You are Here : Home / USA News

യു.എസ് സുപ്രീം കോടതി ജസ്റ്റീസ് ആയി ഇന്ത്യന്‍- അമേരിക്കന്‍ ശ്രീനിവാസന് സാധ്യത

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, February 18, 2016 12:06 hrs UTC

അന്തരിച്ച സുപ്രീം കോടതി ജസ്റ്റീസ് ആന്റണിന്‍ സ്‌കേലിയയ്ക്കു പകരമായി പുതിയൊരു ജസ്റ്റീസിനെ നാമനിര്‍ദ്ദേശം ചെയ്യാന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ ഉദ്ദേശിയ്ക്കുന്നു. നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന ജസ്റ്റീസിന് ഈ വര്‍ഷം വോട്ടു കിട്ടാനുള്ള സാദ്ധ്യതയില്ലെന്നു സെനറ്റിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും, നാമനിര്‍ദ്ദേശ നടപടിയുമായി മുന്നോട്ടു പോകാനാണു പ്രസിഡന്റിന്റെ തീരുമാനം. പുതിയ ജസ്റ്റീസ് ആരായിരിയ്ക്കും? നിയമിയ്ക്കപ്പെടാന്‍ സാദ്ധ്യതയുള്ള ഏതാനും പേരുടെ ചെറിയൊരു ലിസ്റ്റ് കോടതിക്കാര്യങ്ങളില്‍ തഴക്കം ചെന്നവരുടേയും കോടതികളെ നിരന്തരം നിരീക്ഷിയ്ക്കുന്നവരുടേയും മനസ്സിലുണ്ടായിരിയ്ക്കും. യാഥാസ്ഥിതികനായിരുന്നൊരു ജസ്റ്റീസിന്റെ പകരക്കാരനെയാണു നാമനിര്‍ദ്ദേശം ചെയ്യാനുള്ളതെന്ന് ഒബാമ ഓര്‍മ്മിയ്ക്കാതിരിയ്ക്കില്ല. ആ വസ്തുത അദ്ദേഹത്തിന്റെ നാമനിര്‍ദ്ദേശത്തെ സ്വാധീനിയ്ക്കുമെന്നു മാത്രമല്ല, കോണ്‍ഗ്രസ്സിലെ റിപ്പബ്ലിക്കന്‍ പ്രതിനിധികളില്‍ കുറച്ചു പേര്‍ക്കെങ്കിലും സ്വീകാര്യനായൊരു വ്യക്തിയെ കണ്ടെത്താന്‍ അദ്ദേഹത്തെ പ്രേരിപ്പിയ്ക്കുകയും ചെയ്യും. ഏതു ലിസ്റ്റും തുടങ്ങുന്നതു ശ്രീ ശ്രീനിവാസനിലായിരിയ്ക്കും. നാല്പത്തെട്ടു വയസ്സായ ശ്രീനിവാസന്‍ കൊളം­ബിയ ഡിസ്ട്രിക്റ്റ് സര്‍ക്യൂട്ടിനുള്ള യു എസ് അപ്പീല്‍ കോടതിയിലെ അംഗമാണിപ്പോള്‍. ആ കോടതിയെ സുപ്രീം കോടതിയിലേയ്ക്കുള്ള പാതകളിലൊന്നായി കരുതിപ്പോരുന്നു. ശ്രീനിവാസന്റെ ഇപ്പോഴത്തെ പദവിയിലേയ്ക്ക് അദ്ദേഹത്തെ ഒബാമ നാമനിര്‍ദ്ദേശം ചെയ്തത് 2012ലായിരുന്നു. ആ നാമനിര്‍ദ്ദേശം 2013 മെയ് മാസത്തില്‍ 97­0 വോട്ടുകള്‍ക്ക് സെനറ്റു സ്ഥിരീകരിച്ചിരുന്നു. അന്നു നാമനിര്‍ദ്ദേശത്തെ അനുകൂലിച്ചു വോട്ടു ചെയ്തവരില്‍ റ്റെഡ് ക്രൂസ്, മാര്‍ക്കോ റുബയ്യോ എന്നീ സെനറ്റര്‍മാരും ഉള്‍പ്പെട്ടിരുന്നു. അവരിരുവരും ഈ വര്‍ഷം നവംബറില്‍ നടക്കാന്‍ പോകുന്ന പ്രസിഡന്റു തെരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നാമനിര്‍ദ്ദേശത്തിനായി ശ്രമിച്ചുകൊണ്ടിരിയ്ക്കുന്നവരാണ്. ഇന്ത്യന്‍­ അമേരിക്കനായ ശ്രീനിവാസന്‍ കാന്‍സാസില്‍ വച്ചു ഹൈസ്കൂള്‍ ബാസ്കറ്റ് ബോള്‍ താരമായിരുന്നു. തുടര്‍ന്നദ്ദേഹം സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ ചേരുകയും, അവിടുന്ന് 1989ല്‍ ബിരുദമെടുക്കുകയും ചെയ്തു. ശ്രീനിവാസന്‍ ഒബാമയുടെ മുഖ്യ ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറലായിരുന്നു. ഡിഫന്‍സ് ഓഫ് മാര്യേജ് ആക്റ്റിനെതിരേ നടന്ന വിജയകരമായ പോരാട്ടത്തില്‍ ശ്രീനിവാസന്‍ ശ്രദ്ധേയമായ പങ്കു വഹിച്ചിരുന്നു. മറുഭാഗത്തുള്ള സേവനപരിചയവും ശ്രീനിവാസനുണ്ട്: ജോര്‍ജ് ഡബ്ല്യു ബുഷിന്റെ ഭരണകാലത്തെ സോളിസിറ്റര്‍ ജനറലിന്റെ സഹായികളിലൊരാളായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. ജസ്റ്റീസ് സാന്‍ഡ്ര ഡേ ഒക്കോണറിന്റെ ഗുമസ്ഥനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരിയ്ക്കലദ്ദേഹം 'ഓ മെല്‍വെനി ആന്റ് മായേഴ്‌­സ്' എന്ന അഭിഭാഷകസ്ഥാപനത്തിന്റെ പങ്കാളികളിലൊരാളായിരുന്നു. ചണ്ഡീഗഢില്‍ ജനിച്ച ശ്രീനിവാസന്റെ വേരുകള്‍ തമിഴ്‌­നാട്ടിലാണ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.