ഡാലസ് ∙ കാലം ചെയ്ത സഖറിയാസ് മാർ തിയോഫിലോസ് സഫ്രഗൻ മാർത്തോമാ മെത്രാപ്പോലീത്ത 1983 ൽ ആരംഭിച്ച മാർത്തോമ ഡെവലപ്മെന്റ് സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് ഡാലസ് സെന്റ് പോൾസ് മാർത്തോമാ യുവജന സഖ്യം 14 ലക്ഷം വിലമതിക്കുന്ന ഒരു വാൻ സംഭാവന നൽകി.
ഹരിപ്പാട് തീരദേശ പ്രദേശങ്ങളിലുള്ള 600ൽപ്പരം കാൻസർ, കിഡ്നി രോഗികളെ ശുശ്രൂഷിക്കുന്നതിനും, അവരെ സന്ദർശിക്കുന്നതിനും സന്നദ്ധ സേവാ പ്രവർത്തകർ ദീർഘനാളുകളായി ആഗ്രഹിച്ചിരുന്ന വാഹനമാണ് ഡാലസ് സെന്റ് പോൾസ് യുവജന സഖ്യാംഗങ്ങൾ സംഭാവനയായി നൽകിയതെന്ന് തോമസ് മാത്യു (ഡയറക്ടർ) പറഞ്ഞു. പുതിയ വാഹനത്തിന്റെ ആശീർവാദ കർമ്മം ചെങ്ങന്നൂർ മാവേലിക്കര ഭദ്രാസനാധിപൻ റൈറ്റ് റവ. തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പാ നിർവ്വഹിച്ചു.
കാവൽ ചാരിറ്റബിൾ സൊസൈറ്റിയായി രജിസ്റ്റർ ചെയ്തിരിക്കുന്ന സംഘടനയുടെ പ്രവർത്തനങ്ങൾ അനേക രോഗികൾക്ക് ആശ്വാസം പകരുന്നതാണെന്ന് എപ്പിസ്കോപ്പാ പറഞ്ഞു. ഡാലസ് സെന്റ് പോൾസ് മാർത്തോമാ യുവജനസഖ്യം ഭാരവാഹികളായ അലക്സ് ജേക്കബ് (സെക്രട്ടറി), ബീന വർഗീസ് (വൈസ് പ്രസിഡന്റ്), റോബിൻ ചേലങ്കരി (ട്രസ്റ്റി), ഷാലു ഫിലിപ്പ്(കൺവീനർ) എന്നിവരുടെ നേതൃത്വത്തിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എപ്പിസ്കോപ്പാ എല്ലാ മംഗളങ്ങളും നേർന്നു.
Comments