അയോധ്യ മുനിസിപ്പൽ കോർപ്പറേഷനിൽ 200 കോടി രൂപയുടെ അഴിമതി നടന്നതായി ഓഡിറ്റ് റിപ്പോർട്ട് പുറത്ത്. റിപ്പോർട്ട് പുറത്തുവന്നതോടെ യുപിയിൽ വൻ രാഷ്ട്രീയ വിവാദങ്ങളും തുടങ്ങി. 2023-24 സാമ്പത്തിക വർഷത്തെ അയോധ്യ ഡിവിഷനിലെ ലോക്കൽ ഫണ്ട് ഓഡിറ്റ് ഡിപ്പാർട്ട്‌മെൻ്റ് ഡെപ്യൂട്ടി ഡയറക്ടർ നടത്തിയ ഓഡിറ്റ് റിപ്പോർട്ടിലാണ് നിർണായക കണ്ടെത്തലുകൾ ഉള്ളത്.
സംസ്ഥാന ഗ്രാൻ്റുകളുടെ ദുരുപയോഗം, ബജറ്റ് ദുരുപയോഗം, വിവിധ വകുപ്പുകളിലുടനീളം ക്രമരഹിതമായ പേയ്‌മെൻ്റുകൾ, കരിമ്പട്ടികയിൽ പെടുത്തിയ സ്ഥാപനത്തിന് നൽകിയ പേയ്‌മെൻ്റുകൾ എന്നിവ ചൂണ്ടിക്കാണിച്ച് കൊണ്ടാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
അഴിമതി കണ്ടെത്തിയതിന് പിന്നാലെ റിപ്പോർട്ട് നഗരവികസന സെക്രട്ടറി, അക്കൗണ്ടൻ്റ് ജനറൽ, അയോധ്യയിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്ക് അയച്ചിട്ടുണ്ടെന്ന് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു. ഓഡിറ്റ് നടത്തിയപ്പോൾ കണ്ടെത്തിയ അമിത ചെലവുകൾ രാമക്ഷേത്രത്തിൻ്റെ സമർപ്പണ ചടങ്ങിനിടെ ഉണ്ടായത് ആണെന്ന് സമാജ്‌വാദി പാർട്ടി ദേശീയ വക്താവും മുൻ മന്ത്രിയുമായ പവൻ പാണ്ഡെ ആരോപിച്ചു.
റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കാര്യങ്ങൾ വ്യക്തമായി പഠിച്ച ശേഷം മറുപടി നൽകുമെന്നും, തൻ്റെ ക്ലീൻ ഇമേജ് നഷ്ടപ്പെടുത്താൻ വേണ്ടി രാഷ്ട്രീയ പാർട്ടികൾ ഓരോ കാര്യങ്ങൾ ആരോപിക്കുകയാണ് എന്നും അയോധ്യ മേയർ ഗിരീഷ് പതി ത്രിപാഠി പ്രതികരിച്ചു.