56ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം. നവംബർ 28 വരെ നടക്കുന്ന ചലച്ചിത്രോത്സവത്തിൽ ഗബ്രിയൽ മസ്കാരോ സംവിധാനം ചെയ്ത ബ്രസീലിയൻ സൈ-ഫൈ ചിത്രം ‘ദ ബ്ലൂ ട്രെയിൽ’ ആണ് ഉദ്ഘാടന ചിത്രം. 81 രാജ്യങ്ങളിൽ നിന്നായി 240ൽ അധികം ചിത്രങ്ങൾ ഇത്തവണ വിവിധ വിഭാഗങ്ങളിൽ പ്രദർശനത്തിനെത്തും.
ഇന്റർനാഷണൽ വിഭാഗം, ഇന്ത്യൻ പനോരമ, സിനിമ ഓഫ് ദി വേൾഡ്, മകാബ്രെ ഡ്രീംസ്, ഡോക്യു-മൊണ്ടാഷ്, എക്സ്പിരിമെന്റൽ ഫിലിംസ്, യൂണിസെഫ്, റീസ്റ്റോർഡ് ക്ലാസിക്കുകൾ എന്നീ വിഭാഗങ്ങളിലാണ് സിനിമകൾ പ്രദർശിപ്പിക്കുക. 25 ഫീച്ചർ സിനിമകളും 20 നോണ്‍ ഫീച്ചർ സിനിമകളുമാണ് ഇന്ത്യൻ പനോരമ വിഭാഗത്തിൽ ഉള്ളത്.
ഓസ്‌കാർ മത്സരത്തിലുള്ള 21 സിനിമകളാണ് മേളയിലേക്ക് തെരഞ്ഞെടുത്തിട്ടുള്ളത്. കാൻ പാം ഡി ഓർ നേടിയ ജാഫർ പനാഹിയുടെ ‘ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്‌സിഡന്റ്’, വെനീസ് ഗോൾഡൻ ലയൺ നേടിയ ജിം ജാർമുഷിന്റെ ‘ഫാദർ മദർ സിസ്റ്റർ ബ്രദർ’, ബെർലിൻ ഗോൾഡൻ ബെയർ ജേതാവ് ‘ഡ്രീംസ് (സെക്സ് ലവ്)’, ബുസാൻ ഫെസ്റ്റിവൽ ജേതാവ് ‘ഗ്ലോമിങ് ഇൻ ലുവോമു’ എന്നീ സിനിമകളും ഇതിൽ ഉൾപ്പെടുന്നു.
ജപ്പാനാണ് ഇത്തവണത്തെ കണ്‍ട്രി ഓഫ് ഫോക്കസ്. ജപ്പാനിൽ നിന്നുള്ള ആറ് ചിത്രങ്ങള്‍ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും. 7500 ഓളം പ്രതിനിധികളാണ് മേളയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പനാജിയിലെ ഇനോക്സ് മൾട്ടിപ്ലക്സ്, കലാ അക്കാദമി എന്നീ വേദികളിലാകും ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുക.ചലച്ചിത്ര മേഖലയിലെ പ്രശസ്തരുടെ മാസ്റ്റർക്ലാസുകളും മേളയുടെ ഭാഗമായി സംഘടിപ്പിക്കും.



