ആർലിംഗ്ടൺ ∙ രാജ്യത്തെ സംരക്ഷിക്കുന്നതിന് ജീവൻ ബലിയർപ്പിച്ച ധീര ജവാന്മാരെ രാഷ്ട്രം ആദരിക്കുകയും സ്മരിക്കുകയും ചെയ്യുന്ന മെമ്മോറിയൽ ഡേയിൽ പ്രസിഡന്റ് ട്രംപ് ആർലിംഗ്ടൺ നാഷണൽ സ്മിട്രിയിൽ പുഷ്പാർച്ചന നടത്തി. രാജ്യം ഇപ്പോൾ കൈവരിച്ച സാമ്പത്തിക വളർച്ച, തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞത്, ഇതെല്ലാം കാണുമ്പോൾ ധീര രക്ത സാക്ഷിത്വം വഹിച്ച ജവാൻമാർ പോലും അഭിമാനപുളകിതരാകുമെന്ന് ആലിംഗ്ടൺ സെമിത്തേരിയിൽ എത്തിചേർന്ന കുടുംബാംഗങ്ങളെ അഭിസംബോധന ചെയ്യവെ ട്രംപ് പറഞ്ഞു.
സ്വസഹോദരങ്ങളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പടപൊരുതി ധീരമൃത്യു വരിച്ച രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന ഈ മണ്ണ് പരിപാവനമാണെന്നും അവരുടെ ത്യാഗത്തെ സ്മരിക്കുന്നതിനും അഭിവാദ്യങ്ങൾ അർപ്പിക്കുന്നതിനും നാം പ്രതിജ്ഞാബദ്ധരാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
പ്രഥമ വനിത മെലാനിയ ട്രംപ്, മകൾ ഇവാങ്ക ട്രംപ് എന്നിവർ മെമ്മോറിയൽ ഡേ സന്ദേശം നൽകി. ട്രംപ് പ്രസിഡന്റ് പദം ഏറ്റെടുത്തതിനുശേഷം രണ്ടാമത്തെ മെമ്മോറിയൽ ഡേയാണ് ഇന്ന് രാഷ്ട്രം ആഘോഷിച്ചത്. ആർലിംഗ്ടൺ നാഷണൽ സെമിത്തേരിയിൽ നടന്ന ചടങ്ങിൽ കാബിനറ്റ് അംഗങ്ങൾ, മിലിട്ടറി ഉദ്യോഗസ്ഥർ, വിമുക്ത ഭടന്മാർ, കുടുംബാംഗങ്ങൾ എന്നിവരുമുൾപ്പെടുന്ന ഒരു വലിയ സമൂഹം പങ്കെടുത്തു.
നാമും നമ്മുടെ കുഞ്ഞുങ്ങളും ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം ഒരു മില്യണിലധികം യോദ്ധാക്കൾ ഒഴുക്കിയ നിണത്തിന്റെ പരിണിത ഫലമാണെന്ന് നാം വിസ്മരിക്കരുതെന്ന് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ജനറൽ ജോസഫ് ഡൺഫോർഡ് അനുസ്മരിച്ചു.
Comments