റിച്ച്മോണ്ട് (വെർജീനിയ): വെർജീനിയ ഹൗസിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡേവിഡ് യാൻസിയും ഡമോക്രാറ്റിക് സ്ഥാനാർത്ഥി ഷെല്ലി സിമോൺസും തുല്യ വോട്ടുകൾ പങ്കിട്ടതോടെ നറുക്കെടുപ്പ് നടത്തി ഡേവിഡ് യാൻസി വിജയിച്ചതായി ഇലക്ഷൻ ബോർഡ് ചെയർമാൻ ജയിംസ് അൽകോൺ പ്രഖ്യാപിച്ചു. ഇതോടെ വെർജീനിയ ഹൗസിൽ റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം നേടി. ഇരുസ്ഥാനാർത്ഥികളുടെയും സമ്മതപ്രകാരമാണ് നറുക്കെടുപ്പ് നടന്നതെങ്കിലും പരാജയപ്പെട്ട സ്ഥാനാർത്ഥി ഷെല്ലി വീണ്ടും വോട്ടെണ്ണൽ ആവശ്യപ്പെടുന്നതിനുള്ള സാധ്യത തള്ളിക്കളഞ്ഞിട്ടില്ല.
ആദ്യമായാണ് നറുക്കെടുപ്പിലൂടെ വെർജീനിയയിൽ സ്ഥാനാർത്ഥി വിജയിച്ചതായി പ്രഖ്യാപിക്കുന്നത്. 2006 ൽ അലാസ്ക്കായിൽ ഹൗസ് സിറ്റിനുവേണ്ടിയുള്ള തിരഞ്ഞെടുപ്പിൽ നാണയം ടോസ് ചെയ്താണ് വിജയിയെ പ്രഖ്യാപിച്ചത്. വെർജീനിയയിൽ ഇരുസ്ഥാനാർത്ഥികൾക്കും 11608 വോട്ടുകൾ ലഭിച്ചു.ഇലക്ഷൻ ചെയർമാൻ വിജയിയെ സർട്ടിഫൈ ചെയ്തുവെങ്കിലും റീ കൗണ്ടിങ്ങിനുള്ള അപേക്ഷ ലഭിക്കുകയാണെങ്കിൽ അവസാന തീരുമാനം ജഡ്ജിയുടേതായിരിക്കും.
Comments