എഡിൻബർഗ് (ടെക്സസ്)∙ മൂന്നു ദശാബ്ദങ്ങൾക്ക് മുൻപ് അമേരിക്കയിൽ ആദ്യമായി എത്തുന്ന മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർക്ക് തൊഴിൽ നൽകി ജീവിതം കരുപിടിപ്പിക്കുവാൻ സഹായിച്ച ബ്ലോക്ക് ബസ്റ്ററിന്റെ ടെക്സസിലെ അവസാന സ്റ്റോറും അടച്ചു പൂട്ടുന്നു.
1990 ൽ സ്ഥാപിച്ച എഡിൻബർഗിലെ ബ്ലോക്ക് ബസ്റ്റർ കൂടി അടച്ചു പൂട്ടുന്നതോടെ ലോൺ സ്റ്റാർ സംസ്ഥാനമായ ടെക്സസിൽ ഇനി ഈ സ്ഥാപനം വെറും ഓർമ്മയായി ശേഷിക്കും.
വിഡിയോ കാസറ്റ്, സിഡി തുടങ്ങിയവയുടെ കാലം കഴിഞ്ഞു. ഡിജിറ്റൽ യുഗത്തിലേക്ക് പ്രവേശിച്ചതോടെ ബ്ലോക്ക് ബസ്റ്റർ സ്റ്റോറുകളുടെ പ്രസക്തി നഷ്ടപ്പെടുകയായിരുന്നു.
8000 സ്റ്റോറുകളോടെ 60,000 തൊഴിലാളികൾക്ക് ഉപജീവനമാർഗ്ഗമായിരുന്നു ഈ സ്ഥാപനം. അമേരിക്കാ ആസ്ഥാനമായി 1985 ലാണ് സ്ഥാപിതമായത്. ഹോം വിഡിയൊ (ഡിവിഡി, വിഎച്ച്എസ്) റെന്റൽ സർവ്വീസായിരുന്നു പ്രധാന ലക്ഷ്യം.
2010 ൽ കടബാധ്യത മൂലം കാനഡയിലേയും യുഎസിലേയും സ്റ്റോറുകളിൽ ഭൂരിപക്ഷം പ്രവർത്തനരഹിതമായി. 2011 ൽ 234 മില്യൺ ഡോളറിന് ഡിഷ്നെറ്റ് വർക്ക് ഇതേറ്റെടുത്തെങ്കിലും പരാജയപ്പെടുകയായിരുന്നു. രണ്ടു വർഷങ്ങൾക്കുശേഷം മുന്നൂറു ലൊക്കേഷനുകളിലുള്ള സ്റ്റോറുകൾ അടച്ചു പൂട്ടിയതോടെ 2,800 പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു.
അമേരിക്കയിൽ അലാസ്ക്കയിൽ (6), ഒറിഗൺ (2) സ്റ്റോറുകൾ മാത്രമാണ് അവശേഷിക്കുന്നത്. ബ്രോമോയിലൂടെ ബ്ലോക്ക് ബസ്റ്ററിലെത്തി ജീവിതത്തിന് അർത്ഥം കണ്ടെത്തിയ നിരവധി മലയാളികൾ ബ്ലോക്ക് ബസ്റ്ററിന്റെ അടച്ചു പൂട്ടലിൽ ദുഃഖിതരാണ്.
Comments