ഫ്ലോറിഡ: കണ്ണഞ്ചിപ്പിക്കുന്ന നൃത്ത ചുവടുകളുമായി അമേരിക്കൻ മലയാളികൾക്കിടയിൽ ചുരുങ്ങിയ കാലം കൊണ്ടു പ്രശസ്തിയാർജ്ജിച്ച ശിങ്കാരി ഡാൻസ് ഗ്രൂപ്പിന്റെ എല്ലാമെല്ലാമായ ശിങ്കാരി (ക്ലാര കുറിയാക്കോസ് ), ഫോമാ ന്യൂസ് ടീമിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു. ഹ്യൂസ്റ്റണിൽ ചെറിയ രീതിയിൽ ആരംഭിച്ച ശിങ്കാരി സ്ക്കൂൾ ഓഫ് ഡാൻസ്, ഇന്ന് ഹ്യൂസ്റ്റൺ ഉൾപ്പടെ അമേരിക്കയിലെ 5 വൻ നഗരങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ബിസ്സിനസ്സ് സംരംഭമാണ്. ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസിന്റെ (ഫോമാ) 2016 ജൂലൈ 7 മുതൽ 10 വരെ ഫ്ലോറിഡയിലെ മയാമിയിലെ ഡ്യൂവിൽ ബീച്ച് റിസോർട്ടിൽ വച്ചു നടത്തപ്പെടുന്ന അന്താരാഷ്ട്ര കൺവൻഷനിൽ പൂർണ്ണമായി അമേരിക്കയിൽ ജനിച്ചു വളർന്ന മലയാളി നർത്തകരുടെ സംഘമായ ശിങ്കാരി സ്ക്കൂൾ ഓഫ് ഡാൻസിലെ ഏകദേശം മുപ്പതിൽപരം കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന നൃത്ത വിസ്മയം ഒരുക്കാൻ പോകുകയാണ്.
ചോദ്യം: ശിങ്കാരിയെന്നാണോ ശരിക്കുള്ള പേര്?
ഉത്തരം: അല്ല. ശരിക്കുള്ള പേര് ക്ലാര കുറിയാക്കോസ് എന്നാണ്. ശിങ്കാരി എന്നത് വിളി പേരാണ്. അതു തന്നെയാണ് ഡാൻസ് സ്ക്കൂളിനിട്ടിരിക്കുന്നതും.
ചോ: എങ്ങനെയാണ് നൃത്തത്തിലേക്ക് വന്നത് ?
ഉ: ഞങ്ങളുടെ കുടുബത്തിലെ എല്ലാവരും കലയോട് ആഭിമുഖ്യമുള്ളവരാണ്. സഹോദരിമാരാണ് ആദ്യം നൃത്തത്തിലേക്ക് വരുന്നത്. അതിനു ശേഷമാണ് ഞാൻ വരുന്നത്. ആദ്യ നൃത്ത ഗുരു എന്റെ അമ്മ തന്നെയാണ്.
ചോ: എത്ര കാലമായി നൃത്തം തുടങ്ങിയിട്ട്?
ഉ: ഏകദേശം 24 വർഷങ്ങളായി നൃത്തം ചെയ്യുന്നു.
ചോ: ശിങ്കാരി സ്ക്കൂൾ ഓഫ് ഡാൻസ് എങ്ങനെയാണ് ആരംഭിച്ചത്?
ഉ: ടീം ആയിട്ട് ഡാൻസ് ചെയ്യാറുണ്ടായിരുന്നു. 2008-ൽ ഹ്യൂസ്റ്റണിലാണ് ശിങ്കാരി സ്ക്കൂൾ ഓഫ് ഡാൻസ് ആരംഭിച്ചത്. ഇന്ന് ചിക്കാഗോ, ഡാളസ്സ്, ലോസ് ആഞ്ചലസ്, സാൻ ഫ്രാൻസിസ്കോ എന്നിവടങ്ങളിലായി 5 ബ്രാഞ്ചുകളുണ്ട്.
