ഫ്ലോറിഡ: ജ്ഞാനപീഠം കയറിയ മലയാളത്തിന്റെ മഹാകവിക്ക് ഫോമയുടെ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) ആദരാജ്ഞലി. ഒ.എന്‍.വി കുറുപ്പിന്റെ (ഒറ്റപ്ലാക്കല്‍ നീലകണ്ഠന്‍ വേലു കുറുപ്പ്) വേര്‍പാട് മലയാള സാംസ്കാരിക കേരളത്തിനു തീരാ നഷ്ടമാണെന്ന് ഫോമ പ്രസിഡന്റ് ആനന്ദന്‍ നിറവേല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ് ട്രഷറാർ ജോയി ആന്തണി എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 1982 മുതല്‍ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്. സാഹിത്യ രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് 2007-ലെ ജ്ഞാനപീഠ പുരസ്കാരം ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. പത്മശ്രീ (1998), പത്മവിഭൂഷണ്‍ (2011) ബഹുമതികളും ഒഎന്‍വിയെ തേടിയെത്തി. നിരവധി സിനിമകള്‍ക്കും നാടകങ്ങള്‍ക്കും ടെലിവിഷന്‍ സീരിയലുകള്‍ക്കും അദ്ദേഹം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ ചവറയില്‍ ഒറ്റപ്ലാക്കല്‍ കുടുംബത്തില്‍ ഒ. എന്‍. കൃഷ്ണകുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടേയും മകനായി1931 മേയ് 27 നാണ് ഒഎന്‍വി ജനിച്ചത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും 1948-ല്‍ ഇന്‍റര്‍മീഡിയറ്റ് പാസ്സായ ഒഎന്‍വി കൊല്ലം എസ്.എന്‍.കോളേജില്‍ ബിരുദപഠനം പൂര്‍ത്തിയാക്കി. 1952-ല്‍ സാമ്ബത്തിക ശാസ്ത്രത്തില്‍ ബിരുദമെടുത്തു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും 1955-ല്‍ മലയാളത്തില്‍ ബിരുദാനന്തര ബിരുദവും നേടി. 1957 മുതല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ അധ്യാപകനായി. 1958 മുതല്‍ 25 വര്‍ഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും കോഴിക്കോട് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലും തലശ്ശേരി ഗവ: ബ്രണ്ണന്‍ കോളേജിലും തിരുവനന്തപുരം ഗവ: വിമന്‍സ് കോളേജിലും മലയാളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. 1986 മേയ് 31-നു ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വര്‍ഷക്കാലം കോഴിക്കോട് സര്‍വ്വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസര്‍ ആയിരുന്നു. 1989ല്‍ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ നിന്ന് എല്‍ഡിഎഫ് സ്വതന്ത്രനായി മല്‍സരിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിലെ എ. ചാള്‍സിനോട് പരാജയപ്പെടുകയായിരുന്നു. 1949-ല്‍ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ് ആദ്യത്തെ കവിതാ സമാഹാരം. ആറുപതിറ്റാണ്ടു ദൈര്‍ഘ്യമുള്ള സാഹിത്യജീവിതത്തില്‍ നിരവധി പുരസ്കാരങ്ങള്‍ ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. കവി, ഗാനരചയിതാവ്, ഒടുവില്‍ രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ മലയാളത്തിന്റെ ശബ്ദമായിരുന്നു അദ്ദേഹം. മരിക്കുന്നതിനു മുന്പ് ഭൂമിക്ക് ചരമഗീതം എഴുതിയ ഒഎന്‍വി വര്‍ഷങ്ങള്‍ക്കു മുന്‍പേ ഭൂമിയുടെ ഇന്നത്തെ അവസ്ഥ മുന്നില്‍കണ്ടു. ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം എന്ന ഒരൊറ്റ വരിമതി മലയാളികളുടെ ഗൃഹാന്തരീക്ഷം ഓര്‍മ്മിക്കാന്‍. ഒ.എന്‍.വിയുടെ ശ്രദ്ധേയങ്ങളായ ചില ചലച്ചിത്രഗാനങ്ങള്‍ ആരെയും ഭാവ ഗായകനാക്കും..., ആത്മാവില്‍ മുട്ടിവിളിച്ചതുപോലെ..., ഒരു ദലം മാത്രം വിടര്‍ന്നൊരു...., സാഗരങ്ങളേ...., നീരാടുവാന്‍ നിളയില്‍...., മഞ്ഞള്‍ പ്രസാദവും നെറ്റിയില് ചാര്‍ത്തി...., ഓര്‍മകളേ കൈവള ചാര്‍ത്തി..., അരികില്‍ നീയുണ്ടായിരുന്നെങ്കില്‍....., വാതില്പഴുതിലൂടെന്‍ മുന്നില്‍...., ആദിയുഷസന്ധ്യപൂത്തതിവിടെ... പൊരുതുന്ന സൗന്ദര്യം, സമരത്തിന്റെ സന്തതികള്‍, ഞാന്‍ നിന്നെ സ്നേഹിക്കുന്നു, മാറ്റുവിന്‍ ചട്ടങ്ങളെ, ദാഹിക്കുന്ന പാനപാത്രം, ഒരു ദേവതയും രണ്ട് ചക്രവര്‍ത്തിമാരും, ഗാനമാല, നീലക്കണ്ണുകള്‍, മയില്‍പ്പീലി, അക്ഷരം, ഒരു തുള്ളി വെളിച്ചം, കറുത്ത പക്ഷിയുടെ പാട്ട്, കാറല്‍മാര്‍ക്സിന്റെ കവിതകള്‍, ഞാന്‍ അഗ്നി, അരിവാളും രാക്കുയിലും, അഗ്നിശലഭങ്ങള്‍, ഭൂമിക്ക് ഒരു ചരമഗീതം, മൃഗയ, വെറുതെ എന്നിവയാണു കവിതാ സമാഹാരങ്ങൾ. കേരള സാഹിത്യ അക്കാദമി പുരസ്കാരം 1971 (അഗ്നിശലഭങ്ങള്‍), കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (1975 അക്ഷരം), എഴുത്തച്ഛന്‍ പുരസ്കാരം (2007), ചങ്ങമ്ബുഴ പുരസ്കാരം, സോവിയറ്റ്ലാന്‍ഡ് നെഹ്റു പുരസ്കാരം (1981 ഉപ്പ്), വയലാര്‍ രാമവര്‍മ പുരസ്കാരം (1982 ഉപ്പ്), മഹാകവി ഉള്ളൂര്‍ പുരസ്കാരം, ആശാന്‍ പുരസ്കാരം, ഓടക്കുഴല്‍ പുരസ്കാരം, എന്നിവ സാഹിത്യമേഖലയിലെ പുരസ്കാരങ്ങളും മികച്ച ഗാനരചയിതാവിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം (1989 വൈശാലി) മികച്ച ഗാനരചയിതാവിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍2008 (ഗുല്‍മോഹര്‍), 1990 (രാധാമാധവം), 1989 (ഒരു സായാഹ്നത്തിന്റെ സ്വപ്നത്തില്‍, പുറപ്പാട്), 1988 (വൈശാലി), 1987 (മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍), 1986 (നഖക്ഷതങ്ങള്‍), 1984 (അക്ഷരങ്ങള്‍, ഇത്തിരിപ്പൂവേ ചുവന്നപൂവേ), 1983 (ആദാമിന്റെ വാരിയെല്ല്), 1980 (യാഗം, അമ്മയും മകളും), 1979 (ഉള്‍ക്കടല്‍), 1977 (മദനോത്സവം), 1976 (ആലിംഗനം), 1973 (സ്വപ്നാടനം), മികച്ച ഗാനരചയിതാവിനുള്ള ഫിലിംഫെയര്‍ പുരസ്കാരം 2009 (പഴശ്ശിരാജ), എന്നിവ ചലച്ചിത്രമേഖലയിലെ പുരസ്കാരങ്ങളുമാണ്. ഗിരീഷ് പുത്തഞ്ചേരി, ഓ എൻ വി കുറുപ്പ് എന്നിവരെ പോലുള്ള പ്രതിഭാശാലികളുടെ വിയോഗത്തിലൂടെ കാവ്യ മലയാളത്തിന്റെ വലിയൊരു എട് അവസാനിക്കുകയാണോ എന്ന് തോന്നിപ്പിക്കുന്നു. പ്രവാസികളുടെ മോഹങ്ങളെ തൊട്ടുണര്‍ത്തിയ ഒരുപിടികവിതകളുടെ സ്രഷ്ടാവിനുമുന്നില്‍ തൊഴുകൈകളോടെ ഫോമ മലയാളത്തിന്റെ ദുഖത്തില്‍ പങ്കു ചേരുന്നു.
Comments