കേന്ദ്ര സർക്കാർ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയത്തെ കേരളത്തിലെ എൽഡിഎഫ് സർക്കാർ തുടക്കം മുതലേ എതിർത്തിരുന്നു. എന്നാൽ രണ്ട് വർഷത്തെ മുഖം തിരിക്കലിനു ശേഷം സംസ്ഥാന സർക്കാർ പിഎംശ്രീ പദ്ധതിയിൽ ഒപ്പുവയ്ക്കാൻ നീക്കം നടത്തിയതോടെ വിമർശനങ്ങൾ ഉയർന്നു. പദ്ധതിയിൽ ഒപ്പുവയ്ക്കുന്നതോടെ ധാരണാപത്രം അനുസരിച്ച് 2020 ലെ ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) കേരളത്തിൽ പൂർണമായും നടപ്പാക്കേണ്ടി വരും. ഇത്തരത്തിൽ സംഭവിച്ചാൽ പാർട്ടിയും, സർക്കാരും ഇതുവരെ കേന്ദ്ര വിദ്യാഭ്യാസ നയത്തിനെതിരെ സ്വീകരിച്ച നിലപാടുകളെ അപ്പാടെ ഇല്ലാതാക്കും.
എതിർപ്പറിയിച്ച് ഘടകകക്ഷികൾ
പിഎം ശ്രീയിൽ സിപിഐ ഉൾപ്പെടെയുളള ഘടകക്ഷികൾ സർക്കാർ തീരുമാനത്തെ എതിർത്ത് പ്രതികരിച്ചതോടെ വിഷയം വിവാദമായി. പിഎം ശ്രീ പദ്ധതി കേരളം നടപ്പാക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സിപിഐഎമ്മിനും സിപിഐക്കും ഒരേ നിലപാടാണുള്ളത്. സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി എം.എ. ബേബിയും പിഎം ശ്രീ പദ്ധതി നടപ്പാക്കില്ലെന്ന് പറഞ്ഞിട്ടുണ്ടെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. പദ്ധതിയിൽ ഒപ്പ് വെക്കുന്നതിനെതിരെ ആർജെഡിയും രംഗത്തെത്തി. മറ്റ് സംസ്ഥാനങ്ങൾ കീഴടങ്ങിയ പോലെ കേരളം കീഴടങ്ങരുതെന്നാണ് ആർജെഡി സെക്രട്ടറി ജനറൽ ഡോ.വർഗീസ് ജോർജ് പറഞ്ഞത്.
ഭീഷണിയെന്ന് സമസ്ത, കോൺഗ്രസ് രണ്ടുതട്ടിൽ
പദ്ധതി സാമൂഹികാന്തരീക്ഷത്തിനും മതേതരത്വത്തിനും ഭീഷണിയാണെന്നാണ് സമസ്ത പ്രതികരിച്ചത്. പിഎം ശ്രീ പദ്ധതിയിലൂടെ കാവി വത്ക്കരണത്തിനാണ് ശ്രമമെന്നും സമസ്ത ചൂണ്ടിക്കാട്ടി. അതേ സമയം പിഎംശ്രീയിലും കോൺഗ്രസിൽ ഭിന്നാഭിപ്രായമാണ്. കേന്ദ്രഫണ്ട് കളയേണ്ട എന്ന നിലപാടിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു. എന്നാൽ പദ്ധതി ബിജെപി-സിപിഐഎം ഡീലെന്നായിരുന്നു കെ.സി. വേണുഗോപാലിന്റെ പ്രതികരണം.
വിശദീകരണവുമായി സിപിഐഎം
എതിർപ്പുകൾ പലഭാഗത്തു നിന്നും ഉയർന്നതോടെ വിശദീകരണവുമായി പാർട്ടി രംഗത്തെത്തി. പിഎം ശ്രീ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സിപിഐ ഉയര്‍ത്തുന്ന വിയോജിപ്പിനെ കണ്ടില്ലെന്ന് നടിക്കില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം. എ. ബേബി. ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനം അംഗീകരിക്കില്ല. സംസ്ഥാനത്തിന്റെ സാഹചര്യമനുസരിച്ച് വിദ്യാഭ്യാസ നയത്തില്‍ മാറ്റം വരുത്തിക്കൊണ്ട് പദ്ധതി നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്നും എം.എ. ബേബിയുടെ വിശദീകരണം. പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നത് അര്‍ഹതപ്പെട്ട കേന്ദ്ര ഫണ്ട് വാങ്ങിയെടുക്കുന്നതിനായാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണനും പറഞ്ഞു.
