നരേന്ദ്രമോദി സര്‍ക്കാരിന്റെ ഏറെ കൊട്ടിഘോഷിച്ച കള്ളപ്പണം അന്വേഷണം താളം തെറ്റുകയാണ്.ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ മലക്കം മറച്ചിലുകളും കള്ളപ്പണ കേസിലെ മുഖ്യ കക്ഷിയായ രാം തേജ്മലാനിയുടെ വെളിപ്പെടുത്തലുകളും കേന്ദ്രസര്‍ക്കാര്‍ എന്തൊക്കെയോ എവിടെയോ ഒളിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന കാര്യം പകല്‍ പോലെ വ്യക്തമാക്കിയിരിക്കുകയാണ്.
ആദ്യം സുപ്രീംകോടതിയില്‍ പേരുകള്‍ വെളിപ്പെടുത്തില്ല എന്ന് പറഞ്ഞതോടെ ധനകാര്യമന്ത്രി ജെയ്റ്റ്ലിയുടെ വിശ്വാസ്യതയ്ക്ക് ഇളക്കം തട്ടി.പിന്നീട് ചില കോണ്ഗ്രസ്സുകാര് ഉണ്ടെന്ന് മന്ത്രി ചില ചാനലുകളില്‍ തട്ടിവിട്ടു.പിന്നീട് സുപ്രീംകോടതിയില്‍ നിന്ന് കൊട്ട് കിട്ടിയതോടെ 627 പേരുടെ പട്ടിക നല്കി.വെറും മൂന്നു പേരുടെ പേര് മാത്രം നല്‍കിയപ്പോഴാണ് ജഡ്ജിമാര്‍ രോഷം കൊണ്ടത്.ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്നത് ഈ 627 പേരില്‍ പലരും പണം പിന്‍വലിച്ചു കഴിഞ്ഞു എന്നാണ്.2011-12 കാലയളവില്‍ ലിച്ചെന്‍ സ്റ്റീന് ബാങ്കിലെ ലിസ്റ്റ് ജര്‍മ്മനിയും HSBC-യുടെ ജനീവ ബാങ്കിലെ ലിസ്റ്റ് ഫ്രാന്‍സും ഇന്ത്യക്ക് നല്‍കിയതാണ്.ഈ രണ്ട് രാജ്യങ്ങളിലെ ഇന്റലിജെന്‍സ് ഏജന്‍സികള്‍ ബാങ്ക് ജീവനക്കാരെ സ്വാധീനിച്ച് ഒപ്പിച്ചെടുത്തതാണ് ഈ ലിസ്റ്റ്.ഈ ലിസ്റ്റ് വെളിപ്പെടുത്തുന്നതിനു പകരം സത്യം മറച്ചു വെക്കാനായി അനാവശ്യമായി നമ്മുടെ സര്‍ക്കാര്‍ DATA എന്ന ഇരട്ട നികുതി കരാര്‍ അനുസരിച്ച് ഈ ലിസ്റ്റ് കൈപറ്റുകയായിരുന്നു.ഇവിടെ നിന്നു തുടങ്ങുന്ന തരികിടകള്‍,വെറുതെ കിട്ടിയ ലിസ്റ്റിനെ അനാവശ്യമായി DATA കരാര്‍ അനുസരിച്ച് നാം കൈപറ്റിയത് വിദേശബാങ്കുകളില്‍ പണം നിക്ഷേപിച്ച ചില വന്‍കിട മുതലാളിമാരെ സംരക്ഷിക്കാനാണ്.ആദ്യം 800 പേരുടെ ലിസ്റ്റ് എങ്ങിനെ 627 ആയി ചുരുങ്ങി? UPA സര്‍ക്കാരിന്റെ കാലത്ത് 100ല്‍ പരം ആളുകള്‍ക്ക് ഫൈന്‍ അടച്ച് രക്ഷപ്പെടാന്‍ കേന്ദ്രസര്‍ക്കാര്‍ അവസരം ഒരുക്കി.
അരവിന്ദ് കെജരിവാളും പ്രശാന്ത് ഭൂഷണും പലതവണ പറഞ്ഞതാണ് ഈ 100 പേരില്‍ അംബാനികുടുംബം മൊത്തത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന്.ഒടആഇയുടെ ജനീവാ ബ്രാഞ്ചില്‍ നിന്ന് പുറത്തായ ലിസ്റ്റില്‍ ഇവരെ കൂടാതെ ജെറ്റ് എയര്‍വേസ് ഉടമ നരേഷ് ഗോയലും ഉള്‍പ്പെട്ടിട്ടുണ്ട്.
