ശബരിമലയിലേക്ക് നിയന്ത്രിക്കാൻ സാധിക്കാത്ത വിധമാണ് ഭക്തജനങ്ങൾ ഒഴുകിയെത്തുന്നത്. തിരക്ക് നിയന്ത്രിക്കാനുള്ള പ്രയോഗികമായ നടപടികളിലേക്ക് കടക്കുകയാണ് സർക്കാരും ദേവസ്വം ബോർഡും. ഇന്ന് മുതൽ സ്പോട്ട് ബുക്കിങ് 5000 ആക്കി ചുരുക്കിയതോടെ ഇന്നലെ രാത്രി നിലയ്ക്കലിൽ എത്തിയ മുഴുവൻ സ്വാമിമാരും പമ്പയിലേക്ക് നീങ്ങി. ഇതോടെയാണ് തിരക്ക് വർധിച്ചത്.
നിയന്ത്രണങ്ങൾ കർശനമാക്കുന്നതിൻ്റെ ഭാഗമായി ഇന്നു മുതൽ 75000 പേർക്ക് മാത്രമാണ് പ്രതിദിനം പ്രവേശനം. നിലയ്ക്കലിൽ മാത്രമാകും സ്പോട് ബുക്കിങ്. അടുത്ത മാസം 13 വരെയുള്ള ഓൺലൈൻ ബുക്കിങ് പൂർണമായി. അതിനിടെ 40 എൻഡിആർഎഫ് സേനാംഗങ്ങൾ കൂടി സന്നിധാനത്തെത്തി. ഇന്നലെ സ്പോട്ട് ബുക്കിങ്ങിന് എത്തിയത് 14000ത്തിൽ അധികം പേരാണ്. സ്പോട്ട് 5000 ആക്കുന്നതോടെ തീർഥാടകർ കാത്തു നിൽക്കേണ്ടി വരും. മറ്റു ദിവസങ്ങളിൽ ബുക്ക് ചെയ്തു നേരത്തെ എത്തിയവർ 28,000 പേരാണ്. മറ്റു ദിവസങ്ങളിൽ ബുക്ക് ചെയ്തവർ കാത്തുനിൽക്കേണ്ടി വരും.
ഇന്ന് സന്നിധാനത്ത് പതിവ് തിരക്ക് മാത്രമാണ് അനുഭവപ്പെട്ടത്. ശബരിമലയിലെ അനിയന്ത്രിതമായ ഭക്തജനത്തിരക്കിൽ ഹൈക്കോടതിയുടെ വിമർശനം ഉൾക്കൊള്ളുന്നുവെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ പ്രതികരിച്ചിരുന്നു. വരും ദിവസങ്ങളിൽ ശബരിമലയിൽ ഭക്തർക്ക് സുഗമമായ ദർശനം സാധ്യമാക്കും. പാതിവഴിയിൽ ഭക്തർ മടങ്ങിപ്പോയ സംഭവത്തിൽ പശ്ചാത്താപം ഉണ്ട്. നിലയ്ക്കലും പമ്പയിലും നിയന്ത്രണങ്ങൾ അല്ല, ക്രമീകരണങ്ങൾ വരുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഒരു ലക്ഷത്തിലധികം ആൾക്കാർ അവിടെ എത്തരുത്, അത്രയും ആൾക്കാരെ മാത്രമേ ആ സ്ഥലത്തു ഉൾക്കൊള്ളാൻ സാധിക്കുകയുള്ളൂവെന്ന് ജയകുമാർ അറിയിച്ചു.
കാനനപാതയിലൂടെ വരുന്നവർ നേരിട്ട് ക്യൂവിൽ ചേരുന്നു. അപ്പോൾ ആൾക്കാരുടെ എണ്ണം വർദ്ധിക്കുന്നു. ആദ്യദിവസം തന്നെ ഇത്രയും ആൾക്കാരെ പ്രതീക്ഷിച്ചില്ല. അയ്യപ്പൻ തന്നെ കാണിച്ച് തന്നതാണ്, നിയന്ത്രിച്ചില്ലെങ്കിൽ അനിഷ്ടങ്ങൾ സംഭവിക്കും. പമ്പയിലെ ക്രമീകരണം ശക്തിപ്പെടുത്തും. കാനനപാതയിലൂടെ വരുന്നവരെ നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടില്ലെന്നും ജയകുമാർ പറഞ്ഞു.



