പുല്ലാട് ∙ ആഗ്രഹങ്ങളൊക്കെയും പാതിവഴിയിൽ ബാക്കി വച്ചാണു രഞ്ജിതയുടെ വേർപാട്. ഈ മാസം പാലുകാച്ചൽ നടത്തി ഓണത്തിനു താമസം തുടങ്ങേണ്ടിയിരുന്ന പുതിയ വീട്ടിലേക്കെത്തുക രഞ്ജിതയുടെ ചേതനയറ്റ ശരീരമാകും. വൈകിട്ടോടെ സ്ഥിരീകരിച്ചെങ്കിലും ആ വിവരം മക്കളായ ഇന്ദുചൂഡനെയും ഇതികയെയും അറിയിച്ചിരുന്നില്ല. അമ്മ കയറിയ വിമാനം അപകടത്തിൽ പെട്ടത് അറിഞ്ഞു അലറിക്കരഞ്ഞ മക്കളെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ഉരുകുകയായിരുന്നു ആ വീട്ടിലേക്ക് എത്തിയവർ .
5 വർഷം മുൻപ് മസ്കത്തിലേക്ക് പോയ രഞ്ജിത അധികം വൈകാതെ മക്കളെയും ഒപ്പം കൂട്ടിയിരുന്നു. ഒരു വർഷം മുൻപാണ് കുടുംബവീടിനു സമീപം പുതിയ വീടിനു തറക്കല്ലിടുന്നത്.അതിനിടെ യുകെയിൽ ജോലി കിട്ടിയപ്പോൾ മക്കളുമായി നാട്ടിലെത്തി. ഇവരെ പുല്ലാട് ശ്രീവിവേകാനന്ദ ഹൈസ്കൂളിലും ഇരവിപേരൂർ ഒഇഎം സ്കൂളിലും ചേർത്ത് അമ്മ തുളസിക്കുട്ടിക്കൊപ്പം നിർത്തി മടങ്ങി. വീടുപണി തീർത്ത് എത്രയും വേഗം അമ്മയ്ക്കും മക്കൾക്കുമൊപ്പം നിൽക്കാൻ നാളുകളെണ്ണി കാത്തിരിക്കുകയായിരുന്നു രഞ്ജിത.മൃതദേഹം തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധനയ്ക്കായി സഹോദരൻ അഹമ്മദാബാദിലേക്കു പോകും.