പഴയ രണ്ട് ബാങ്കുകളില്‍ നിന്ന് ചോര്‍ത്തി കിട്ടിയ ലിസ്റ്റ് വെച്ച് പൊട്ടന് കളിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.2013 ജൂണില്‍ ഇന്റര്‍നാഷണല്‍ ജേര്‍ണലിസ്റ്റ് കണ്‍സോര്‍ഷ്യം പുറത്തുവിട്ട ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്റ്,സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ ബാങ്കുകളിലെ 10000 പേരുടെ പട്ടികയില്‍ 500 പേര് ഇന്ത്യക്കാര്‍ ആണ്.15ഓളം പേര് കേരളീയര്‍ ആണ്.അഡ്രസ്സ് സഹിതം പുറത്തുവിട്ട ഈ ലിസ്റ്റിനെ ചൊല്ലി ഒരക്ഷരം സര്‍ക്കാര്‍ മിണ്ടുന്നില്ല.
ഇന്ത്യയിലെ മിക്ക കോര്പ്പറേറ്റുകും മൗറീഷ്യസ്,കേമാന്‍ ഐലന്റ്,തുടങ്ങിയ സ്ഥലങ്ങളിലെ അജ്ഞാത അഡ്രസ്സുകളില്‍ നിന്നാണ് കള്ളപണം കഴിഞ്ഞ കുറേക്കാലമായി വെളുപ്പിച്ചു കൊണ്ടുവരുന്നത്.സ്റ്റോക്ക് എക്സ്ചേഞ്ജുകളില് ചൂതാട്ടം നടത്താന്‍ ഉപയോഗിക്കുന്ന പാര്‍ട്ടിസിപ്പേറ്ററി നോട്ടുകള്‍ നിര്‍ത്തലാക്കണം എന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമിയുടെ ആവശ്യത്തില്‍ UPA സര്‍ക്കാരും NDA സര്‍ക്കാരും മൗനം പാലിക്കുകയാണ്.
ഇന്ത്യയിലെ കള്ളപണത്തിന്റെ ഭൂരിഭാഗവും അഴിമതി,മയക്ക് മരുന്ന് കച്ചവടം തുടങ്ങിയവയിലൂടെ ഉടലെടുക്കുന്നതാണ്.ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റിനെ അറിയിക്കാതെ വിദേശബാങ്കുകളില്‍ നിക്ഷേപിച്ച എല്ലാ ഇന്ത്യക്കാരുടെ പണവും കള്ളപണമായി പ്രഖ്യാപിച്ച് സ്വത്ത് കണ്ടുകെട്ടണം എന്ന ഒറ്റനിയമം മതി ഈ പ്രശ്നത്തെ നേരിടാന്‍.എന്തുകൊണ്ട് ഈ നിയമം പാസാക്കുന്നില്ല എന്നതിന് ഉത്തരം ഒന്നേയുള്ളൂ.എല്ലാ സര്‍ക്കാരുകളിലും വിദേശബാങ്കുകളില്‍ കള്ളപ്പണം ഉള്ളവര്‍ ഉണ്ട്.ഇതുപോലുള്ള നിയമം മൂലമാണ് അമേരിക്ക കള്ളപണത്തെ തടയുന്നത്.
നാളിതു വരെ കള്ളപ്പണം കണ്ടുകെട്ടാന്‍ രൂപീകരിച്ച റിട്ടയേര്‍ഡ് ജഡ്ജിമാരുടെ സംഘത്തിനു ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.ഇത് വരെ അവര്‍ക്ക് അന്വേഷണ സംഘത്തെ നല്‍കിയിട്ടില്ല.ആവശ്യത്തിന് സ്റ്റാഫ് പോലും ഇല്ല.പിന്നെ ഇവര്‍ എന്തുചെയ്യും?മാസത്തില്‍ ഒരിക്കല്‍ മീറ്റിംഗ് നടത്തി ചായകുടിച്ച് പഴം പുരാണങ്ങള്‍ പറഞ്ഞ് പിരിയും.
തിരഞ്ഞെടുപ്പ് കാലത്ത് കള്ളപണം തിരിച്ച് പിടിച്ച് ഒരാള്‍ക്ക് 15 ലക്ഷം രൂപ വച്ച് വിതരണം ചെയ്യുമെന്ന് ഗീര്‍വാണം അടിച്ച നരേന്ദ്രമോദി ഇപ്പോള്‍ കമാ എന്നൊരക്ഷരം പറയുന്നില്ല.നാട്ടിലെ മുഴുവന്‍ നികുതിവെട്ടിപ്പുകാരുടെ വക്കീലായിരുന്ന ധനകാര്യമന്ത്രിയെ വച്ച് കള്ളപണം അന്വേഷണം മുന്നോട്ട് പോകുമോ എന്ന കാര്യം സംശയമാണ്.
Comments