You are Here : Home / USA News

ജനകീയനായ പാപ്പക്കു സ്വാഗതം: ഫിലദല്‍ഫിയ ഉത്സവ ലഹരിയില്‍

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Saturday, September 26, 2015 12:22 hrs UTC



നാലുദിവസത്തെ വേള്‍ഡ് ഫാമിലി മീറ്റിംഗിനു ഫിലാഡല്‍ഫിയാ കണ്‍വന്‍ഷന്‍ സെന്ററില്‍ വെള്ളിയാഴ്ച്ച ഉച്ചക്കു തിരശീല വീണു.
1994 ല്‍വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തുടക്കമിട്ട ഈ ആഗോള കുടുംബസംഗമത്തിന്റെ എട്ടാമതു സമ്മേളനം ഫിലാഡല്‍ഫിയായില്‍ സമാപിക്കുന്നതു പങ്കെടുത്തവരുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ടുകൊണ്ടാണു. 20,000 ല്‍ അധികം ആള്‍ക്കാര്‍ നാലുദിവസങ്ങളിലായി നടന്ന ലോകനിലവാരത്തിലുള്ള കോണ്‍ഫറന്‍സുകളില്‍ പങ്കെടുത്തു. 100 ല്‍ അധികം ലോക രാഷ്ട്രങ്ങളില്‍നിന്നുള്ള കുടുംബങ്ങള്‍ ഫിലാഡല്‍ഫിയായില്‍ അതിഥികളായുണ്ട്.

സഹോദര സ്‌നേഹത്തിന്‍ നഗരത്തില്‍ എല്ലായിടത്തും ആഹ്ലാദമുഹൂര്‍ത്തങ്ങള്‍. എല്ലാവര്‍ക്കും ഒന്നു മാത്രമേ പറയാനുള്ളു. ലാളിത്യത്തിന്റെ പര്യായമായ ഫ്രാന്‍സിസ് പാപ്പായെ ഒരു നോക്കു കാണണം. ഇതിനായി എല്ലാവരും ശനിയാഴ്ച്ചയും, ഞായറാഴ്ച്ചയും ബെന്‍ ഫ്രാങ്ക്‌ളിന്‍ പാര്‍ക്ക്‌വേയിലേക്കു കുതിക്കാന്‍ തയാറെടുത്തു കൊണ്ടിരിക്കുന്നു. 'ഞാനും ഉണ്ട്' എന്നു പറഞ്ഞു ജനം മുഴുവന്‍ നഗരസിരാകേന്ദ്രത്തിലെത്താന്‍ നിമിഷങ്ങളെണ്ണി കഴിയുന്നു. നിങ്ങള്‍ക്കും തോന്നുന്നില്ലേ ഈ ചരിത്രനിമിഷത്തിനു സാക്ഷിയാകണമെന്ന്. തീര്‍ച്ചയായും ജീവിതകാലം മുഴുവന്‍ മനസില്‍ സൂക്ഷിക്കാന്‍ പറ്റിയ അസുലഭ മുഹൂര്‍ത്തങ്ങള്‍ പാഴാക്കിക്കളയരുത്. മക്കളും, കൊച്ചുമക്കളും എന്നും മനസില്‍ താലോലിക്കാന്‍ തീര്‍ച്ചയായും പാര്‍ക്ക്‌വേയിലെത്തുക..

1986 ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഭാരത വിശുദ്ധാത്മക്കളായ അല്‍ഫോന്‍സാമ്മയെയും, ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കാന്‍ വിശുദ്ധരുടെ സ്വദേശമായകോട്ടയത്ത് എത്തിയപ്പോള്‍ ഈ ലേഖകനു മാര്‍പാപ്പയെ തൊട്ടടുത്തു കാണാന്‍ സാധിച്ചത് ഇന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നു.ജിവിതത്തില്‍ ആദ്യമായിട്ടാണു ഒരു മാര്‍പാപ്പ യെ നേരില്‍ കാണുന്നത്. ആദ്യം കണ്ട മാര്‍പാപ്പ പിന്നീട് വിശുദ്ധനായപ്പോള്‍ അനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ. അതുപോലെ തന്നെ എളി മയുടെ പര്യായവും, കരുണയുടെയും, സഹാനുഭൂതിയുടേയും മൂര്‍ത്തീഭാവവുമായ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ പദവിയെത്തി ക്കൂടായ്കയില്ല. ആ സുദിനത്തിനായി നമുക്കു കാത്തിരിക്കാം.

