വാഷിങ്ടൺ ഡിസി∙ ട്രംപിന്റെ ധീരമായ തീരുമാനത്തിന് നൽകിയ അംഗീകാരമായിട്ടാണ് ഇസ്രയേൽ റെയിൽവേ സ്റ്റേഷന് ട്രംപിന്റെ പേര് നൽകുന്നതെന്ന് ഇസ്രയേൽ ഗതാഗത മന്ത്രി ഇസ്രാൽ കറ്റ്സ്. വിശുദ്ധ നഗരത്തിന്റെ വെസ്റ്റേൺ വാളിൽ നിന്നും അധികം അകലെയല്ലാതെ പുതിയതായി നിർമ്മിക്കുന്ന റെയിൽവേ സ്റ്റേഷനാണ് ട്രംപിന്റെ പേര് നൽകാൻ തീരുമാനിച്ചിരിക്കുന്നത്. 2.5 ബില്യൺ ഡോളറാണ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി നീക്കിവച്ചിരിക്കുന്നത്. ടെൽഅവീവ് മുതൽ ജറുസലം വരെ നീണ്ടു കിടക്കുന്ന റെയിൽവേ പാതയുടെ നിർമ്മാണ പദ്ധതിക്ക് ഉടൻ തുടക്കം കുറിക്കുമെന്നും മന്ത്രി അറിയിച്ചു.
ഇസ്രയേൽ തലസ്ഥാനം ടെൽഅവീവിൽ നിന്നും ജറുസലമിലേക്ക് മാറുമെന്ന് നിക്സൻ മുതലുള്ള അമേരിക്കൻ പ്രസിഡന്റുമാർ വാഗ്ദാനം നൽകിയിരുന്നു. ഇതിനായി നിയമ നിർമ്മാണം നടത്തുകയും ചെയ്തു. എന്നാൽ ഡോണൾഡ് ട്രംപാണ് വാഗ്ദാനം പ്രാവർത്തികമാക്കാൻ ഉറച്ച നടപടികൾ സ്വീകരിച്ചത്. ഇതിനകം പത്തോളം രാഷ്ട്രങ്ങൾ തങ്ങളുടെ എംബസികൾ ജറുസലമിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
Comments