പിഎം ശ്രീ പദ്ധതിയിലെ ഒപ്പിടലിൽ വിശദീകരവുമായി മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്ക്. പിഎം ശ്രീയിൽ ഒപ്പിട്ടത് കീഴടങ്ങലോ നയം മാറ്റമോ അല്ല. സംസ്ഥാനത്തിന്റെ പരിധിയിൽ നിന്നുള്ള ബദൽ പിഎം ശ്രീയിലും ഉണ്ടാകും. 5000 കോടി വേണ്ടെന്നു വയ്ക്കാൻ കേരളത്തിൻ്റെ ധനസ്ഥിതി അനുവദിക്കുന്നില്ലെന്നും തോമസ് ഐസക്ക് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
ഒന്നില്ലെങ്കിൽ കറുപ്പ് അല്ലെങ്കിൽ വെളുപ്പ്. ചിലർക്ക് ഇവയ്ക്ക് രണ്ടിനുമിടയിൽ മറ്റൊന്നും കാണുവാനാവില്ല. ഒന്നില്ലെങ്കിൽ PM SHRI വേണ്ട എന്നുപറഞ്ഞു തള്ളണം. അല്ലെങ്കിൽ അടിയറവു പറഞ്ഞു കീഴടങ്ങണം. അതിനിടയിൽ നിന്ന് സമരം ചെയ്യാൻ ഒരിടവുമില്ല. ഇങ്ങനെയുള്ള വർത്തമാനം കേൾക്കുമ്പോൾ ഞാൻ ഓർക്കുക ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് സ്കീമിനെക്കുറിച്ചാണ്.
നമ്മൾ ഇൻഷുറൻസിന്റെ അടിസ്ഥാനമാക്കിയുള്ള ആരോഗ്യപരിപാലനത്തിനു എതിരാണ്. പൊതു ആരോഗ്യ സംവിധാനത്തെ അടിസ്ഥാനമാക്കി നൽകേണ്ട ഒന്നാണ് ആരോഗ്യ പരിരക്ഷ എന്നതാണ് നമ്മളുടെ നിലപാട്. ജനകീയാരോഗ്യ പ്രസ്ഥാനത്തിൽ ഞാൻ ഇപ്പോഴും ഓർക്കുന്ന ഒരു പ്രസംഗം 80 കളിൽ ഡോ. ബി ഇക്‌ബാൽ നടത്തിയതാണ്. “അമേരിക്കയുടെ ഇൻഷുറൻസ് അടിസ്ഥാനത്തിലുള്ള ആരോഗ്യ പരിപാലനം ജനവിരുദ്ധമാണ്. നമ്മുക്കഭികാമ്യം ഇംഗ്ലണ്ടിലെ നാഷ്ണൽ ഹെൽത്ത് സർവീസ് സ്‌കീം ആണ്”. കേരളത്തിലെ പുരോഗമന പ്രസ്ഥാനം എക്കാലത്തും നിലനിന്നത് പൊതു ആരോഗ്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തുക എന്ന സമീപനത്തിനൊപ്പമാണ്. ഇതാണ് കഴിഞ്ഞ പത്തു വർഷ കാലമായി കേരളത്തിൽ ചെയ്തുവരുന്നത്. എന്തൊരു വിസ്മയകരമായ മാറ്റമാണ് പൊതു ആരോഗ്യമേഖലയുടെ കാര്യത്തിൽ നമ്മുടെ സംസ്ഥാനത്ത് ഉണ്ടായത്.
ഇതിനിടയിൽ കേന്ദ്ര സർക്കാർ ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് സ്‌കീമുമായി എത്തി. നമ്മൾ ശക്തമായ എതിർപ്പുയർത്തി പക്ഷെ സ്‌കീം ഏറ്റെടുത്തില്ലെങ്കിൽ എൻ എച്ച് എം ന്റെ ഫണ്ട് പോകും. എതിർപ്പ് നിലനിർത്തിക്കൊണ്ടുതന്നെ ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് നമ്മൾ നടപ്പിലാക്കാൻ തീരുമാനിച്ചു. നമ്മൾ ചർച്ച ചെയ്തു ചില കാതലായ മാറ്റങ്ങൾ കേന്ദ്രത്തെക്കൊണ്ട് അംഗീകരിപ്പിച്ചു.
