പിണറായിസത്തിനെതിരെ പോരാടാനെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഇടതു സ്വതന്ത്രനായിരുന്ന അൻവർ നിലമ്പൂർ എംഎൽഎ സ്ഥാനത്തുനിന്ന് പടിയിറങ്ങിയത്. വലതുമുന്നണിക്ക് ആഘോഷിക്കാനുള്ളത്ര രാഷ്ട്രീയ വിവാദങ്ങളും ഇതിനോടൊപ്പം അൻവർ കൊളുത്തിവിട്ടിരുന്നു. ആദ്യം പൊലീസിനെതിരെ തുടങ്ങി പിന്നീട് പിണറായിസത്തിനെതിരെ എന്ന പ്രഖ്യാപനവുമായാണ് അൻവർ ഇടതിൽ നിന്ന് പിരിഞ്ഞത്. പിണറായി വിജയൻ പിതൃതുല്യൻ എന്നതിൽ നിന്ന് പിണറായിസത്തിനെതിരായ പോരാട്ടം എന്ന പ്രഖ്യാപനത്തിലേക്കുള്ള അൻവറിൻ്റെ യാത്ര കണ്ണടച്ചുതുറക്കും വേഗത്തിലായിരുന്നു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ ഫലപ്രഖ്യാപനം വരെ ഷോ സ്റ്റീലറാകാൻ പി.വി. അൻവറിന് കഴിഞ്ഞെന്ന് തന്നെ വേണം പറയാൻ. ഇടതു-വലതു മുന്നണികൾ സ്ഥാനാർഥി പ്രഖ്യാപനം നടത്തും മുൻപേ രാഷ്ട്രീയ കേരളത്തിൻ്റെ ശ്രദ്ധ അന്‍വർ മത്സരിക്കുമോ എന്നതിലായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ അർധരാത്രി അന്‍വറിന്റെ വീട്ടിലെത്തി നടത്തിയ കൂടിക്കാഴ്ച കോണ്‍ഗ്രസിനുള്ളിലും യുഡിഎഫിലും ആഭ്യന്തര ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. പാര്‍ട്ടി നേതൃത്വമറിഞ്ഞോ അറിയാതയോ രാഹുൽ അന്‍വറുമായി നടത്തിയ കൂടിക്കാഴ്ച, തെറ്റാണെന്ന വിമർശനവും ചർച്ചകളും പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ഉയർന്നിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പായി യുഡിഎഫില്‍ കയറിപ്പറ്റുക എന്ന ലക്ഷ്യം പ്രകടമായിരുന്നെങ്കിലും വി.ഡി. സതീശനുമായി പിണങ്ങിപിരിഞ്ഞ അൻവർ, ഒടുവിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയാകാൻ തീരുമാനിച്ചു.
പിണറായിസവും മരുമോനിസവും കഴിഞ്ഞ്, മനുഷ്യ-വന്യജീവി സംഘർഷമെന്ന കരുവായിരുന്നു അൻവർ നിരത്തിയത്. വോട്ടെണ്ണലിൻ്റെ ആദ്യ മണിക്കൂറുകളിൽ നടത്തിയ പത്രസമ്മേളനത്തിലും അൻവർ ഉയർത്തി പറഞ്ഞത് മലയോര മേഖലയിലെ ജനങ്ങളുടെ ദുരിതം പരിഹരിക്കുമെന്നായിരുന്നു. അൻവറിൻ്റെ ഈ നീക്കം തെരഞ്ഞെടുപ്പിൽ ഒരു പരിധിവരെ ഫലിച്ചെന്നത് തന്നെയാണ് ഇപ്പോൾ വ്യക്തമാകുന്നത്.
