വാഷിങ്ടൻ: യുഎസിൽ വീണ്ടും ഇന്ത്യൻ വംശജൻ വെടിയേറ്റു മരിച്ചു. അർഷദ് വോറ (19) എന്ന വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്. ആയുധമായെത്തിയ മോഷ്ടാക്കൾ കവർച്ചയ്ക്കിടെയാണ് അർഷദിനെ വെടിവച്ചത്. മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേറ്റു.
ചിക്കാഗോ ഡോൽട്ടനിലെ ക്ലാർക്ക് ഗ്യാസ് സ്റ്റേഷനിലാണ് സംഭവമെന്ന് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. രണ്ടംഗ സംഘമാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. അർഷദ് കടയിൽ സാധനം വാങ്ങാൻ എത്തിയപ്പോഴായിരുന്നു വെടിവയ്പ്. മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളെ കണ്ടെത്തുന്നവർക്ക് 12,000 ഡോളർ പ്രതിഫലം പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്തകാലത്തായി യുഎസിൽ ഇന്ത്യക്കാർക്കു നേരെ അക്രമവും വെടിവയ്പും വർധിച്ചിട്ടുണ്ട്. ഡിസംബർ 15ന് ഒഹിയോയിൽ കരുണാകർ കരേഗ്ലെയെ മോഷ്ടിക്കാൾ വെടിവെച്ചു കൊലപ്പെടുത്തി. ഫെബ്രുവരിയിലാണ് ശ്രിനിവാസ് കുച്ചിഭോട്ട്ല എന്ന സോഫ്റ്റ്വെയർ എൻജിനിയർ കൻസാസിൽ വെടിയേറ്റു മരിച്ചത്. 2017ൽ 58,491 സംഭവങ്ങളാണ് വെടിവയ്പുമായി ബന്ധപ്പെട്ട് യുഎസിൽ ഉണ്ടായത്. 14,763 പേർ കൊല്ലപ്പെട്ടു. 29,888 പേർക്കു പരുക്കേറ്റതായും ഗൺ വയലൻസ് ആർക്കൈവ് (ജിവിഎ) റിപ്പോർട്ടിൽ പറയുന്നു.
Comments