ചോ: ഫോമായെ കുറിച്ചുള്ള അഭിപ്രായം?
ഉ: ഫോമാ എന്ന നോർത്ത് അമേരിക്കയിലെ സംഘടനകളുടെ സംഘടന, കേരളത്തെ കൂടുതലറിയുവാൻ എന്നെ പ്രേരിപ്പിച്ചു. ഫോമാ ലോക്കൽ കലാകാരൻമാരെ ഇതു പോലെ പ്രോൽസാഹിപ്പിക്കുന്നത് വളരെ അഭിനന്ദനീയമാണ്.
ചോ: ഫോമാ അന്താരാഷ്ട്ര കൺവൻഷനിൽ എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്?
ഉ: ഒരു പ്രമേയാധിഷ്ടിത ഡാൻസ് സെഗ്മെന്റാണ് ഫോമായിൽ അവതരിപ്പിക്കുന്നത്. ഏകദ്ദേശം 30 കലാകാരൻമാരേയും കലാകാരികളേയുമാണ് അണിനിരത്തുന്നത്. അമേരിക്കയിൽ ജനിച്ചു വളർന്ന ഒരു പെൺകുട്ടി കേരളത്തിന്റെ പൈതൃകം അന്വേഷിച്ച് നാട്ടിലേക്ക് പോകുന്നതിനെ ആസ്പദമാക്കി "യാത്ര" എന്ന ഡാൻസ് സെഗ്മെന്റാണ് ഫോമാ കൺവൻഷനു അവതരിപ്പിക്കുന്നത്.
ചോ: വായനക്കാരോട് എന്താണ് പറയാനുള്ളത്?
ഉ: പെപ്സിയുടെ സി ഈ ഓ ഇന്ത്യൻ വംശജ ഇന്ദിരാ നൂയിയാണ്, ഗൂഗിളിന്റെ സി ഈ ഓ സുന്ദർ പിച്ചൈയാണ്. ഇത് ഇന്ത്യൻ അമേരിക്കകാർക്ക് അഭിമാനിക്കാവുന്നതാണ്; അതോടൊപ്പം പുതുതലമുറക്ക് ഇന്ത്യയെ കുറിച്ച് കൂടുതൽ അറിയുവാനുള്ള ആഗ്രഹം ജനിപ്പിച്ചിട്ടുണ്ട്. ഇത് കുട്ടികളെ ഇന്ത്യൻ ഭാഷയും, സംസ്ക്കാരവും, നൃത്തവുമൊക്കെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. നോർത്ത് അമേരിക്കയിലെ എല്ലാ മലയാളികളും, ഫോമാ കൺവൻഷനിൽ ഞങ്ങൾ അവതരിപ്പിക്കുന്ന "യാത്ര" എന്ന പരിപാടി കണ്ട് അനുഗ്രഹിക്കണം.
ഇത്തരം ഒട്ടനവധി വിത്യസ്തങ്ങളായ പരിപാടികളുമായാണ് ഫോമാ 2016 അന്താരാഷ്ട്ര കൺവൻഷൻ ജൂലൈ 7 മുതൽ 10 വരെ മയാമിയിൽ വച്ചു നടക്കുന്നത്. നോർത്ത് അമേരിക്കയിലെ എല്ലാ മലയാളികളേയും ഇതിലേക്ക് ക്ഷണിക്കുന്നു എന്ന് ഫോമാ പ്രസിഡന്റ് ആനന്ദൻ നിരവേൽ, സെക്രട്ടറി ഷാജി എഡ്വേർഡ്, ട്രഷറാർ ജോയി ആന്തണി എന്നിവർ പറഞ്ഞു.
ഫോമാ ന്യൂസ് ടീമിനു വേണ്ടി തയാറാക്കിയത്: വിനോദ് കൊണ്ടൂർ ഡേവിഡ്.
Comments