ഇന്ത്യയുമായുള്ള ഒരു സമ്പൂർണ്ണ യുദ്ധസാധ്യത ഇസ്ലാമാബാദിന് തള്ളിക്കളയാനാവില്ലെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിൻ്റെ മുന്നറിയിപ്പ്. വർധിച്ചു വരുന്ന പ്രാദേശിക സംഘർഷങ്ങൾക്കിടയിൽ പാകിസ്ഥാൻ കനത്ത ജാഗ്രത തുടരുകയാണെന്നും ഖ്വാജ ആസിഫ് പറഞ്ഞു.
“ഒരു സാഹചര്യത്തിലും ഞങ്ങൾ ഇന്ത്യയെ അവഗണിക്കുകയോ വിശ്വസിക്കുകയോ ചെയ്യുന്നില്ല. എൻ്റെ വിശകലനത്തിൻ്റെ അടിസ്ഥാനത്തിൽ, ഇന്ത്യയിൽ നിന്ന് ഒരു സമഗ്ര യുദ്ധമോ ശത്രുതാപരമായ തന്ത്രമോ ഉണ്ടാകാനുള്ള സാധ്യതകളും, അതിർത്തിയിൽ കടന്നുകയറ്റമോ ആക്രമണങ്ങളോ ഉൾപ്പെടെ ഉണ്ടാകാനുള്ള സാധ്യതയും എനിക്ക് തള്ളിക്കളയാനാവില്ല. പാകിസ്ഥാൻ ജാഗ്രത പാലിക്കേണ്ടതുണ്ട്,” എന്ന് സമാ ടിവിക്ക് നൽകിയ അഭിമുഖത്തിൽ ആസിഫ് പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിനെ “88 മണിക്കൂർ ട്രെയിലർ” എന്ന് ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി വിശേഷിപ്പിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് പാക് പ്രതിരോധ മന്ത്രിയുടെ ഈ പ്രതികരണം. സാഹചര്യം ആവശ്യപ്പെട്ടാൽ ഒരു അയൽരാജ്യത്തോട് എങ്ങനെ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് പാകിസ്ഥാനെ പഠിപ്പിക്കാൻ സായുധ സേന തയ്യാറാണെന്നാണ് ഉപേന്ദ്ര ദ്വിവേദി പറഞ്ഞത്.
ഈ വർഷം ഇന്ത്യക്ക് നേരെ നടന്ന നിരവധി അക്രമ സംഭവങ്ങളെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ചൂടൻ വാക്പോര് തുടരുന്നത്.



