അരിസോണ∙ ഇന്ത്യാ, ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നും അഭയംതേടി അമേരിക്കയിൽ എത്തിയ എൺപത്തിയെട്ട് പേരെ അതാതു രാജ്യങ്ങളിലേക്ക് കയറ്റി അയച്ചതിൽ പ്രതിഷേധിച്ചു. ഏപ്രിൽ 8 ന് ന്യൂയോർക്ക് ജാക്സൺ ഹൈറ്റ്സ് ഡൈവേഴ്സിറ്റി പ്ലാസക്കു മുമ്പിൽ ഡ്രം എന്ന സംഘടനയുടേയും ഇമ്മിഗ്രന്റ് റൈറ്റ്സ് അഡ്വക്കറ്റിസിന്റേയും നേതൃത്വത്തിൽ പ്രതീകാത്മക ശവമടക്ക സമരം നടത്തി. വൈകിട്ട് നടത്തിയ റാലിയിൽ പങ്കെടുത്തവർ റ്റോമ്പ് സ്റ്റോൺ മാതൃകയിലുളള പ്ലാ ക്ലാർഡുകളിൽ നാടു കടത്തിയവരുടെ പേരുകൾ ആലേഖനം ചെയ്തിരുന്നു. പഞ്ചാബിൽ നിന്നുളള 55 സിഖുക്കാരും, 23 ബംഗ്ലാദേശികളും നാലു നേപ്പാളികളും ഉൾപ്പെടെ 88 പേരെയാണ് വിമാനത്തിൽ അതാതു രാജ്യങ്ങളിലേക്ക് വലിയ സുരക്ഷാ സന്നാഹത്തോടെ കയറ്റി വിട്ടത്. ഇമ്മിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് സെന്റർ ഏപ്രിൽ നാലിന് ഇവരെ നാടുകടത്തുന്നതിന് മുമ്പ് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇന്ത്യയിൽ എത്തിയാൽ മതവിശ്വാസത്തിന്റെ പേരിൽ പീഡനം അനുഭവിക്കേണ്ടി വരുമെന്ന പഞ്ചാബികളുടെ പ്രസ്താവന ഐസിഇ അംഗീകരിച്ചില്ല. നാടുകടത്തുന്നതിന് മുമ്പ് എല്ലാവരുടേയും കേസുകൾ ഇമ്മിഗ്രേഷൻ കോടതിയിൽ എത്തിയിരുന്നുവെന്നും എന്നാൽ കോടതി ഇവർക്കെതിരായ വിധിയാണ് പുറപ്പെടുവിച്ചതെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. സാൻഫ്രാൻസിസ്കൊ ഇന്ത്യൻ കോൺസലേറ്റിന്റെ പിരിധിയിൽ ഉൾപ്പെടുന്ന അരിസോണ ഫെസിലിറ്റി കോൺസുലേറ്റ് ഉദ്യോഗസ്ഥൻ, കെ. ജെ. ശ്രീനിവാസൻ ഈ സംഭവത്തെ കുറിച്ച് യാതൊരു അറിയിപ്പും യുഎസ് ഇമ്മിഗ്രേഷൻ ഓഫീസിൽ നിന്നും ലഭിച്ചിട്ടില്ല എന്നാണ് അറിയിച്ചത്. ഒബാമ പ്രസിഡന്റായതിനുശേഷം എട്ട് വർഷത്തിനുളളിൽ 2.5 മില്യൺ അനധികൃത കുടിയേറ്റക്കാരെ കയറ്റി അയച്ചതായി ഹോം ലാൻഡ് സെക്യൂരിറ്റി രേഖകൾ വ്യക്തമാക്കുന്നു.
Comments