതിൽ വോട്ടർമാരെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ ഒഴിവാക്കിയതായി കോൺഗ്രസ് ചൂണ്ടിക്കാട്ടി. പാര്‍ട്ടി ആസ്ഥാനമായ ഇന്ദിരാഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അഖിലേന്ത്യ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ അല്‍ക്ക ലാംബ ഇക്കാര്യം ആരോപിച്ചത്.
ഗോപാല്‍ഗഞ്ച്, സരണ്‍, ബെഗുസാരായ്, സമസ്തിപൂര്‍, ഭോജ്പൂര്‍, പൂര്‍ണിയ എന്നീ ജില്ലകളില്‍ നിന്നാണ് ഏറ്റവുമധികം സ്ത്രീകളുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിട്ടുളളത്. ഈ ആറ് ജില്ലകളിലായി 60 നിയമസഭാ സീറ്റുകളാണുളളത്. തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നിട്ടുള്ള മണ്ഡലങ്ങളാണിതെന്ന് കാണാം. ഇന്ത്യ ബ്ലോക്ക് 25 സീറ്റുകൾ നേടിയപ്പോൾ എൻഡിഎ 34 സീറ്റുകൾ നേടിയിരുന്നുവെന്ന് അവർ പറഞ്ഞു.
എസ്ഐആറിൻ്റെ പേരില്‍ ഈ സീറ്റുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വന്‍ തട്ടിപ്പ് നടത്തിയിരിക്കുകയാണെന്നും അല്‍ക്ക ലാംബ പറഞ്ഞു. ഈ ഒഴിവാക്കൽ ഗൂഢാലോചനയുടെ ഭാഗമാണ്. കഴിഞ്ഞ വർഷം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇതേ സ്ത്രീകൾ വോട്ട് ചെയ്തപ്പോൾ, ഈ വോട്ടുകൾ ഇപ്പോഴും കള്ളമായിരുന്നോ? ഈ വ്യാജ വോട്ടുകൾ സർക്കാർ രൂപീകരിച്ച എംപിമാരെ തിരഞ്ഞെടുത്തോ? അങ്ങനെയാണെങ്കിൽ, ആ ലോക്‌സഭാ ഫലം റദ്ദാക്കുകയും പുതിയ പട്ടിക ഉപയോഗിച്ച് പുതിയ തെരഞ്ഞെടുപ്പ് നടത്തുകയും വേണമെന്ന് മഹിളാ കോൺഗ്രസ് അധ്യക്ഷ ആവശ്യപ്പെട്ടു.
“ഒരു വശത്ത്, ബിഹാർ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ പ്രധാനമന്ത്രി സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുമ്പോൾ, മറുവശത്ത്, തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഒത്തുചേർന്ന് അദ്ദേഹം സ്ത്രീകളുടെ പേരുകൾ ഇല്ലാതാക്കി എന്ന് അവർ പറഞ്ഞു. മോദിയും കമ്മീഷനും എത്ര ശ്രമിച്ചാലും ബിഹാറില്‍ വോട്ട് മോഷണം ഞങ്ങള്‍ അനുവദിക്കില്ല,” അല്‍ക്ക ലാംബ കൂട്ടിച്ചേര്‍ത്തു. ഈ ക്രമക്കേട് നടത്തുന്നവർക്കെതിരെ കർശന നടപടി എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് നവംബർ 22ന് മുൻപി നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പ്രഖ്യാപിച്ചിരുന്നു. എസ്ഐആർ മികച്ച രീതിയിൽ പൂർത്തിയാകുന്നുവെന്നും സംസ്ഥാനം തെരഞ്ഞെടുപ്പിന് സജ്ജമെന്നും അറിയിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ബിഹാറിലെ ജനങ്ങൾക്ക് നന്ദിയും അറിയിച്ചു.
സംസ്ഥാനത്ത് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് 3.66 ലക്ഷം പേരുകളാണ്. നടന്നത് വെട്ടിമാറ്റൽ അല്ല ശുദ്ധീകരണമാണെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു.ആധാർ പൗരത്വ രേഖയല്ല എന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവർത്തിച്ച് പറഞ്ഞു. അതുകൊണ്ടാണ് വോട്ടർപട്ടിക പുതുക്കൽ രേഖയിൽ ഉൾപ്പെടുത്താതിരുന്നത് എന്നും കമ്മീഷണർ വ്യക്തമാക്കി. ബിഹാറിലെ 243 മണ്ഡലങ്ങളിലേക്ക് രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന.
സംസ്ഥാനത്തെ ആകെ 243 നിയോജക മണ്ഡലങ്ങളിൽ രണ്ടെണ്ണം പട്ടികവർഗ വിഭാഗത്തിലും, 38 എണ്ണം പട്ടികജാതിവിഭാഗത്തിനും (എസ്‌സി) സംവരണം ചെയ്തിരിക്കുന്നതാണ്. സുഗമമായ പോളിംഗ് ഉറപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ആദ്യമായി ബൂത്ത് ലെവൽ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയതായും ഗ്യാനേഷ് കുമാർ കൂട്ടിച്ചേർത്തു. വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (SIR) ജൂൺ 24ന് ആരംഭിച്ചതായും നിശ്ചയിച്ച സമയ പരിധിക്കുള്ളിൽ പൂർത്തീകരിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.