തൃശൂർ പാലിയേക്കരയിൽ ടോൾ പിരിക്കാൻ അനുവാദം നൽകിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ഗതാഗതം ഇതുവരെ സുഗമമാക്കിയിട്ടില്ലെന്നാണ് ഹർജിക്കാരന്റെ വാദം. ഗതാഗതം സുഗമമാക്കാതെ ടോൾ പിരിക്കാൻ പാടില്ലെന്നാണ് സുപ്രീംകോടതി ഉത്തരവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചാണ് ടോൾ പിരിക്കാൻ അനുമതി നൽകിയത്. 71 ദിവസത്തെ വിലക്കിന് ശേഷം ഒക്ടോബർ 17നാണ് പാലിയേക്കരയിൽ ടോൾ പിരിവ് പുനരാരംഭിച്ചത്. ഓഗസ്റ്റ് ആറിനാണ് ടോൾ വിലക്ക് ഹൈക്കോടതി ഏർപ്പെടുത്തിയത്. ഇടപ്പള്ളി മണ്ണുത്തി ദേശീയപാത നിർമാണം ഇഴഞ്ഞു നീങ്ങുന്നതിനെതിരെ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ടോൾ വിലക്ക് ഏർപ്പെടുത്തിയത്. പിന്നാലെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ മോണിറ്ററിങ് കമ്മിറ്റിയെ നിയോഗിച്ചു.
ചിലയിടങ്ങളിൽ ഇപ്പോഴും പ്രശ്നങ്ങളുണ്ടെന്ന് തൃശ്ശൂർ ജില്ലാ കളക്ടർ ചൂണ്ടിക്കാണിച്ചെങ്കിലും ദേശീയപാത അതോറിറ്റിയെ കൂടി പരിഗണിച്ചാണ് ടോൾ വിലക്ക് നീക്കാൻ ഹൈക്കോടതി തീരുമാനിച്ചത്. പുതുക്കിയ ടോൾ നിരക്ക് ഈടാക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.



