കരൂരിൽ രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ മൊഴി നൽകാൻ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് എത്തി. രാവിലെ 11.30 ഓടെയാണ് വിജയ് എത്തിയത്. ദുരന്തത്തിന് പിന്നിലെ സുരക്ഷാ വീഴ്ചകളും മാനദണ്ഡങ്ങളുടെ ലംഘനവുമാണ് സിബിഐ പ്രധാനമായും പരിശോധിക്കുന്നത്. വിജയ്‌യെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി അദ്ദേഹത്തിന്റെ പ്രചാരണ വാഹനം ഇന്നലെ സിബിഐ സംഘം കസ്റ്റഡിയിലെടുത്തിരുന്നു.
കരൂരിൽ പരിപാടി നടത്താൻ തീരുമാനിച്ചത് ആരാണ്? അതിനെ കുറിച്ച് വിജയ് എപ്പോഴാണ് അറിഞ്ഞത്? കരൂർ പരിപാടി ആസൂത്രണം ചെയ്യുന്നതിനും കൈകാര്യം ചെയ്യുന്നതിനും പാർട്ടിയിൽ ആർക്കാണ് ഉത്തരവാദിത്വം ഏൽപ്പിച്ചത്? പരിപാടിക്ക് ലഭിച്ച അനുമതികൾ എന്തൊക്കെ ആയിരുന്നു? തദ്ദേശ ഭരണകൂടവുമായി മുൻകൂട്ടി എന്തെങ്കിലും അപകടസാധ്യത വിലയിരുത്തിയിരുന്നോ, പൊലീസുമായി എത്രത്തോളം ഏകോപനം ഉണ്ടായിരുന്നു?.
കുടിവെള്ളം, ശരിയായ പ്രവേശന, എക്സിറ്റ് പോയിന്റുകൾ തുടങ്ങിയ അടിസ്ഥാന ക്രമീകരണങ്ങൾ ഒരുക്കിയിരുന്നോ? കാരവാൻ വളരെ തിരക്കേറിയ ഒരു പ്രദേശത്തിലൂടെ സഞ്ചരിക്കാൻ എങ്ങനെയാണ് അനുവദിച്ചത്? വേദിയിൽ ഏഴ് മണിക്കൂർ വൈകിയതിന്റെ കാരണം എന്താണ്? ഷെഡ്യൂൾ ചെയ്ത സമയത്തിനും വേദിയിൽ എത്തിയതിനും ഇടയിൽ വലിയ വ്യത്യാസമുണ്ടായത് എന്തുകൊണ്ട്?
തിക്കിലും തിരക്കിലും പെട്ട് അപകടം ഉണ്ടായത് വിജയ് എപ്പോഴാണ് അറിഞ്ഞത്? വിജയ് വേദിയിൽ എത്തിയതും പോയതുമായ കൃത്യമായ സമയം എത്രയായിരുന്നു? തുടങ്ങിയ ചോദ്യങ്ങളാണ് സിബിഐ വിജയ്യോട് ചോദിച്ചറിയുന്നത്.
വിജയ് എത്തുന്നത് സംബന്ധിച്ച് വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഡൽഹി പൊലീസ് ക്രമീകരിച്ചിരുന്നത്. രാവിലെ മുതൽ വിജയ്‌യുടെ ആരാധകർ സിബിഐ ആസ്ഥാനത്ത് എത്തിയിരുന്നു. രണ്ട് ദിവസം വിജയ് ഡൽഹിയിൽ തുടരും.13ന് വൈകിട്ടാകും വിജയ് ചെന്നൈയിലേയ്ക്ക് തിരിക്കുക. ഇന്ന് രാവിലെ ഏഴുമണിയോടെ പ്രത്യേക വിമാനത്തിലാണ് വിജയ്, ചെന്നൈയിൽ നിന്നും ഡൽഹിയിലേയ്ക്ക് തിരിച്ചത്. വിമാനത്താവളം, ഹോട്ടൽ, സിബിഐ ഓഫിസ് എന്നിവിടങ്ങളിലും വിജയ് യാത്രചെയ്യുന്ന റോഡിലും സുരക്ഷയൊരുക്കുമെന്ന് ഡൽഹി പൊലിസ് അറിയിച്ചു. കരൂർ കേസിൽ ആദ്യമായാണ് വിജയുടെ മൊഴി രേഖപ്പെടുത്തുന്നത്. 2024 സെപ്റ്റംബർ 27നാണ് കരൂരിലെ ടിവികെ റാലിയ്ക്കിടെ ദുരന്തമുണ്ടായത്. തിക്കിലും തിരക്കിലുംപെട്ട് 41 പേർക്കാണ് ജീവൻ നഷ്ടമായത്.



