You are Here : Home / USA News

മരണത്തിനപ്പുറം

Text Size  

Story Dated: Sunday, October 18, 2015 01:03 hrs UTC

THAMPY ANTONY THEKKEK

 

സുരേഷ് പണിക്കരുടെ മരണം വിധിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞത് ദൈവമൊന്നുമല്ല . പ്രശസ്ഥ ഡോക്ടർ ചതുർവേദിയാ . അതും ഭാര്യ അനിതാ പണിക്കരോട് . അനിത അത് പ്രതീഷിച്ചങ്കിലും അത്ര പെട്ടോന്നോന്നും സംഭവിക്കുമെന്ന് കരുതിയില്ല. മരണം ഇപ്പോഴും അങ്ങനെയാണല്ലോ നമ്മൾ പ്രെതീഷിക്കാത്തപ്പോൾ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഇടിച്ചങ്ങു കയറും. അതും എല്ലാ ആധുനിക സൌകര്യങ്ങളുമുള്ള കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് മെഡിക്കൽ സെന്ററിൽ ചികിത്സയിലിരിക്കുബോൾ . പല ദേശക്കാർ ഉണ്ടായിട്ടും യു. പി. കാരാൻ ഡോക്ട്ടർ ചതുർവേദിവെദിയേതന്നെ എന്തിനാണ് അതു പറയാനുള്ള ദൗത്യം ഏൽപ്പിച്ചത്. ഞങ്ങളുടെ കുടുബസുഹൃത്താണ് എന്നറിഞ്ഞുകൊണ്ടായിരിക്കും . അയാളുടെ ഭാര്യ പാല്ലവി മാത്രം മുടങ്ങാതെ കാണാൻ വന്നിരുന്നു. ആ പഞ്ചാബി സുന്ദരിയെ കാണുന്നത് പണിക്കർക്ക് ഇഷ്ടമാണെന്ന് അനിതക്കറിയാം. ഡോക്ട്ടർ ചതുർവേദി പറഞ്ഞതുപോലെ . ഇനിയുള്ളകാലം ജീവിതം ആസ്വദിക്കട്ടെ .

 

അതുകൊണ്ട് ഒരിഷ്ടത്തിനും തടസം നിന്നിട്ടില്ല .എന്നാലും പല്ലവിയെ ഇഷ്ടമാണെന്ന കാര്യം മാത്രം ആരോടും പറഞ്ഞില്ല . ഡോക്ടർ ആ ദുഃഖവാർത്ത പറഞ്ഞപ്പോൾ എങ്ങനെ പ്രതികരിക്കണം എന്നറിയില്ലായിരുന്നു . മരണത്തെ ഭയമില്ലാത്തവരോട് എന്തുപറഞ്ഞിട്ടും ഒരു കാര്യവുമില്ല . ലങ്ങ് ക്യാൻസർ ആണന്നറിഞ്ഞിട്ടും ഒന്നിനും ഒരു കുറവുമില്ലായിരുന്നു . ഒരിക്കൽ അതുപറഞ്ഞ് അനിത കുറെ വഴക്കുണ്ടാക്കിയിരുന്നു. അപ്പോഴാണ്‌ പൊട്ടിച്ചിരിച്ചുകൊണ്ട് പണിക്കരേട്ടൻ പറഞ്ഞത് .

" എടീ മണ്ടി ഇതു തേർഡ് സ്റ്റേജാ വലിക്കതിരുന്നുട്ടും കുടിക്കാതിരുന്നിട്ടും ഒന്നും ഒരു കാര്യവുമില്ല . ഇനിയിപ്പം മരിക്കുന്നതുവരെ നമുക്കൊന്നുകൂടി പ്രണയിക്കാം " എന്നിട്ടാണ് ആ കവിത ചൊല്ലിയത്.

