മയാമി (ഫ്ലോറിഡാ) ∙ മയാമി ബീച്ചിലൂടെ കാമുകിയുമൊത്ത് നടന്നു പോയിരുന്ന കമിൽ പട്ടേൽ (Kamil-29) എന്ന ഇന്ത്യൻ യുവാവിനെ കാറിലെത്തിയ അപരിചിതനായ ഒരാൾ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതികളെ കണ്ടെത്താൻ പൊലീസ് പൊതുജനങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ചു.
ജനുവരി 25 നായിരുന്നു സംഭവം. പ്രദ ബാൾ ഹാർബർ ഓപ്പറേഷൻ മാനേജരായി ചാർജ്ജെടുക്കുന്നതിന് ഒരാഴ്ച മുമ്പായിരുന്നു ഡാലസിൽ നിന്നും പട്ടേൽ മയാമിയിലെത്തിയത്. ആറുവർഷമായി ഡാലസിലാണ് പട്ടേൽ ജോലി ചെയ്തിരുന്നത്.
പട്ടേലിനെ വെടിവച്ചു എന്നു പറയപ്പെടുന്ന പ്രതി സഞ്ചരിച്ചിരുന്ന കാറും ഉടമസ്ഥനും അപ്രത്യക്ഷമായതായി ജനുവരി 26 ന് പരാതി ലഭിച്ചിരുന്നു. കാറിന്റെ ഉടമസ്ഥൻ ഒറസ്റ്റാസ് കൊൺറാഡൊയെ (Orestas Conrado) കാണാതായെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
പട്ടേലിനോടൊപ്പം സഞ്ചരിച്ചിരുന്ന യുവതിയെ പൊലീസ് ചോദ്യം ചെയ്തു. രണ്ടു പേരും നടന്നു പോകുമ്പോൾ പെട്ടെന്ന് ഒരു കാർ ഇവരുടെ പുറകിൽ നിർത്തി ഒരാൾ പുറത്തു കടന്ന് പട്ടേലിനുനേരെ വെടിവച്ചു. കാറിൽ കയറി രക്ഷപ്പെടുകയായിരുന്നുവെന്നാണ് ഇവർ നൽകിയ മൊഴിയിൽ പറയുന്നത്.
വെടിയേറ്റ പട്ടേൽ തന്നെ രക്ഷിക്കാൻ ശ്രമിച്ചതായും വേഗത്തിൽ ഓടി രക്ഷപ്പെടാൻ പറഞ്ഞതായും യുവതി പറഞ്ഞു.
ഈ സംഭവത്തെക്കുറിച്ചു വിവരം ലഭിക്കുന്നവർ മയാമി ഡേഡ് (miami -Dade) ക്രൈം സ്റ്റോപ്പേഴ്സ് 305 471 – Tips എന്ന നമ്പറിൽ വിളിച്ചറിയിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.
Comments