ക്യുബെക്ക് (കാനഡ) ∙ കാനഡയിലെ ക്യുബെക്ക് പ്രവിൻസിൽ ജൂലൈ ആദ്യവാരം സൂര്യതാപമേറ്റ് 70 പേർ മരിച്ചതായി കനേഡിയൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. മോൺട്രിയാൽ സിറ്റിയിൽ മാത്രം 34 പേർ മരണമടഞ്ഞതായി കാനഡ ആരോഗ്യവകുപ്പു മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
മോൺട്രിയായിലെ ഫ്യുണറൽ ഹോമുകളിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സൂക്ഷിക്കുവാൻ സ്ഥലമില്ലാത്തതിനാൽ സ്റ്റോറേജുകളിലേക്ക് മാറ്റുകയാണ്.
60 വയസ്സിന് മുകളിലുള്ളവരും കഠിന രോഗങ്ങൾക്ക് അടിമപ്പെട്ടവരുമാണ് മരിച്ചവരിൽ ഭൂരിഭാഗവും. ശീതികരണ സംവിധാനങ്ങൾ ഇല്ലാത്തതും മരണസംഖ്യ വർധിക്കുന്നതിനിടയാക്കിയിട്ടുണ്ടെന്ന് സിറ്റി പബ്ലിക്ക് ഹെൽത്ത് ഓഫിസ് അറിയിച്ചു.
മുൻപ് ശക്തമായ ചൂടിൽ മോൺഡ്രിയാലിൽ 2010 ൽ നൂറു പേരാണു മരിച്ചത്. ശൈത്യ മേഖലയെന്ന് അറിയപ്പെടുന്ന കാനഡയിൽ പോലും സൂര്യ താപമേറ്റു മരിക്കുന്നുവെന്നത് ആഗോള താപവൽക്കരണത്തിന്റെ ഭാഗമായാണെന്നു കരുതപ്പെടുന്നു.
ജൂലൈ ആദ്യവാരം അവസാനിച്ചതോടെ ചൂടിന് അൽപം ശമനം ലഭിച്ചിട്ടുണ്ട്. ഇപ്പോൾ 82 ഡിഗ്രി വരെ താപനില കുറഞ്ഞിട്ടുണ്ട്. ശക്തമായ ചൂടിൽ പുറത്തിറങ്ങി നടക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വീടുകളിലുള്ള എയർകണ്ടീഷനിങ് സംവിധാനം പരിശോധിച്ചു പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും അധികൃതർ അഭ്യർഥിച്ചിട്ടുണ്ട്.
Comments