ഫ്ലോറിഡ: ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും അമേരിക്കയിലെത്തിയതിന് ശേഷം വളരെ നാളത്തെ ആഗ്രഹമായിരുന്നു സഞ്ചാരികളുടെ പറുദീസയായ മയാമി സന്ദർശിക്കുകയെന്ന്. അങ്ങിനെ ചിന്തിച്ചിരിക്കുമ്പോഴാണ് ഫോമാ കൺവൻഷൻ മയാമിയിലെ ഡ്യൂവില്ല് ബീച്ച് റിസോർട്ടിൽ വച്ചു നടത്തുവാൻ തീരുമാനിച്ച കാര്യം അറിയുന്നത്. പഴമക്കാർ പറയും പോലെ, അച്ഛൻ ഇച്ചിച്ചതും വൈദ്യൻ കൽപ്പിച്ചതും പാൽ. പിന്നെ ഒട്ടും ചിന്തിച്ചല്ല, മയാമിക്ക് വച്ച് പിടിക്കാമെന്നു തീരുമാനിച്ചു. കൂട്ടത്തിൽ ഒരു കാര്യം കൂടി തീരുമാനിച്ചു, മയാമി ശരിക്കൊന്നു കണ്ടു കളയാമെന്ന് (അങ്കവും കാണാം, താളിയും ഒടിക്കാം). ഒട്ടും താമസിയാതെ ഞാൻ ഗൂഗിൾ ഭഗവാനെ ശരണം പ്രാപിച്ചു. എന്തൊക്കെയാണ് മയാമിയിൽ കാണാനുള്ളത് എന്ന് ശരിക്കൊന്നു സേർച്ച് ചെയ്തു. മയാമിയിൽ സഞ്ചാരികൾക്കു പ്രീയപ്പെട്ട പത്തു കാര്യങ്ങളിൽ എന്നെ ആകർഷിച്ചത് എയർ ബോട്ട് റൈഡായിരുന്നു. കൂറ്റൻ ഫാനുകളുടെ സഹായത്തോടെ ചതുപ്പുനിലങ്ങളുടെയും തടാകങ്ങളുടെയും മുകളിലൂടെ ചീറിപ്പാഞ്ഞു പോകുന്ന തരം ബോട്ടാണ് എയർ ബോട്ട്. പല പ്രശസ്ത ഇംഗ്ലീഷ് ചിത്രങ്ങളിലും എയർ ബോട്ടുകൾ ഒരു പക്ഷെ നമ്മൾ കണ്ടിട്ടുണ്ടാകും. എയർ ബോട്ട് റൈഡിനെ കുറിച്ചു കൂടുതൽ പഠിച്ചപ്പോൾ, എന്നും സാഹസികത ഇഷ്ടപ്പെടുന്ന, എന്തും ഒരിക്കൽ പരീക്ഷിക്കുന്ന മലയാളിയുടെ സാഹസിക എന്നിൽ നിറഞ്ഞു. ഇതിന്റെ വേഗതയാണ് മറ്റൊരു പ്രത്യേകത. ഏകദേശം മണിക്കൂറിൽ 150 മൈലുകൾ (241 കി.മി.) താണ്ടും എയർ ബോട്ട്. ഫ്ലോറിഡയിലെ പ്രശസ്തമായ എവർഗ്ലേഡ് നാഷണൽ പാർക്കിലൂടെയാണ്, ഈ എയർ ബോട്ട് യാത്ര. ചതുപ്പു നിലങ്ങളിലൂടെയും, ബീച്ചുകളുടെ അരികിലൂടെയും കാനന ഭംഗി ആസ്വദിച്ചുള്ള ഈ യാത്ര ഒരിക്കലും മറക്കാനാവാത്ത ഒന്നായിരിക്കുമെന്നതിൽ ഒരു സംശയവുമില്ല. വായും തുറന്നു തീരത്തു വിശ്രമിക്കുന്ന മുതല കൂട്ടങ്ങൾ, കിളികളുടെ കളകളാരവം, കണ്ടൽ വനങ്ങൾ തുടങ്ങി പ്രകൃതിയോട് ചേർന്ന് കുറച്ചു സമയങ്ങൾ. മുതലക്കുഞ്ഞുങ്ങളെ കുറിച്ചു പറഞ്ഞപ്പോഴാണ്, എന്റെ ഒരു സുഹൃത്ത് നടൻ ജോസ് പ്രകാശിന്റെ വലിയ ആരാധകനായിരുന്നു. അദ്ദേഹത്തിന്റെ പ്രശസ്തമായ ഡയലോഗ് "ഇവരെ നമ്മുടെ മുതലക്കുളം കാണിക്കു." എന്തൊക്കെയായാലും ഈ വേനൽക്കാലത്ത് ഫ്ലോറിഡ എയർ ബോട്ട് റൈഡിന് പോയിട്ടെ ബാക്കി കാര്യമുള്ളു. വിത്യസ്തങ്ങളായ മയാമി കാഴ്ച്ചകളും വിശേഷങ്ങളുമായി ഇനിയും നിങ്ങളുടെ മുന്നിൽ ഞങ്ങൾ എത്തും.
Comments