ഡിട്രോയിറ്റ്: ഭാഷയും സംഗീതവും നൃത്തവും ഒരു സംസ്ക്കാരത്തിന്റെ യശസ്സ് വിളിച്ചോതുന്നവയാണ്. ഒരു പക്ഷെ ഇതായിരിക്കും ഭാരത സംസ്ക്കാരത്തെ ഇതര രാജ്യങ്ങളുടെ സംസ്ക്കാരത്തിൽ വ്യത്യസ്തമാക്കുന്നത്. മോഹനിയാട്ടവും, കുച്ചിപ്പുടിയും, ഭരതനാട്യവും, കഥക്കുമെല്ലാം ആ സംസ്ക്കാരത്തിന്റെ തനിമ വ്യക്തമാക്കുന്ന നൃത്ത രൂപങ്ങളാണ്. "നാനാത്വത്തിൽ ഏകത്വം", ലോകത്തിനു ഇന്ത്യയുടെ സന്ദേശമാണിത്. ഇന്ത്യയിലെ ഒരോ ഭാഷയ്ക്കും സംസ്ഥാനത്തിനും മതത്തിനുമെല്ലാം ഓരോ കലാ രൂപങ്ങളുണ്ട്. ആ വ്യത്യസ്തതയാണ് ഇന്ത്യയുടെ ശക്തി. അമേരിക്കയിലെ തടാകങ്ങളുടെ നാടായ മിഷിഗണിലെ ഇന്ത്യൻ ജനതയ്ക്കായി ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷൻ അഭിമാനപുരസരം കാഴ്ച്ചവെക്കുകയാണ് ഭാരത ദർശനം. സൂര്യ കൃഷ്ണമൂർത്തിയുടെ സംവിധാനത്തിൽ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കലാരൂപങ്ങളെ കോർത്തിണക്കി തയാറാക്കിയിരിക്കുന്ന ഈ സ്റ്റേജ് ഷോ, കാണികളെ ഭാരതത്തിലെ വിവിധ നൃത്ത രൂപങ്ങളെ പരിചയപ്പെടുത്തും. അതോടൊപ്പം ഇന്ത്യയിലെ പ്രശസ്ത നാടൻ പാട്ടുകളും, പതിമൂന്നാം നൂറ്റാണ്ട് മുതൽ ഇപ്പോഴത്തെ ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവടങ്ങളിലെ സൂഫി പുണ്യ സ്ഥലങ്ങളിൽ ആരംഭിച്ചു എന്നു കരുതപ്പെടുന്ന കവ്വാലി സംഗീതവും കേൾക്കുവാനുള്ള അവസരമുണ്ടാകും. പ്രശസ്ത നടിയും നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി, ദക്ഷിണ വൈദ്യനാഥൻ എന്നിവർ ഭരതനാട്ട്യവും പ്രതീക്ഷ കാശി കുച്ചിപ്പുടിയും, അഞ്ചന ജാ, ദിവ്യ ഗോഖലെ എന്നിവർ കഥക്കും നാടൻ സംഗീതം സരിതയും, സിയാ ഉൾ ഹഖ്, സിജുകുമാർ എന്നിവർ കവ്വാലിയും അവതരിപ്പിക്കും. തബല ജയൻ മലമാരിയും ഡ്രംസ് മല മാരി ശശിയും ആറ്റുകാൽ ബാലസുബ്രമണ്യം വയലിനും കീബോർഡ് ജയകുമാറുമാണ് അവതരിപ്പിക്കുന്നത്. പരിപാടി വൻ വിജയമാകുവാൻ മിഷിഗണിലെ എല്ലാ മലയാളികളുടെയും പൂർണ്ണ പിന്തുണ വേണമെന്ന് ഡിട്രോയിറ്റ് മലയാളി അസ്സോസിഷേൻ പ്രസിഡന്റ് സൈജൻ കണിയോടിക്കലും സെക്രട്ടറി നോബിൾ തോമസ്സും ട്രഷറർ പ്രിൻസ് എബ്രഹാമും പറഞ്ഞു. അതോടൊപ്പം പരിപാടിയിലേക്ക് എല്ലാവരേയും ക്ഷണിക്കുകയും ചെയ്തു. കൂടുതൽ വിവരങ്ങൾക്ക്: സന്ദർശിക്കൂ www.dmausa.com/soorya വിനോദ് കൊണ്ടൂർ ഡേവിഡ്
Comments