അറ്റ്ലാന്റ: അറ്റ്ലാന്റയിൽ മക്കളുമൊത്തു വിനോദയാത്രക്കായി പോയ മലയാളി വനിത വാഹനാപകടത്തിൽ മരിച്ചു. അറ്റ്ലാന്റയിലെ ബയോഐവിടി കമ്പനിയിൽ ഏഷ്യ റീജൻ ബിസിനസ് ആൻഡ് മാർക്കറ്റിങ് അനലിസ്റ്റായ തിരുവനന്തപുരം പിഎംജി ജംക്ഷൻ വികാസ് ലെയ്ൻ വള്ളോന്തറയിൽ ആൻസി ജോസ്(43) ആണ് കാർ ട്രെയിലർ ലോറിക്കു പിന്നിലിടിച്ചു മരിച്ചത്. ഒപ്പമുണ്ടായിരുന്ന മൂന്നു മക്കളിൽ നവോമി ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലാണ്. മറ്റു മക്കളായ അന, ഇവ എന്നിവർ കാര്യമായ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ആൻസിയുടെ സംസ്ക്കാരം ശനിയാഴ്ച രാവിലെ 10ന് (യുഎസ് സമയം) അറ്റ്ലാന്റയിൽ.
ന്യുയോർക്കിലെ ലോങ് ഐലന്റ് യൂണിവേഴ്സിറ്റിയിൽ വെബ് ഡെവലപ്പ്മെന്റ് വിഭാഗം ഡയറക്ടായ എറണാകുളം കടവന്ത്ര വില്ലോത്ത് വിനോദിന്റെ ഭാര്യയായ ആൻസി കഴിഞ്ഞ 24ന് പുലർച്ചെ അറ്റ്ലാന്റയിലെ താമസ സ്ഥലത്തു നിന്ന് മക്കളുമൊത്ത് സൗത്ത് കരോലിനയിലെ ബീച്ചിലേക്ക് കാർ ഓടിച്ചു പോകുമ്പോൾ അഗസ്തയിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
ആൻസി സംഭവ സ്ഥലത്തു തന്നെ മരിച്ചു. ആശുപത്രി ഐസിയുവിലുള്ള മകൾ നവോമി അപകട നില തരണം ചെയ്തിട്ടുണ്ട്. അനയുടെ ഇരട്ട സഹോദരിയാണ് നവോമി. ജൂൺ അഞ്ചിന് ഔദ്യോഗിക യാത്രയുടെ ഭാഗമായി നാട്ടിലേക്കു വരാനിരിക്കെയാണ് അപകടം ജീവൻ കവർന്നത്. വിവരമറിഞ്ഞ് ആൻസിയുടെ മാതാപിതാക്കളായ തോമസ് വി.ജോസ്, ലാലി എന്നിവരും അമേരിക്കയിലെത്തിയിട്ടുണ്ട്. വിനോദും ആൻസിയും വർഷങ്ങളായി അമേരിക്കയിൽ സ്ഥിരതാമസക്കാരാണ്.
Comments