വാഷിങ്ടൻ ഡിസി∙ ഫെഡറല്‍ ജീവനക്കാരുടെ യൂണിയൻ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടുന്നതിനും പ്രവർത്തന ക്ഷമതയില്ലാത്ത ജീവനക്കാരെ സർവ്വീസിൽ നിന്നും പിരിച്ചു വിടുന്നതിനും ഗവൺമെന്റിന് അധികാരം നൽകുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ട്രംപ് ഒപ്പ് വച്ചു.
സിവിൽ സർവ്വീസ് നിയമങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനും ഗവൺമെന്റ് പ്രവർത്തനം കാര്യക്ഷമമാക്കുന്ന തിനും നടപടികൾ സ്വീകരിക്കുമെന്ന ട്രംപിന്റെ തിരിഞ്ഞെടുപ്പു വാഗ്ദാനമാണ് ഈ ഉത്തരവിലൂടെ നിറവേറ്റിയിരിക്കുന്നതെന്ന് ട്രംപ് ഡൊമസ്റ്റിക് പോളിസി ഡയറക്ടർ ആഡ്രു ബ്രബർഗ മാധ്യമങ്ങളെ അറിയിച്ചു.
നികുതിദായകരുടെ പണം കൃത്യമായി ഉപയോഗിക്കുന്നതിൽ വീഴ്ച വരുത്തുന്ന ജീവനക്കാരെ ഏജൻസികൾക്കു എളുപ്പത്തിൽ പുറത്താക്കുന്നതിനും ഈ ഉത്തരവ് അനുമതി നൽകി. യൂണിയൻ പ്രവർത്തനങ്ങൾക്ക് നേതാക്കളും, മെമ്പര്‍മാരും ചിലവഴിക്കുന്ന സമയത്തിന് നിബന്ധന ഏർപ്പെടുത്തുന്ന തിനും നിയമത്തിൽ വകുപ്പുകളുണ്ട്.
ഇത്തരം നിയമങ്ങൾ കർശനമാക്കുന്നതോടെ ഫെഡറൽ ഏജൻസികൾക്ക് യൂണിയനുമായി കരാറിൽ ഏർപ്പെടുമ്പോൾ വില പേശുന്നതിനും, ഇതിലൂടെ ഫെഡറൽ ഗവൺമെന്റിന് 100 മില്യനിലധികം ഡോളറിന്റെ മിച്ചമുണ്ടാക്കുന്നതിനും ഇടയാകും. എന്നാൽ ഈ എക്സിക്യൂട്ടീവ് ഉത്തരവ് ചോദ്യം ചെയ്യുമെന്ന് അമേരിക്കൻ ഫെഡറേഷൻ ഗവൺമെന്റ് എംപ്ലോയീസ് യൂണിയൻ അറിയിച്ചു.
Comments