നടൻ എന്നത് പോലെ റേസിങ് ഡ്രൈവർ എന്ന നിലയിലും പ്രശസ്തനാണ് തമിഴ് താരം അജിത് കുമാർ. നിരവധി പുരസ്കാരങ്ങള്‍ നേടിയ താരത്തെ തേടി മറ്റൊരു അംഗീകാരം കൂടി എത്തിയിരിക്കുന്നു – ജെന്റിൽമാൻ ഡ്രൈവർ ഓഫ് ദ ഇയർ പുരസ്കാരം.
ഫിലിപ്പ് ഷാരിയോൾ മോട്ടോർ സ്പോർട്ട് ഗ്രൂപ്പാണ് ഇറ്റലിയിലെ വെനീസിൽ വച്ച് താരത്തിന് അവാർഡ് സമ്മാനിച്ചത്. അജിത്തിന് ലഭിച്ച അംഗീകാരത്തിൽ അഭിമാനം തോന്നുന്നുവെന്ന്, ചിത്രത്തോടൊപ്പം ജീവിത പങ്കാളി ശാലിനി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഈ ബഹുമതി തനിക്ക് പ്രധാനപ്പെട്ട ഒന്നാണെന്ന് പുരസ്കാരം സ്വീകരിച്ചുകൊണ്ട് അജിത്ത് പറഞ്ഞു. “ഈ നിമിഷം ഞാൻ മിസ്റ്റർ ഫിലിപ്പ് ഷാരിയോളിനെ ഓർക്കാൻ ആഗ്രഹിക്കുന്നു. മിസ്റ്റർ ഷാരിയോളിനെക്കുറിച്ച് ഞാൻ ഒരുപാട് നല്ല കാര്യങ്ങൾ കേട്ടിട്ടുണ്ട്—അദ്ദേഹം വളരെ നല്ല വ്യക്തിയായിരുന്നു. ജീവിതത്തിൽ താൻ കണ്ടുമുട്ടിയ എല്ലാവർക്കും അദ്ദേഹം പ്രചോദനമായി എന്ന് ഞാൻ കേട്ടിട്ടുണ്ട്. മോട്ടോർസ്‌പോർട്ട് ലോകത്തെ എന്റെ അനുഭവം ആവേശകരവും, വെല്ലുവിളികൾ നിറഞ്ഞതും, സന്തോഷകരവുമായിരുന്നു,” നടൻ കൂട്ടിച്ചേർത്തു.
അജിത് തന്റെ മോട്ടോർസ്‌പോർട്ട് കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആരംഭിച്ചതിന് പിന്നാലെയാണ് ഈ അവാർഡ് ലഭിക്കുന്നത്. 2025ന്റെ തുടക്കം മുതൽ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള റേസിങ് ടീം അന്താരാഷ്ട്ര തലത്തിൽ സജീവമാണ്. നിരവധി മത്സരങ്ങളില്‍ എൻഡ്യൂറൻസ് റേസിംഗ് വിഭാഗങ്ങളിൽ അജിത്തിന്റെ ടീം ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ചിരുന്നു. 24 മണിക്കൂർ, 12 മണിക്കൂർ റേസ് ഫോർമാറ്റുകളിൽ രണ്ട് മൂന്നാം സ്ഥാനങ്ങളും ഒരു രണ്ടാം സ്ഥാനവും നടന്റെ ടീം നേടിയിട്ടുണ്ട്. വെനീസിലെ പുരസ്കാര നേട്ടം അജിത്തിന്റെ റേസിങ് ടീമിനെ മാത്രമല്ല ആരാധകരെയും അവേശം കൊള്ളിച്ചിരിക്കുകയാണ്.
ഈ വര്‍ഷം ‘വിടാമുയര്‍ച്ചി’, ‘ഗുഡ് ബാഡ് അഗ്ലി’ എന്നീ ചിത്രങ്ങളിലാണ് അജിത്തിനെ അവസാനമായി കണ്ടത്. 64ാം സിനിമയ്ക്കായുള്ള ഒരുക്കത്തിലാണ് നടൻ. ആധിക് രവിചന്ദ്രൻ ആണ് സംവിധാനം. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.


