റിച്ചാർഡ്സണ്: മലയാളി ബാലിക ഷെറിൻ മാത്യുവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് വളർത്തു പിതാവ് വെസ്ലി മാത്യുവിനെ റിച്ചാർഡ്സൻ പോലീസ് അറസ്റ്റ് ചെയ്തു. നേരത്തെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ കഴിഞ്ഞിരുന്ന വെസ്ലി അഭിഭാഷകനോടൊപ്പം സ്വമേധയാ പോലീസിൽ കീഴടങ്ങുകയായിരുന്നു.മുൻപ് നൽകിയ മൊഴികളിൽ നിന്നും വ്യത്യസ്തമായ മൊഴികളാണ് വെസ്ലി നൽകിയതെന്ന് പറയപ്പെടുന്നു.
ഷെറിനെന്ന വളർത്തുപുത്രിയെ പരുക്കുകൾ ഏൽപിച്ചു എന്ന കുറ്റമാണ് ഇപ്പോൾ പോലീസ് ചാർജ് ചെയ്തിരിക്കുന്നത്. . 5 മുതൽ 99 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.പോലീസിന്റെ അന്വേഷണം പൂർത്തിയാകുന്ന മുറക്ക് ചാർജുകളിൽ മാറ്റം വരാം.നിലവിൽ ചാർജ് ചെയ്ത കുറ്റങ്ങൾക്ക് റിച്ചാർഡ്സണ് സിറ്റി ജയിലിൽ തടവിൽ കഴിയുന്ന വെസ്ലിക്കു 1 മില്യൺ ഡോളറാണ് ജാമ്യത്തുക നിശ്ചയിച്ചിരിക്കുന്നത്.
ഒക്ടോബർ ഏഴിനാണ് ഷെറിനെ കാണ്മാനില്ല എന്ന പരാതിയുമായി വെസ്ലി പോലീസിനെ സമീപിച്ചത്. രണ്ടാഴ്ചയായി നടന്ന തിരച്ചിലിനൊടുവിലാണ് ഇന്നലെ സ്പ്രിംഗ് വാലി ടൗണ്‍ സെന്റർ റെയിൽ പാളത്തിന് കുറുകെയുള്ള വലിയ പൈപ്പിന് സമീപം മൃതദേഹം കണ്ടെത്തിയത്. ഷെറിൻ മാത്യുവിന്റെ വീട്ടിൽനിന്നും ഒരു കിലോമീറ്റർ താഴെമാത്രമാണ് ഇവിടേയ്ക്കുള്ള ദൂരം. റെയിൽ പാളത്തിന് സമീപം താമസിക്കുന്ന രണ്ട് സ്ത്രീകളാണ് മൃതദേഹം ആദ്യമായി കണ്ടെത്തിയതെന്ന് സമീപ വാസികൾ പറയുന്നു.
സ്വന്തം കുഞ്ഞിനെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് കേസ് ഒക്ടോബർ 23 ന് വാദം കേൾക്കുവാൻ ഇരിക്കെയാണ് ഷെറിന്േറതെന്ന സംശയിക്കുന്ന മൃതദേഹം കണ്ടെടുത്തത്. പാൽ കുടിക്കാത്തതിന്റെ ശിക്ഷയായി പുലർച്ചെ മൂന്നിന് കുട്ടിയെ കൊയോട്ടികൾ വിഹരിക്കുന്ന വൃക്ഷത്തിന് സമീപം ഒറ്റക്ക് നിർത്തിയെന്നും, പതിനഞ്ച് മിനുട്ടിന് ശേഷം തിരിച്ചുവന്നപ്പോൾ കുട്ടി അപ്രത്യക്ഷമായെന്നും വെസ്ലി പോലീസിൽ നൽകിയിരുന്നു.
നൊന്തു പ്രസവിച്ച മാതാവിനാൽ ഉപേക്ഷിക്കപ്പെട്ട “സരസ്വതി’എന്ന പിഞ്ചു ബാലിക 2016 ജൂണ്‍ 23 നാണ് വെസ്ലിയുടേയും സിനിയുടേയും ദത്തുപുത്രിയായി ഷെറിൻ മാത്യു എന്ന പേരിൽ അമേരിക്കയിൽ എത്തിയത്.
Comments