PM Shri പദ്ധതി ഇപ്പോൾ അൺഎയ്ഡഡ് സ്‌കൂളുകൾ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ, ആയുഷ്മാൻ ഭാരതിൽ സ്വകാര്യ ആശുപത്രികളെ ഉൾപ്പെടുത്തിയിരുന്നു. അവർക്കുള്ള പ്രീമിയവും സർക്കാരാണ് കൊടുക്കുന്നത്. അഥവാ സർക്കാർ പണം സ്വകാര്യ ആശുപത്രികൾക്ക് കൈമാറുന്ന ഒരു സ്‌കീം ആയിരുന്നു ഇത്. ഇതെങ്ങിനെ കുറയ്ക്കാം എന്നതായി ആലോചന. അതിനു കണ്ട മാർഗ്ഗം ലളിതമായിരുന്നു. ഓരോ ആശുപത്രി ഇനം ചെലവിനും ഇൻഷുറൻസ് കമ്പനി കൊടുക്കേണ്ട തുക സംസ്ഥാന സർക്കാരാണ് തീരുമാനിക്കേണ്ടിയിരുന്നത്. നമ്മൾ അത് താഴ്ത്തി നിശ്ചയിച്ചു. കനത്ത ഫീസ് ഈടാക്കുന്ന സ്വകാര്യ ആശുപത്രികൾ അതോടെ ഇൻഷുറൻസ് കരാറിൽ ഏർപ്പെടാൻ വിസമ്മതിച്ചു. സർക്കാർ ആശുപത്രികളും, ഇടത്തരം ആശുപത്രികളും മാത്രമായി കേരളത്തിലെ സേവനദാതാക്കൾ.
ഒരു കാര്യം കൂടി നമ്മൾ തീരുമാനിച്ചു. സർക്കാർ ആശുപത്രിയിൽ കിട്ടുന്ന ഇൻഷുറൻസ് തുക സർക്കാരിലേക്ക് അടയ്‌ക്കേണ്ട. പകരം അതത് ആശുപത്രികളുടെ വികസനചിലവിനായി ആ തുക ഉപയോഗിക്കാം. അതോടെ കൂടുതൽ മെച്ചപ്പെട്ട സേവനം നൽകുന്നതിന് സർക്കാർ ആശുപത്രികൾ തമ്മിൽ ചെറിയൊരു മത്സരം ഉണ്ടായി. കാരണം കൂടുതൽ നല്ല സേവനം നൽകുന്ന ആശുപത്രികളിലേക്ക് കൂടുതൽ രോഗികളും കൂടുതൽ ഇൻഷുറൻസ് തുകയും കിട്ടും എന്നതുതന്നെ.
രണ്ടാമത് ഒരു കാര്യം കൂടി കേരളം ചെയ്തു. കേന്ദ്രത്തിന്റെ ഇൻഷുറൻസ് സ്‌കീം BPL കുടുംബങ്ങൾക്ക് മാത്രമായിരുന്നു. കേരളം പറഞ്ഞു അത് പറ്റില്ല ആരോഗ്യ കാർഡുള്ള എല്ലാ കുടുംബങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കണം. ഏതാണ്ട് മറ്റൊരു 20 ലക്ഷം പേർക്ക് കൂടി അതോടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. വലിയ തർക്കങ്ങൾക്ക് ഇത് വഴിവെച്ചു. അവസാനം ഒത്തുതീർപ്പായി BPL ഇതര കുടുംബങ്ങൾക്കുള്ള ഇൻഷുറൻസ് തുക കേന്ദ്രം നൽകില്ല. പക്ഷെ കേന്ദ്ര ഇൻഷുറൻസ് പോർട്ടലിനു സമാനമായ ഒന്ന് ഉപയോഗിക്കാൻ നമ്മുക്ക് അനുവാദം കിട്ടി. അപ്പോൾ നമ്മൾ മാറ്റര് കാര്യം കൂടി ചെയ്തു ലക്ഷക്കണക്കിന് ഉപഭോക്താക്കൾ ഉള്ളതുകൊണ്ട് പ്രീമിയം വളരെ ചെറുതാണ്. ആ തുക അടയ്ക്കുക ആണെങ്കിൽ നമ്മുടെ ഇൻഷുറൻസ് സ്‌കീമിൽ ചേരുവാൻ ഉയർന്ന വരുമാനം ഉള്ളവർക്കും അനുവാദം കൊടുത്തു.
