യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പുകളെ അവഗണിച്ച് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ. വെനസ്വേലയ്ക്ക് ‘ഒരു അടിമയുടെ സമാധാനം’ വേണ്ടെന്ന് മഡുറോ പ്രഖ്യാപിച്ചു. തിങ്കളാഴ്ച നടന്ന റാലിയിൽ ആയിരക്കണക്കിന് ആളുകളുടെ മുന്നില്‍വെച്ചായിരുന്നു മഡുറോയുടെ വാക്കുകള്‍.
മാസങ്ങളായി തന്റെ രാജ്യത്തെ പരീക്ഷിച്ചു വരികയാണെന്നും യുഎസിന്റെ സൈനിക വിന്യാസത്തെ കുറിച്ച് മഡുറോ പറഞ്ഞു. വെനസ്വേലയ്ക്ക് ചുറ്റുമുള്ള വ്യോമമേഖല പൂര്‍ണമായും അടയ്ക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു.
ലഹരിക്കടത്ത് ആരോപിച്ച് പലതരത്തില്‍ സമ്മര്‍ദം ശക്തമാക്കി വെനസ്വേലയിലെ സര്‍ക്കാരിനെ അട്ടിമറിക്കാനാണ് യുഎസ് നീക്കം. സെപ്റ്റംബര്‍ മുതല്‍ കരീബിയന്‍ കടലിലും കിഴക്കന്‍ പസഫിക് സമുദ്രത്തിലും ബോട്ടുകളില്‍ യുഎസ് ആക്രമണം നടത്തി. മയക്കുമരുന്ന് കടത്തുകാരാണെന്ന് ആരോപിച്ച് കുറഞ്ഞത് 83 പേരെയെങ്കിലും യുഎസ് കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
‘നമുക്ക് സമാധാനം വേണം. പക്ഷെ, അത് പരമാധികാരം, സമത്വം, സാതന്ത്ര്യം എന്നിവയോടു കൂടിയുള്ള സമാധാനമാണ് വേണ്ടത്. അടിമത്തത്തോടെയുള്ള സമാധാനമോ കോളനിയുടെ സമാധാനമോ ഞങ്ങള്‍ക്ക് ആവശ്യമില്ല’- കാരക്കാസില്‍ ആയിരങ്ങള്‍ പങ്കെടുത്ത പൊതുറാലിയില്‍ മഡുറോയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
രാജ്യം വിടാന്‍ നിക്കോളാസ് മഡുറോയ്ക്ക് ട്രംപ് അന്ത്യശാസനം നല്‍കിയെന്ന വാര്‍ത്ത വന്നതിനു പിന്നാലെയാണ് മഡുറോയുടെ പ്രതികരണം എത്തുന്നത്. നവംബര്‍ 21 ന് മഡുറോയുമായി ട്രംപ് ഫോണില്‍ സംസാരിച്ചതായി സ്ഥിരീകരിച്ചിരുന്നു.
ലഹരി മരുന്ന് കടത്തുന്നു, കുറ്റവാളികളെ യുഎസിലേക്ക് തുറന്നുവിടുന്നു എന്നൊക്കെയാണ് വെനസ്വേലയ്‌ക്കെതിരായ യുഎസിന്റെ ആരോപണം. അതേസമയം, വെനസ്വേലയുടെ എണ്ണശേഖരമാണ് അമേരിക്കയുടെ ലക്ഷ്യമെന്നാണ് ആരോപണം.
30,300 കോടി ബാരല്‍ വരുന്ന വെനസ്വേലയുടെ എണ്ണ ശേഖരത്തിന്റെ ചുമതല പൊതുമേഖലാസ്ഥാപനമായ പിഡിവിഎസ്എയ്ക്കാണ്. അധികാരം ലഭിച്ചാല്‍ പെട്രോളിയം മേഖലയെ സ്വകാര്യവത്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ പ്രഖ്യാപിച്ചിരുന്നു. കൂടാതെ, ചൈന, ഇറാന്‍, റഷ്യ, ക്യൂബ തുടങ്ങിയ രാജ്യങ്ങളുമായി വെനസ്വേല അടുത്ത ബന്ധം പുലര്‍ത്തുന്നതും യുഎസിന് രസിച്ചിട്ടില്ല.