2016 നിലമ്പൂർ നിയമസഭാ തെരഞ്ഞെടുപ്പ്, അത് അൻവറിൻ്റെ തലവിധി മാറ്റി. ഇടതുപിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച അൻവർ, കോൺഗ്രസ് മണ്ഡലമായ നിലമ്പൂർ പിടിച്ചെടുത്തത് കേരള രാഷട്രീയ ചരിത്രത്തിൽ തന്നെ രേഖപ്പെടുത്തിയ സംഭവമായിരുന്നു. അന്ന് ആര്യാടൻ ഷൗക്കത്തായിരുന്നു കോൺഗ്രസ് സ്ഥാനാർഥി. 2021ലും നിലമ്പൂരിൽ സീറ്റ് നിലനിർത്താൻ അൻവറിനായി. ഇതോടെ ഇടതുപക്ഷത്തിൽ നിർണായക സ്ഥാനം നേടിയെടുക്കാനും അൻവറിന് കഴിഞ്ഞു. പ്രതിപക്ഷ നേതാവിനെ മുതൽ കോൺഗ്രസ് ദേശീയ നേതാക്കളെ വരെ നിർത്തിപൊരിക്കുന്നത് ഇടത് ആസ്വദിച്ചുവരുന്നതിനിടെയാണ് തികച്ചും അപ്രതീക്ഷിതമായി അൻവർ ഒരു ബോംബിടുന്നത്. കേരളത്തിലെ പൊലീസ് സേനയെ തള്ളിക്കൊണ്ടായിരുന്നു അൻവറിൻ്റെ തുടക്കം. പിന്നാലെ തുടരെ പത്രസമ്മേളനങ്ങൾ. അൻവറിൻ്റെ വാക്കുകളെല്ലാം പിണറായി സർക്കാരിനെതിരെയുള്ള കുന്തമുനകളായി. വാക്‌കസർത്ത് കനത്തതോടെ അൻവറിനെ ഇടതുപക്ഷവും തള്ളി. പിണറായിസത്തിനും മരുമോനിസത്തിനുമെതിരെയുള്ള പോരാട്ടമാണെന്ന് തൻ്റേതെന്ന് പറഞ്ഞ് അൻവർ, പിന്നാലെ സിപിഐഎമ്മിനേയും ഇടതുപക്ഷത്തേയും ബന്ധശത്രുവായി പ്രഖ്യാപിക്കുകയും ചെയ്തു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കൈവിട്ടെങ്കിലും ഇടതുചേരി വിട്ട അൻവറിനെ കൂട്ടുപിടിക്കാനുള്ള മുസ്ലീം ലീഗിൻ്റെയും ചില കോൺഗ്രസ് നേതാക്കളുടെയും ആഗ്രഹം വളരെ പ്രകടമാണ്. നിലമ്പൂർ സ്റ്റേഷനിൽ നിന്ന് യുഡിഎഫിൽ കയറാൻ പറ്റിയില്ലെങ്കിലും ഇനിയും സ്റ്റേഷൻ ഉണ്ടല്ലോ എന്നായിരുന്നു സാദിഖലി തങ്ങളുടെ പരാമർശം. അൻവർ കൂടെ ഉണ്ടായിരുന്നെങ്കിൽ ഭൂരിപക്ഷം 25,000 കടന്നേനെ എന്ന് കെ. മുരളീധരനും പറഞ്ഞു. വ്യക്തമാക്കുന്നത് ഒന്ന് മാത്രം, ഒറ്റയ്ക്ക് വഴിവെട്ടി വന്ന അൻവറിൻ്റെ പവർ, ചെറുതല്ല.
ഇരുപതിനായിരത്തിനടുത്ത് വോട്ട് പിടിച്ച പി.വി. അൻവറിനെ തള്ളിപ്പറയാൻ ഇന്ന് യുഡിഎഫ് നേതാക്കൾ തയ്യാറായില്ല എന്നതാണ് ശ്രദ്ധേയം. ഇടതും വലതുമല്ലാതെ മൂന്നാമതൊരു മുന്നണിയിൽ പ്രവർത്തിക്കുമെന്ന് പറയുമ്പോഴും യുഡിഎഫുമായി സന്ധിചെയ്യുന്നത് അൻവറും തള്ളിയിട്ടില്ല. തെരഞ്ഞെടുപ്പ് ഫലം വന്ന ആദ്യമണിക്കൂറിൽ അൻവർ ഫാക്ടർ ഉണ്ടായെന്നാണ് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പറഞ്ഞത്. അൻവറിന്റെ മുന്നണി പ്രവേശനം തുടർന്നും ചർച്ചയാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു. പിന്നാലെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും അൻവർ പിടിച്ച വോട്ടിനെ ഭരണ വിരുദ്ധ വോട്ടായി ചേർത്ത് വച്ചു.