അമൃത ആശുപത്രിയിലെ നേത്രരോഗ വിഭാഗം, ജ്യോതിസ് ഐകെയർ സൊസൈറ്റിയുമായി ചേർന്ന്, 40-ാമത് ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ സമാപന ചടങ്ങും, ലോക കാഴ്ച ദിനവും ആഘോഷിച്ചു. നേത്രദാനത്തിന്റെയും കാഴ്ച പുനഃസ്ഥാപനത്തിന്റെയും പ്രാധാന്യം ജനങ്ങളിൽ ബോധവത്കരിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. നൂറോളം ആരോഗ്യപ്രവർത്തകരും സാമൂഹിക സംഘടനാ പ്രതിനിധികളും വിദ്യാർത്ഥികളും പങ്കെടുത്തു.
ഇന്ത്യൻ നേവിയിലെ മുൻ ചീഫ് പെറ്റി ഓഫീസർ എൻ. വിമൽ കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. കൊച്ചി അമൃത ആശുപത്രി സീനിയർ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. പ്രതാപൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഓഫ്‍താൽമോളജി വിഭാഗം മേധാവി ഗോപാൽ എസ്. പിള്ളൈ , കൺസൽട്ടൻറ് ഡോ. അനിൽ രാധാകൃഷ്ണൻ, സീനിയർ ഒപ്‌റ്റോമെട്രിസ്റ്റ് ദീപ പി എ., ജ്യോതിസ് ഐകെയർ സൊസൈറ്റി പ്രതിനിധി രാജീവ് നാരായണൻ, രാംകുമാർ മഠത്തിൽ, ഡോ. ഷാൽമിയ ജിജി തുടങ്ങിയവർ പങ്കെടുത്തു. പ്രശസ്ത സംഗീത സംവിധായകൻ ടി. എസ്. രാധാകൃഷ്ണജി, സാമൂഹ്യ പ്രവർത്തക മോളി കോശി എന്നിവരെ സമൂഹ സേവനത്തിലേയ്ക്കുള്ള മികച്ച സംഭാവനയ്ക്കായി ആദരിക്കപ്പെട്ടു. നേത്രരോഗ വിഭാഗത്തിലെ റെസിഡന്റുമാരെ അവരുടെ സേവനങ്ങൾക്ക് ആദരിക്കുകയും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.
വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സർട്ടിഫിക്കറ്റുകളും, അവാർഡുകളും വിതരണം ചെയ്തു. അമൃത ആശുപത്രിയിലെ ഒഫ്താൽമോളജി വിഭാഗം കഴിഞ്ഞ വർഷം അമ്പതോളം കോർണിയ ശസ്ത്രക്രിയകൾ നടത്തി പല രോഗികൾക്കും വീണ്ടും കാഴ്ച ലഭിക്കാൻ സഹായകമായി. ഓപ്റ്റോമെട്രി വിദ്യാർത്ഥികളുടെ നേത്രദാനത്തിന്റെ മഹത്വം പ്രചരിപ്പിക്കുന്ന നൃത്തനാടകത്തോടെ പരിപാടി സമാപിച്ചു.