സെപ്റ്റംബര്‍ 26, 27 എന്നീദിവസങ്ങള്‍ പേപ്പല്‍ വീക്കെന്‍ഡ് ആണു ഫിലാഡല്‍ഫിയാക്കാര്‍ക്ക്. ആഗോള കത്തോലിക്കസഭയുടെ തലവനെ വരവേല്‍ക്കാന്‍ നഗരം ഒരുങ്ങിക്കഴിഞ്ഞു. ഫ്രാന്‍സിസ് പാപ്പാക്കു സ്വാഗതമോതിക്കൊണ്ടുള്ള വലിയ കമാനങ്ങളും, വെല്‍ക്കം ബാനറുകളും എങ്ങുനോക്കിയാലും കാണാം. 'പീപ്പിള്‍സ് പോപ്പ്' ആയ ഫ്രാന്‍സിസ് മാര്‍പാപ്പയെ സ്വീകരിക്കാന്‍ ആള്‍ക്കാര്‍ റെഡിയായിക്കഴിഞ്ഞു. ഫിലാഡല്‍ഫിയാ അതിരൂപതയുടെ കീഴിലുള്ള എല്ലാ ഇടവകകളില്‍നിന്നും മാര്‍പാപ്പയുടെ ദിവ്യബലിയില്‍ സംബന്ധിക്കാന്‍ വിശ്വാസികള്‍ ഒറ്റയായും കൂട്ടമായും ഞായറാഴ്ച്ച പാര്‍ക്ക്‌വേയിലെത്താന്‍ പ്ലാനിടുന്നു. ചില പള്ളികളില്‍നിന്നും ബസുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

 മറ്റു സ്ഥലങ്ങളില്‍ അവരവരുടെ സൗകര്യത്തിനു പൊതുവാഹനങ്ങളില്‍ പാര്‍ക്ക്‌വേയിലെത്താനാണു പ്ലാന്‍.

ഫിലാഡല്‍ഫിയ സെ. തോമസ് സീറോമലബാര്‍ ഫോറോനാ പള്ളിയില്‍ നിന്നും അക്ഷരാര്‍ത്ഥത്തില്‍ എല്ലാ ഇടവകജനങ്ങളും പ്രായഭേദമെന്യേ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കുര്‍ബാനയില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണു. എട്ടു ബസുകള്‍ ഇതിനായി നേരത്തെ ബുക്ക് ചെയ്തിട്ടുണ്ട്. ഇനിയും ഒരു ബസിനുകൂടി ആള്‍ക്കാര്‍ വെയിറ്റിംഗ് ലിസ്റ്റില്‍ നില്‍ക്കുന്നു. ഇതു കൂടാതെ ഈ ലേഖകന്റെ അന്വേഷണത്തില്‍ ധാരാളം ആളുകള്‍ സമീപസ്ഥങ്ങളായ പള്ളികളില്‍നിന്നും ട്രെയിന്‍ മാര്‍ഗം ഞായറാഴ്ച്ച നഗരത്തിലെത്താന്‍ പ്ലാനിടുന്നുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചിത്രം മുദ്രണം ചെയ്തു ഓറഞ്ചുനിറത്തിലുള്ള മനോഹരമായ ടി ഷര്‍ട്ടും ധരിച്ചാണു ഇടവകക്കാര്‍ ഒന്നടങ്കം ദിവ്യബലിയില്‍ സംബന്ധിക്കുന്നത്. ഇടവക വികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി ഇടവകജനങ്ങളുടെ അകമഴിഞ്ഞ സഹകരണത്തില്‍ വളരെ സന്തുഷ്ടനാണു.

അതുപോലെ തന്നെ ഫിലാഡല്‍ഫിയ സെ. ന്യൂമാന്‍ ക്‌നാനായ കാത്തലിക് മിഷനിലെ മുഴുവന്‍ അംഗങ്ങളും മിഷന്‍ ഡയറക്ടര്‍ റവ. ഡോ. മാത്യു മണക്കാട്ടിന്റെ നേതൃത്വത്തില്‍ പാര്‍ക്ക്‌വേയിലെത്തി ദിവ്യബലിയില്‍ പങ്കെടുക്കും. ശനിയാഴ്ച്ചയും ധാരാളം ആളുകള്‍ ഫ്രാന്‍സിസ് മാര്‍പാപ്പായുടെ ഇന്‍ഡിപെന്‍ഡന്‍സ് ഹാളിലെ പ്രസംഗം കേള്‍ക്കുന്നതിനും, ഫെസ്റ്റിവല്‍ ഓഫ് ഫാമിലീസില്‍ പങ്കെടുക്കുന്നതിനും തയാറെടുക്കുന്നുണ്ട്.സെ. ജൂഡ് സീറോ മലങ്കര കത്തോലിക്കാ ഇടവക വികാരി റവ. ഡോ. സജി മുക്കൂട്ടും, ഇന്‍ഡ്യന്‍ ലാറ്റിന്‍ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ഷാജി സില്‍വയും പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്.

