ശബരിമലയിൽ മണ്ഡലകാലത്ത് ദർശനം നടത്തിയവരുടെ എണ്ണം 17 ലക്ഷം കടന്നു. ഇന്നലെ രാത്രി 11 വരെ 99677 തീർഥാടകരാണ് സന്നിധാനത്ത് എത്തിയത്. ബാബരി മസ്ജിദ് തകർത്ത ഡിസംബർ ആറ് കണക്കിലെടുത്ത് കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഇന്ന് സന്നിധാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.
മണ്ഡലകാലം ആരംഭിച്ച് ഇതുവരെ 17 ലക്ഷത്തിലധികം ഭക്തർ സന്നിധാനത്ത് ദർശനം നടത്തി. അയ്യായിരം തീർഥാടകർക്കായി പരിമിതപ്പെടുത്തിയിരിക്കുന്ന സ്പോട്ട് ബുക്കിംഗ് പരിധി വർധിപ്പിക്കാൻ ദേവസ്വം ബോർഡും പൊലീസും തീരുമാനിച്ചിട്ടുണ്ട്. നിലയ്ക്കലിലും പമ്പയിലും നിയന്ത്രണം തുടരുകയാണ്. സന്നിധാനത്ത് സുഗമമായി ദർശനം സാധ്യമാകുന്നുണ്ടെന്ന് തീർഥാടകർ പറഞ്ഞു.
അതേസമയം, സന്നിധാനത്ത് കേരളീയ അന്നദാന സദ്യ നടപ്പാക്കുന്നത് പഠിക്കാനായി ബോർഡ് അംഗങ്ങളെ ചുമതലപ്പെടുത്താൻ തീരുമാനിച്ചു. ഇന്ന് ഡിസംബർ ആറ് ആണെന്നത് കണക്കിലെടുത്ത് സന്നിധാനത്ത് അടക്കം സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. തിരിച്ചറിയൽ കാർഡ് ഇല്ലാത്തവരെ പമ്പയിൽനിന്ന് കയറ്റിവിടുന്നില്ല.



