ബിഹാറിൽ നാളെ അവസാനഘട്ട വോട്ടെടുപ്പ്. 20 ജില്ലകളിലെ 122 മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്. 15 സംസ്ഥാനമന്ത്രിമാർ ഉൾപ്പെടെ 1302 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. മൂന്ന് കോടിയിലധികം വോട്ടർരാണ് രണ്ടാംഘട്ടത്തിൽ വോട്ട് ചെയ്യാനെത്തുമെന്ന് പ്രതീക്ഷിക്കുന്നത്. പോളിങ്ങിനായി 45,399 ബൂത്തുകൾ സജ്ജീകരിച്ചിടുണ്ട്. രണ്ടാം ഘട്ടത്തിൽ 599 ബൂത്തുകൾ സ്‌ത്രീകൾക്കും ഭിന്നശേഷിക്കാർക്കുമായി മാറ്റിവെച്ചിട്ടുണ്ട്.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഒന്നാം ഘട്ടം നടന്ന ആറാം തീയതി കനത്തപോളിങാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 121 മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിൽ നിലവിലെ റിപ്പോർട്ട് 64 ശതമാനത്തിന് മുകളിൽ പോളിംങ് രേഖപ്പെടുത്തിയിരുന്നു. 47 ശതമാനത്തോളം സ്ത്രീ വോട്ടർമാരുള്ള ആദ്യഘട്ടത്തിൽ മിണാപുരിലും ബെഗുസരായിലും അടക്കം കനത്ത പോളിങാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മേഖലകളിൽ എൻഡിഎയും മഹാസഖ്യ നേതാക്കളും ശക്തമായ പ്രചരണപരിപാടികളാണ് നടത്തിയത്.എൻഡിഎ വീണ്ടും അധികാരത്തിൽ വരുമെന്നാവർത്തിച്ച് പ്രധാനമന്ത്രി ആവർത്തിച്ചു. ബംഗ്ലാദേശി കുടിയേറ്റക്കാർ തൊഴിലുകൾ തട്ടിയെടുക്കുകയും രാജ്യത്തിന് സുരക്ഷാ ഭീഷണി ഉയർത്തുകയും ചെയ്തെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു. ബിജെപി അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ നുഴഞ്ഞുകയറ്റ മുക്തമാക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. എന്നാൽ കേന്ദ്രത്തിനും നിതീഷ് കുമാറിനുമെതിരെ ആഞ്ഞടിച്ചായിരുന്നു മഹാസഖ്യത്തിന്റെ പ്രചരണം.