ചിക്കാഗോ സെ. തോമസ് സീറോമലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തും, ഫാമിലി അപ്പസ്തലേറ്റ് ഡയറക്ടര്‍ റവ. ഫാ. പോള്‍ ചാലിശേരിയും രൂപതയെ പ്രതിനിധീകരിച്ച് വേള്‍ഡ് മീറ്റിംഗിലും, ഫാമിലി ഫെസ്റ്റിവലിലും, പേപ്പല്‍ മാസിലും പങ്കെടുക്കുന്നുണ്ട്. അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍നിന്നും 150 ല്‍ അധികം ജീസസ് യൂത്ത് വോളന്റിയര്‍മാര്‍ നാലുദിവസത്തെ മീറ്റിംഗിലും തുടര്‍ന്നുള്ള വീക്കെന്‍ഡ് പരിപാടികളിലും സജീവമായി പങ്കെടുക്കുന്നു. അവര്‍ ദിവസവും വൈകിട്ട് സീറോ മലബാര്‍ പള്ളിയില്‍കൂടി ഓരോ ദിവസത്തെയും കോണ്‍ഫറന്‍സ് ചര്‍ച്ചാവിഷയം അവലോകനം ചെയ്തിരുന്നു. 50 ല്‍ അധികം ഹോസ്റ്റ് ഫാമിലികളിലായിട്ടാണു ഇവര്‍ താമസിക്കുന്നത്. എല്ലാംകൂടി ഒരു ഉല്‍സവ പ്രതീതിയെങ്ങും.

ഫിലാഡല്‍ഫിയ സീറോമലബാര്‍ ഫോറോനാ പള്ളിയെസംബന്ധിച്ച് ഇതു ഇരട്ടി മധുരത്തിന്റെ ദിനങ്ങള്‍ കൂടിയാണു. ഫെസ്റ്റിവല്‍ ഓഫ് ഫാമിലീസില്‍ മലയാളി ഇമ്മിഗ്രന്റ് കമ്മ്യൂണിറ്റിയുടെ വകയായി ഇന്‍ഡ്യന്‍ ഡാന്‍സ് അവതരിപ്പിക്കുന്ന തിനുള്ള പ്രത്യേക അനുമതി സീറോമലബാര്‍ പള്ളിക്കു ലഭിച്ചിട്ടുണ്ട്. ഇടവകാംഗമായ ബേബി തടവനാലിന്റെ കോറിയോഗ്രഫിയില്‍ ഫിലാഡല്‍ഫി യായിലെ വിവിധ ഇന്‍ഡ്യന്‍ ക്രൈസ്തവദേവാലയങ്ങളില്‍നിന്നുള്ള 80 ല്‍ പരം കലാകാരന്മാരും, കലാകാരികളും നൃത്താദ്ധ്യാപകന്‍ ബേബിക്കൊപ്പം പാര്‍ക്ക്‌വേയിലെ ലോഗന്‍ സ്‌ക്വയര്‍ സ്റ്റേജില്‍ ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു 3:47 നു നൃത്ത പരിപാടി അവതരിപ്പിക്കും. കൊച്ചുകുട്ടികള്‍ മുതല്‍ ഉദ്യോഗസ്ഥരായ വീട്ടമ്മമാര്‍വരെ പങ്കെടുക്കുന്ന ഈ മെഗാ ഡാന്‍സ് ഷോ ഗ്ലോബല്‍ സ്റ്റേജില്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതില്‍ എല്ലാവരും സംതൃപ്തരാണു.

സെപ്റ്റംബര്‍ 26 ശനിയാഴ്ച്ചയും, 27 ഞായറാഴ്ച്ചയും രാവിലെ 6 മുതല്‍ വൈകിട്ട് 11 മണി വരെ ഫ്രാന്‍സിസ് ഫെസ്റ്റിവല്‍ ദിവസങ്ങളായി സിറ്റിയും വേള്‍ഡ് ഫാമിലി മീറ്റിംഗും പ്രഖ്യാപിച്ചിരിക്കുകയാണു. ഈ രണ്ടു ദിവസങ്ങളിലും ഉല്‍സവപ്രതീതിയായിരിക്കും ഫെസ്റ്റിവല്‍ ഗ്രൗണ്ട് മുഴുവനും. ലോകപ്രശസ്തരായ പല സെലിബ്രിറ്റികളും തങ്ങളുടെ കലാപ്രകടനങ്ങള്‍ പാര്‍ക്ക്‌വേയിലുടനീളം ഈ ദിവസങ്ങളില്‍ പലസ്റ്റേജുകളിലായി പൊതുജനങ്ങള്‍ക്കായി കാഴ്ച്ചവക്കും. മാര്‍പാപ്പയുടെ എല്ലാ പരിപാടികളും ഫെസ്റ്റിവല്‍ ഗ്രൗണ്ടിലുള്ള എല്ലാവര്‍ക്കും കാണത്തക്ക രീതിയില്‍ 40 ല്‍ അധികം ബിഗ് സ്‌ക്രീന്‍ ടി. വി കള്‍ ഫെസ്റ്റിവല്‍ ഗ്രൗണ്ടിലുടനീളം സ്ഥാപിച്ചിട്ടുണ്ട്. അതിനാല്‍ പൊതുജനങ്ങള്‍ക്ക് മാര്‍പാപ്പയുടെ സാമീപ്യം തൊട്ടടുത്തുതന്നെ എപ്പോഴും ലഭിക്കും.

