ഫ്ലോറിഡ: ഇന്ത്യയുടെ മുൻ അംബാസഡറും ഇപ്പേൾ കേരള സ്റ്റേറ്റ് ഹയർ എഡ്യുക്കേഷൻ കൗൺസിൽ വൈസ് ചെയർമാനും, അമേരിക്കൻ മലയാളികൾക്ക് സുപരിചിതനുമായ ടി. പി. ശ്രീനിവാസൻ കോവളത്തു വച്ചു വളരെ ദാരുണമായി മർദ്ദിക്കപ്പെട്ടതിൽ അമേരിക്കയിലെ മലയാളി ദേശീയ സംഘടനയായ ഫോമാ അപലപിച്ചു. വിദ്യാർത്ഥി രാഷ്ട്രീയം അതിരുകടക്കുന്നു എന്നതിന് വലിയ ഉദാഹരണമാണെന്ന് ഫോമാ പ്രസിഡന്റ് ആനന്ദൻ നിരവേൽ ചൂണ്ടിക്കാട്ടി. ഫോമാ ക്ഷണിച്ച എല്ലാ പരിപാടികൾക്കും ശ്രീ ടി.പി.ശ്രീനിവാസൻ പങ്കെടുക്കുകയും തന്നാൽ കഴിയുന്ന എല്ലാ സഹകരണങ്ങളും നൽകിയിട്ടുണ്ടെന്നു, ഫോമാ സെക്രട്ടറി ഷാജി എഡ്വേർഡ് ഓർമ്മിച്ചു. ഫോമായുടെ നിസീമമായ പിന്തുണ ഈ വിഷയത്തിൽ ടി.പി.ശ്രീനിവാസനുണ്ടാകുമെന്ന് ഫോമാ ട്രഷറർ ജോയി ആന്തണിയും പറഞ്ഞു. പോലീസ് നോക്കി നിൽക്കെയാണ് സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ് എഫ് ഐ) എന്ന ഇടതു പക്ഷ വിദ്യാർത്ഥിസംഘടനാ പ്രവർത്തകർ ടി.പി.ശ്രീനിവാസനെ കൈയ്യേറ്റം ചെയ്തത്. ഇത് ഒരു വിദ്യാർത്ഥി സംഘടനയുടെ ഒറ്റപ്പെട്ട സംഭവവുമല്ല എന്നത് ശ്രദ്ദേയമാണ്. 2013 ഫെബ്രുവരി അഞ്ചാം തീയതി, ഹയർ സെക്കണ്ടറി വിദ്യാഭ്യാസ ഡയറക്ടറായിരുന്ന കേശവേന്ദ്ര കുമാർ, ഐ എ എസിനെ അദ്ദേഹത്തിന്റെ ഓഫീസിൽ, തന്റെ സ്റ്റാഫിന്റെ മുമ്പിൽ വച്ചു കരി ഓയിൽ കോരി ഒഴിച്ചത്, വലതു പക്ഷ വിദ്യാർത്ഥി സംഘടനാ പ്രവർത്തകരായ കേരളാ സ്റ്റുഡന്റ്സ് യൂണിയൻ (കെ എസ് യൂ) ആയിരുന്നു. ഇരു കൂട്ടരും സംഭവത്തിനു ശേഷം ക്ഷമ പറഞ്ഞിരുന്നു. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ നേടിയെടുക്കുക എന്നത്, അക്രമശക്തമാകുമ്പോൾ അപലനീയമാണ്. ഇന്ന് അമേരിക്കൻ ഐക്യനാടുകളിൽ പണിയെടുക്കുന്ന പലരും കഴിഞ്ഞ കാലങ്ങളിൽ കേരളത്തിലെ കലാലയങ്ങളിൽ വിദ്യാർത്ഥി പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചവരാണ്. ആക്രമം ഒന്നിനും ഒരു പരിഹാരമല്ലെന്ന് എന്നേ തിരിച്ചറിഞ്ഞവർ. മാതാ പിതാ ഗുരു ദൈവം എന്ന സൈദ്ധാന്ധികത്തിൽ വിശ്വാസിക്കുന്ന, ഗുരു നിന്ദയ്ക്ക് ഉമിത്തീയിൽ നീറി മരിക്കണമെന്ന പുരാണ കഥകൾ കേട്ടു വളർന്ന, വിദ്യാഭ്യാസത്തിൽ ഉന്നത സ്ഥാനത്തു നിൽക്കുന്ന മലയാള നാടിന്റെ മക്കളാണ് ഇത് ചെയ്തത് എന്നറിയുമ്പോൾ ലജ്ജ കൊണ്ട് തല താഴ്ത്തുകയാണ് അമേരിക്കൻ മലയാളി പ്രവാസി സമൂഹം.
Comments