" എന്തിരുന്നാലും എനിക്കാസ്വദിക്കനം മുന്തിരിച്ചാറുപൊലുള്ളോരു ജീവിതം " അതും കഴിഞ്ഞാണ് ചങ്ങപുഴയുടെ ജീവചരിത്രം പറഞ്ഞത് . "അത് മഹാകവിയല്ലേ മരിച്ചാൽ പത്തുപേരറിയും . പണിക്കരു പോയാൽ കുറെ പരിചയക്കാരും ബന്ധുക്കളും കള്ളകണ്ണീർ പൊഴിക്കും" "

എടീ മരിച്ചുകഴിഞ്ഞിട്ട്‌ പത്തുപേരല്ല പത്തുകോടി പേരറിഞ്ഞിട്ട്‌ എന്തുകാര്യം . പാവം ചങ്ങപുഴപോലും ഞാനും നീയും ഈ പറയുന്നതു വല്ലോം അറിയുന്നുണ്ടോ... " ഈ വേദാന്തങ്ങൾ ഒക്കെ അനിത എന്നേ മടുത്തുകഴിഞ്ഞിരുന്നു. മരണത്തെ എത്ര നിസാരമായിട്ടാണ് അയാൾ നേരിടുന്നത് . വർഷങ്ങൾക്കു മുൻപ് ഇഗ്ലീഷ് പ്രൊഫസർ ഇമ്മാനുവേൽസാർ പഠിപ്പിച്ച പ്രശസ്ഥ ഇഗ്ലീഷ് കവിതയാണ് അപ്പോൾ ഓർമവന്നത് . ജോണ്‍ ഡോണിൻറെ " Death be not proud, though some have called thee Mighty and dreadful,.. " അതു വായിച്ചിട്ട് സാറിൻറെ ആ വലിയ ശരീരം ഇളക്കിയുള്ള ചിരിയിൽ ഇരിക്കുന്ന സ്റ്റേജ് പോലും കുലുങ്ങുമായിരുന്നു. പിന്നീട് ക്ലാസ്സിൽ ചിരിയുടെ ഒരാരവമാണ്. അതയാളുടെ ഭൂമികുലുക്കം കണ്ടിട്ടാണന്ന് അയാൾക്കുപോലും അറിയില്ലായിരുന്നു. അപ്പോൾ എല്ലാവരോടുംകൂടി പുഞ്ചിരിച്ചുകൊണ്ടു പറയും

"എന്താ ഒരു രസം അല്ലേ. ങ്ങാ .. ഇങ്ങനെ ചിരിച്ചുകൊണ്ടു മരിക്കണം . എന്നാലെ നമുക്ക് മരണത്തെ തോൽപ്പിക്കാൻ പറ്റൂ "

ഇതിപ്പം എത്ര വേദനിച്ചിട്ടും നിസാരമായി മരണത്തെ നേരിടാൽ തയാറായി കഴിഞ്ഞ ഒരാളോട് എന്താണ് പറയുന്നത്. എന്നാലും ഡോക്ട്ടർ പറഞ്ഞത് പറയാതിക്കാൻ പറ്റില്ലല്ലോ. അത് ഒരു ഭാര്യയുടെ ഉത്തരവദിത്ത്വമാണ്. ഒറ്റക്ക് ഇതൊന്നും താങ്ങാൻ പറ്റുന്നില്ല. എത്രയൊക്കെ ഇഷ്ടക്കേടുണ്ടന്നു പറഞ്ഞാലും .പണിക്കരില്ലാത്ത ഒരു ജീവിതത്തെപറ്റി ചിന്തിക്കാൻപോലും പറ്റുന്നില്ല..കഴിഞ്ഞ ദിവസം പണിക്കാരേട്ടനെയുംകൊണ്ട് ഒരു ഷോപ്പിംഗ്‌ സെൻറെറിൽ പോയി. കാറുപാർക്കു ചെയിതിട്ട് സുപ്പർമാർക്കെറ്റിലെക്കു കയറുന്നതിനു മുൻപ് വെറുതെ ചോദിച്ചുപോയി . അത്യാവിശ്യമായി എന്തെങ്കിലും വേണോ എന്ന്. അപ്പോഴാണ്‌ വീണ്ടും ആ ഞെട്ടിക്കുന്ന ഉത്തരം കേട്ടത് . " ഇനിയിപ്പം ഒരത്ത്യാവശ്യമേയുള്ളൂ . നല്ല ഒരു ഉറപ്പുള്ള ശവപ്പെട്ടി

" അനിതക്ക് സങ്കടവും ദേഷ്യവും സഹിക്കാവുന്നതിനപ്പുറമായിരുന്നു. കടയിൽനിന്ന് സിഗരെട്ടും പണിക്കരേട്ടന് പ്രിയപ്പെട്ട ജാക്ക് ദാനിയേൽ വിസ്കിയും മാത്രം മേടിച്ചു. പ്രിയതമനുമായി ഇനിയുള്ള സമയം എന്തിനാസ്വതിക്കാതിരിക്കണം . മിസ്സസ് ചതിർവേദി പതിവുപോലെ വരുമെന്നറിയാം .