സെപ്റ്റംബര്‍ 26 നു നടക്കുന്ന ഫാമിലി ഫെസ്റ്റിവലും, 27 നു പരിശുദ്ധപിതാവ് മുഖ്യകാര്‍മ്മികനായും, 1500 ല്‍ പരം വൈദികശ്രേഷ്ടരും, വൈദികരും സഹകാര്‍മ്മികരായും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയും ക്രമീകരിച്ചിരിക്കുന്നത് ബഞ്ജമിന്‍ ഫ്രാങ്ക്‌ളിന്‍ പാര്‍ക്ക്‌വേയില്‍ ആര്‍ട്ട് മ്യൂസിയത്തിനു മുന്‍പിലുള്ള ഈക്കിന്‍സ് ഓവലിലാണ്. രണ്ടു പരിപാടികളും പൊതുജനങ്ങള്‍ക്ക് തികച്ചും സൗജന്യമാണ്. സ്‌റ്റേജിനടുത്തെത്തി പരിശുദ്ധ പിതാവിന്റെ പരിപാടിയില്‍ പങ്കെടുക്കണമെങ്കില്‍ മാത്രമേ ടിക്കറ്റുകള്‍ ആവശ്യമുള്ളു.

പരിശുദ്ധ പിതാവിനെ പാര്‍ക്ക്‌വേയില്‍ തിങ്ങിക്കൂടുന്ന എല്ലാവര്‍ക്കും തൊട്ടടുത്ത് കാണത്തക്കവിധം രണ്ടു ദിവസങ്ങളിലും പേപ്പല്‍പരേഡുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഫാമിലി ഫെസ്റ്റിവല്‍ നടക്കുന്ന ശനിയാഴ്ച്ചയും, പേപ്പല്‍ മാസ് നടക്കുന്ന ഞായറാഴ്ച്ചയും ഫ്രാന്‍സിസ് മാര്‍പാപ്പ പാപ്പാമൊബീലില്‍ പാര്‍ക്ക് വേയില്‍ തിങ്ങിക്കൂടുന്ന ജനങ്ങളെ അഭിവാദ്യം ചെയ്യും. ഇപ്പോഴത്തെ വിവരമനുസരിച്ച്, ശനിയാഴ്ച്ച ഫാമിലി ഫെസ്റ്റിവല്‍ ആരംഭിക്കുന്നതിനുമുമ്പ് പാര്‍ക്ക്‌വേയിലെ ഈക്കിന്‍സ് ഓവലില്‍ തുടങ്ങി സിറ്റി ഹാളിനെ വലംവക്കുന്ന രീതിയിലാണ് പേപ്പല്‍ പരേഡു ക്രമീകരിച്ചിരിക്കുന്നത്. ഞായറാഴ്ച്ച ദിവ്യബലിക്കുമുന്‍പ് പരിശുദ്ധ പിതാവ് ജനസഹസ്രങ്ങളെ അഭിവാദ്യം ചെയ്യും. ഈ ക്രമീകരണത്തിലൂടെ പാര്‍ക്ക്‌വേയിലുള്ള എല്ലാവര്‍ക്കും പോപ് ഫ്രാന്‍സിസിനെ തൊട്ടടുത്ത് കാണാന്‍ സാധിക്കും.

ഫെസ്റ്റിവല്‍ ഗ്രൗണ്ടില്‍ പ്രവേശിക്കുന്നതിനും, നിര്‍ബാധം നടക്കുന്നതിനും, കടകളില്‍ ഭക്ഷണത്തിനായി കയറുന്നതിനും യാതൊരു നിയന്ത്രണവുമുണ്ടാകില്ല. ഇപ്പറഞ്ഞതില്‍നിന്നും യു. എസ്. സീക്രട്ട് സര്‍വീസസിന്റെ സെക്യൂരിറ്റി ചെക്ക് പോയിന്റുകള്‍ ഇല്ല എന്ന് അര്‍ത്ഥമാകുന്നില്ല. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വേദിക്ക് തൊട്ടടുത്ത് എത്തണമെങ്കില്‍ സെക്യൂരിറ്റി ചെക്ക് പോയിന്റില്‍ കൂടി മാത്രമേ സാധിക്കൂ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.