ആയുഷ്മാൻ ഭാരതുമായി ഒത്തുതീർപ്പിൽ എത്തിയതുകൊണ്ട് കേരളത്തിന്റെ ആരോഗ്യരംഗം തകർന്നോ? തർക്കങ്ങൾ പലതും പിന്നീടും ഉണ്ടായിട്ടുണ്ട്. നമ്മുടെ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് ഹിന്ദി പേര് വയ്ക്കണമെന്ന് കേന്ദ്രത്തിന്റെ വാശി. NHM ഫണ്ട് വേണമെങ്കിൽ നമ്മൾ വഴങ്ങിയേ തീരൂ. കേന്ദ്രത്തിന്റെ ആരോഗ്യമന്ദിറിന്റെ ബോർഡിനേക്കാൾ വലിപ്പത്തിൽ നമ്മുടെ കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെ ബോർഡ് സ്ഥാപിച്ചുകൊണ്ട് ആ പ്രശ്നം നാം മറികടന്നു.
കേന്ദ്രം ബിജെപിയും സംസ്ഥാനം ഇടതുപക്ഷവും ആയിരിക്കുന്നിടത്തോളം കാലം ഇത്തരത്തിൽ ഏറ്റുമുട്ടൽ തുടരും. അതുകൊണ്ട് ഒരു കാര്യത്തിൽ ഉണ്ടാക്കുന്ന ഒത്തുതീർപ്പ്, നയം മാറ്റവും കീഴടങ്ങളുമായി തെറ്റിദ്ധരിക്കേണ്ടതില്ല.
കേരളത്തിന്റെ വിശ്രുതമായ ഭൂപരിഷ്കരണത്തിന്റെ കാര്യമെടുക്കു. പ്ലാന്റേഷൻ മേഖലകളെ ഒഴിവാക്കണം എന്നായിരുന്നു 1957ലെ കേന്ദ്ര നിലപാട്. അതിനൊരുപായവും അവർകണ്ടു പ്ലാന്റേഷനുകളിൽ വിദേശകമ്പനികൾ ഉണ്ടല്ലോ? അവയ്‌ക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാനത്തിനു അധികാരമില്ല. അങ്ങിനെയാണ് പ്ലാന്റേഷനുകൾ ഒഴിവാക്കി അന്ന് ഭൂപരിഷ്കരണ നിയമം പാസാക്കിയത്.
ഒരു ഫെഡറൽ രാജ്യത്ത് സംസ്ഥാനങ്ങൾക്കുള്ള പരിമിതികൾക്കുള്ളിൽ നിന്നാണു നാം ബദലുകൾ ഉയർത്തുന്നത്. ഇതാണ് നമ്മൾ PM Shri യിലും ചെയ്യുക.
ആർ എസ് എസ് വിദ്യാഭ്യാസനയത്തിനെതിരായ കേരളത്തിന്റെ പോരാട്ടം നമ്മൾ തുടരും. എന്നാൽ 5000 കോടി രൂപ വേണ്ട എന്ന് വയ്ക്കുവാൻ കേരളത്തിന്റെ ധനസ്ഥിതി അനുവദിക്കുന്നില്ല. അതുകൊണ്ട് PM Shri യിൽ ഒപ്പു വയ്‌ക്കേണ്ടിവരും. പക്ഷെ, പൊതുവിദ്യാഭ്യാസ സംബ്രദായത്തിൽ ഊന്നിക്കൊണ്ടുള്ള നമ്മളുടെ മതനിരപേക്ഷ വിദ്യാഭ്യാസത്തെ മുന്നോട്ടു കൊണ്ടുപോകുവാനുള്ള കരുക്കൾ നാം കണ്ടെത്തും.