 

അവൾക്കും പണിക്കരേട്ടനെ ഇഷ്ടമാണന്നറിയാം. ഡോക്ട്ടർ ചതുർവേദിക്കു കുട്ടികളുണ്ടാവില്ല എന്ന് വിവാഹത്തിനു ശേഷമാണ് അവളറിഞ്ഞത് .അല്ലെങ്കിലും പ്രേമത്തിന് കണ്ണും കാതുമില്ല മനസുമാത്രമല്ലേയുള്ളൂ. തൻറെ കാര്യത്തിലും അതുതന്നെയല്ലേ സംഭവിച്ചത് .അഞ്ചു വർഷമായി ഒരു കുഞ്ഞിക്കാലു കാണാത്തതിൽ പണിക്കരേട്ടൻ ഒരിക്കലും പരിഭാവിച്ചിട്ടില്ല . മനസ് വേദനിപ്പിച്ചിട്ടില്ല . ഒന്നും അറിഞ്ഞുകൊണ്ടായിരുന്നില്ല .ഡോക്ട്ടർ പാവം പല്ലവിയെ അറിഞ്ഞുകൊണ്ട് ചാതിക്കുകയല്ലായിരുന്നില്ലേ .

 

എന്നിട്ടും ഇപ്പോൾ അവൾക്ക് ഒരു കുഞ്ഞു ജനിക്കാൻ പോകുന്നു. അതറിഞ്ഞപ്പോൾ വെറുതെ ഒരാകാംഷ കാർമേഘംപോലെ പോലെ പടർന്നുകയറി. പണിക്കരേട്ടൻ എന്തിനാണ് മരിക്കുന്നതിനു മുൻപ് എന്നോടും പല്ലവിയോടും എന്തോ സംസാരിക്കാനുണ്ടന്നു പറഞ്ഞത് . കുട്ടികളുണ്ടാകാത്തവർക്ക് കു ട്ടികളുണ്ടാകുന്നതൊക്കെ മെഡിക്കൽ സയിൻസിന്റെ അത്ഭുതങ്ങൾ ആവാമെല്ലോ. അല്ലെങ്കിലും ഇനിയിപ്പം അതൊക്കെ വെറും പാഴ്ചിന്തകളല്ലേ .

 

മരണത്തിനപ്പുറം ഒരു വികാരങ്ങൾക്കും ഒരു സ്ഥാനവുമില്ലല്ലോ . കൂരിരുട്ടിൽ ഒറ്റക്ക് ഏതോ ഘോരവനത്തിൽ അകപ്പെട്ടതുപോലെ തോന്നി. ഒരൽപ്പം ആശ്വാസം നൽകുന്നത് ഇമ്മാനുവേൽ സാറിൻറെ Death be not proud" എന്ന കവിത മാത്രമാണ് . ആ ഘനഗെഭീരമായ ശബ്ദം കാതിൽ പ്രതിധ്വനിക്കുന്നതുപോലെ . അവസാനം ചിരിച്ചുകൊണ്ട് പച്ച മലയാളത്തിൽ മൃതുലമായി . " മരണമേ നീ അഹങ്കരിക്കാതെ" എന്നും പറയും . അനിതയോർത്തു. അല്ലെങ്കിൽതന്നെ ഞാനിപ്പം മരണത്തിൻറെ കാവൽക്കാരിയല്ലേ . മരണത്തിനപ്പുറം എന്തിരിക്കുന്നു. ഇപ്പോൾ പല്ലവിക്ക് ഒരു കുഞ്ഞു ജനിക്കാൻ പോകുന്നതോർക്കുബോൾ മനസു വേദനിക്കുന്നു. വെറും വേദനയല്ല . ഒരു മധുരനൊബരം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.