മെക്സിക്കോ സിറ്റി∙മെക്സിക്കൊയുടെ ചരിത്രത്തിലാദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് സ്വതന്ത്രനായി മത്സരിക്കാൻ അനുമതി ലഭിച്ച ജെയ്മി റോഡ്രിഗസ് കൽഡറോൺ (JAIME RODRIGUEZ CALDERON) ന്റെ പ്രചാരണങ്ങൾക്ക് അരയും തലയും മുറുക്കി രംഗത്തിറങ്ങിയവരിൽ ഏറെ പ്രസിദ്ധനാണ് മഞ്ചേരിയിൽ നിന്നുള്ള വിനോദ് കണ്ണൻ. മൂന്നു ദശാബ്ദങ്ങൾക്ക് മുമ്പ് ഉപജീവനാർത്ഥം മെക്സിക്കോയിൽ എത്തി മാർത്തയെ വിവാഹം ചെയ്തു പ്രിൻ, വിഷ്ണു എന്നീ മക്കളുമായി കഴിയുന്ന വിനോദ് ഇപ്പോൾ വൻ വ്യവസായ സാമ്രാജ്യത്തിന്റെ ഉടമയാണെങ്കിലും ജനിച്ച നാടിനോടും, ഭാഷയോടും ആഭിമുഖ്യം പ്രകടിപ്പിക്കുന്ന സാധാരണക്കാരനായാണ് കഴിയുന്നത്.
2015 ൽ നിയെ ലിയോൺ സംസ്ഥാന ഗവർണറായി മത്സരിച്ചു വൻ വിജയം നേടിയ ആദ്യ സ്വതന്ത്ര സ്ഥാനാർത്ഥി ജെയ്മി റോഡ്രിഗസിന്റെ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ ബ്രോങ്കോ എന്നറിയപ്പെടുന്ന വിനോദിന്റെ സ്വാധീനം നിർണായകമായിരുന്നു.
ഗവർണർ സ്ഥാനത്തു നിന്നും ലൈസൻസ് എടുത്താണ് ജെയ്മി ഇപ്പോൾ പ്രസിഡന്റ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ഒന്നരമില്യൺ വോട്ടർമാരുടെ ഒപ്പു സംഭരിച്ച് ജെയ്മി സ്ഥാനാർത്ഥിയാകുന്നതിനുള്ള യോഗ്യത നേടി. ഒപ്പു ശേഖരണത്തിനു രാജ്യവ്യാപകമായി പ്രചരണവും, യാത്രകളും സംഘടിപ്പിക്കുന്നതിലും വിനോദ് വലിയ പങ്കുവഹിച്ചു. സംസ്ഥാന ഗവർണർ പദവിയിലിരുന്ന് മയക്കു മരുന്നു ലോബിയെ തകർത്ത പാരമ്പര്യമുള്ള റോഡ്രിഗസ് മെക്സിക്കൊ പ്രസിഡന്റാകുമെന്നാണ് വിനോദിന്റെ പൂർണ്ണ വിശ്വാസം.
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് രീതി തന്നെയാണ് മെക്സിക്കോയിലും. മെക്സിക്കോ മുൻ കാബിനറ്റ് മെമ്പറും, കൊയലേഷൻ സ്ഥാനാർത്ഥി ഒസെ അന്റോണിയൊ, നാഷനൽ ആക്ഷൻ പാർട്ടി മുൻ പ്രസിഡന്റ് റിക്കാഡോ ,മെക്സിക്കൊ സിറ്റി ഗവൺമെന്റ് മുൻ തലവൻ ആൻഡ്രിസ് മാനുവേൽ എന്നീ പ്രഗത്ഭരായ സ്ഥാനാർത്ഥികളോടാണ് റോഡ്രിഗസ് ഏറ്റുമുട്ടുന്നത്. മെക്സിക്കോയിലെ ജനപിന്തുണ ഇദ്ദേഹത്തിനെന്നാണ് വിനോദിന്റെ കണക്കുകൂട്ടൽ. മയക്കു മരുന്നു ലോബിയെ തകർക്കാൻ റോഡ്രിഗസ് പ്രസിഡന്റാവണമെന്നാണ് വിനോദ് ഉള്പ്പെടെയുള്ളവരുടെ താൽപര്യം.
Comments