ഒക്കലഹോമ ∙ ആളിക്കത്തുന്ന തീയിൽ നിന്നും കുട്ടിയെ താഴേക്കെറിഞ്ഞ് രക്ഷപ്പെടുത്തി. ഒക്കലഹോമ സിറ്റി അപ്പാർട്ട്മെന്റിലാണ് സംഭവം. ജനുവരി 3 ബുധനാഴ്ച 16 ആഴ്ച ഗർഭിണിയായ ഗ്ലോറിയായും കാമുകൻ ജോഷ്വാവയും 2 വയസ് പ്രായമുള്ള പെൺകുഞ്ഞും മെക്കാർതർ ബിലവഡിലുള്ള ഓക്ക് അപ്പാർട്ട്മെന്റിൽ വർത്തമാനം പറഞ്ഞിരിക്കുന്നതിനിടയിൽ പെട്ടെന്നാണ് പുകയും തീയും ദൃഷ്ടിയിൽപ്പെട്ടത്.
ഉടനെ മുൻവശത്തെ ഡോറിനടുത്തേക്ക് നീങ്ങി തുറക്കാൻ ശ്രമിച്ചുവെങ്കിലും ഇതിനകം തീ പടർന്നിരുന്നു. തീ അകത്തേക്ക് പ്രവേശിക്കുന്നതിനു മുമ്പു ജോഷ്വ രണ്ടാം നിലയിലെ മുറിയിൽ നിന്നും പുറകുവശത്തെ ബാൽക്കണിയിൽ നിന്നും താഴേക്ക് എടുത്തു ചാടി. ഗ്ലോറിയായും ബാൽക്കണിയിൽ എത്തി. 2 വയസുകാരിയെ താഴേക്ക് എറിയുകയായിരുന്നു. താഴെ നിന്നിരുന്ന ജോഷ്വായുടെ കൈകളിലാണ് കുഞ്ഞു പതിച്ചത്. തുടർന്ന് ഗ്ലോറിയായും സാവകാശം ബാൽക്കണിയിൽ കമ്പിയിലൂടെ താഴേക്ക് ഊർന്നിറങ്ങി.
മൂന്നു പേരുടേയും ജീവൻ സാഹസികമായി രക്ഷിക്കാനായെങ്കിലും ഇതുവരെയുള്ള സമ്പാദ്യമെല്ലാം അഗ്നിക്കിരയായെന്ന് ഗ്ലോറിയ പറഞ്ഞു.
താഴേക്ക് ചാടിയ ജോഷ്വാക്ക് പരുക്കേൽക്കാതിരുന്നതിനാലാണ് കുഞ്ഞിനെ താഴേക്ക് എടുത്തെറിഞ്ഞതെന്നും ഗ്ലോറിയ പറയുന്നു. ഇവർ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിൽ തീ പിടിച്ചത് ക്ലോസറ്റിലെ ഹീറ്ററിൽ നിന്നായിരുന്നുവെന്നു പറയപ്പെടുന്നു. ഇവരെ സഹായിക്കുന്നതിനു പലരും മുന്നോട്ടു വന്നതായി ഫയർ ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
Comments