ടി.ജെ.ചന്ദ്രചൂഢൻ അനുസ്മരണ വേദിയിൽ പരസ്പരം വാനോളം പുകഴ്ത്തി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മുതിർന്ന സിപിഐഎം നേതാവ് ജി.സുധാകരനും. സുധാകരൻ തികഞ്ഞ കമ്മ്യൂണിസ്റ്റ് ആണെന്നും നീതിമാനായ ഭരണാധികാരിയാണെന്നും വേദിയിൽ വി.ഡി. സതീശൻ പറഞ്ഞു. വി.ഡി.സതീശൻ പ്രതിപക്ഷത്തെ പ്രഗത്ഭനായ നേതാവാണെന്നായിരുന്നു ജി.സുധാകരൻ്റെ പ്രസ്താവന.
താൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഞങ്ങളുടെ കൂട്ടത്തിലും അവരുടെ കൂട്ടത്തിലും ഇതുപോലെ ഒരാളെ കണ്ടിട്ടില്ല. എറണാകുളത്തെ പരിപാടി റദ്ദാക്കിയാണ് താൻ ജി. സുധാകരന് പുരസ്കാരം നൽകാനായി എത്തിയത്. സുധാകരന് അവാർഡ് നൽകുക എന്നാൽ തനിക്ക് കൂടിയുള്ള ആദരവായി കണക്കാക്കുന്നുവെന്ന് വി.ഡി.സതീശൻ പറഞ്ഞു.
പഴയകാല കമ്മ്യൂണിസ്റ്റ് വിരുദ്ധതയൊന്നും ഇപ്പോഴത്തെ കോൺഗ്രസുകാർക്ക് ഇല്ലെന്ന് ജി. സുധാകരൻ അഭിപ്രായപ്പെട്ടു. 63 വർഷമായി പാർട്ടിയിൽ പ്രവർത്തിക്കുന്ന വിദഗ്ദനാണ് വി.ഡി. സതീശനെന്നും ജി. സുധാകരൻ പറയുന്നു. തന്നേക്കാൾ പാർട്ടിയിൽ പ്രവർത്തിച്ച ചരിത്രം വി.ഡി. സതീശനുണ്ട്. ഇത്രയും പരിചയമുള്ളത് പിണറായി, വൈക്കം വിശ്വം, പാലൊളി എന്നിവർക്ക് മാത്രമാണെന്നും ജി. സുധാകരൻ പറഞ്ഞു.
സൈബർ ആക്രമണത്തിനെതിരെയും ജി. സുധാകരൻ സംസാരിച്ചു. “ഒരു പാർട്ടിയും സൈബർ പോരാളികളെ നിയമിച്ചിട്ടില്ല. ഞങ്ങളുടെ പോരാളികൾ ബ്രാഞ്ചിലെ പ്രവർത്തകരാണ്. ഞങ്ങളുടെ സൈന്യം പാർട്ടി മെമ്പർമാരാണ്, അല്ലാതെ സൈബർകാരല്ല. തെറ്റുണ്ടെങ്കിൽ വിമർശിക്കാം. കോൺഗ്രസിൻറെ വേദികൾ പോകരുതെന്ന് പറയാൻ കൂട്ടിലടച്ചിരിക്കുകയാണോ?,” ജി. സുധാകരൻ ചോദിച്ചു.
കോൺഗ്രസിലേക്ക് ഇല്ലെന്നും സിപിഐഎം നേതാവ് വ്യക്തമാക്കി. വേറെ പാർട്ടിയിൽ പോകുന്നുണ്ടെങ്കിൽ അന്തസായി പറഞ്ഞിട്ട് പോകാമല്ലോ എന്നായിരുന്നു ജി. സുധാകരൻ്റെ പക്ഷം. നമ്മുടെ ആരുടെയും പ്രത്യയശാസ്ത്രം അങ്ങനെ പെട്ടെന്ന് വയറിളകി പോകുന്നതല്ല. പ്രത്യയശാസ്ത്രം അങ്ങനെ പോകില്ലെന്നും സുധാകരൻ വ്യക്തമാക്കി.

 
                                    