വിശദീകരണങ്ങൾ അനുസരിച്ച് നോക്കിയാൽ കേന്ദ്രാവിഷ്കൃത പദ്ധതികൾക്കായി രണ്ടര വർഷമായി ലഭിക്കാനുള്ള കേന്ദ്ര വിഹിതം നേടിയെടുക്കുക എന്നതാണ് പൊതുവിദ്യാഭ്യാസ വകുപ്പും സിപിഎമ്മും ലക്ഷ്യമിടുന്നത്. പക്ഷെ അത് കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെയും വിദ്യാഭ്യാസ രീതിയേയും എത്രമാത്രം പ്രതിസന്ധിയിലാക്കുമെന്ന് കണ്ടറിയണം. ഇതിനോടകം പദ്ധതിയുടെ ഭാഗമായ സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും ആകെ എണ്ണം 32 ആണ്. ഇവയിൽ തെലങ്കാന, കർണാടക, ഹിമാചൽ തുടങ്ങിയ കോൺഗ്രസ് , കോൺഗ്രസ് സഖ്യനേതൃത്വമുള്ള സംസ്ഥാനങ്ങളും ഉൾപ്പെടുന്നു. തെലങ്കാനയ്ക്ക് 147. 97 കോടി, ഹിമാചൽ 67.68 കോടി, കർണാടക 31.40 കോടി എന്നിങ്ങനെയാണ് പദ്ധതിയിലെ കേന്ദ്രവിഹിതം.
എൻഡിഎ സർക്കാരിന് കരുത്ത് നൽകുന്ന ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് വലിയ അളവിൽ പദ്ധതിതുക അനുവദിച്ചു കഴിഞ്ഞിരുക്കുന്നു. സംസ്ഥാനത്ത് പിഎംശ്രീ പദ്ധതി നടപ്പാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം വൈകി വന്ന വിവേകമാണെന്ന് ബിജെപിയുടെ നിലപാട്. സംസ്ഥാനത്തെ ആയിരക്കണക്കിന് വിദ്യാർഥികൾക്കായി കേന്ദ്രസർക്കാർ നൽകിയ പദ്ധതിയുടെ പ്രയോജനങ്ങൾ ഇത്രയും കാലം തടഞ്ഞു വെച്ച സിപിഎമ്മും പിണറായി വിജയൻ സർക്കാരും മാപ്പ് പറയണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
എന്താണ് പിഎംശ്രീ?
ഇന്ത്യയിലെ ജനങ്ങളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ രൂപീകരിച്ച ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമാണ് പിഎംശ്രീ പദ്ധതി. പ്രധാനമന്ത്രി സ്കൂൾ ഫോർ റൈസിങ് ഇന്ത്യ എന്ന പേരിൽ പുതിയ പരിഷ്ക്കാരങ്ങളോടെ ആരംഭിച്ച പദ്ധതി ഇന്ത്യയിലെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന നൽകുന്നു. 14,500 സർക്കാർ സ്‌കൂളുകളെ മാതൃക സ്ഥാപനങ്ങളാക്കി ഉയർത്തുമെന്നാണ് പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. 27,000 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.
ഓരോ ക്ലാസിലെയും ഓരോ കുട്ടിയുടെയും പഠന ഫലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, എല്ലാ തലങ്ങളിലുമുള്ള വിലയിരുത്തൽ സാധ്യമാക്കുക. യഥാർത്ഥ ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് അറിവ് നൽകുക തുടങ്ങിയ മാറ്റങ്ങൾ പദ്ധതി വഴി വിദ്യാഭ്യാസ സമീപനത്തിൽ കൊണ്ടുവന്നിട്ടുണ്ട്. പുതിയ വിദ്യാഭ്യാസ പദ്ധതി വിദ്യാർഥികളെ ഏകീകൃതവും, സമഗ്രവുമായ വ്യക്തിത്വമുള്ളവരാക്കി വളർത്തുക എന്ന ലക്ഷ്യത്തോടെയാണെന്ന് അവകാശപ്പെടുന്നു. പ്രായോഗിക പരിജ്ഞാനവും കഴിവും അടിസ്ഥാനമാക്കിയുള്ളതായിരിക്കും പഠന രീതി.