You are Here : Home / USA News

ഒര്‍ലാന്‍ഡോ കൂട്ടക്കൊല: യു എസ് ശിക്ഷാവിധികളില്‍ പരിഷ്‌കരണം ആവശ്യപ്പെട്ട് മത പ്രതിനിധികള്‍

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Saturday, June 18, 2016 08:35 hrs UTC

ഒര്‍ലാന്‍ഡോ കൂട്ടക്കൊലയ്ക്കിരയായവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുംവേണ്ടി പ്രാര്‍ഥിക്കുവാനും യു എസ് ശിക്ഷാവിധികളില്‍ അയവ് വരുത്താനുള്ള നിയമഭേദഗതി നടപ്പാക്കുന്നതിന് സമ്മര്‍ദം ചെലുത്തുന്നതിനുമായി പ്രാര്‍ഥനകളുമായിവിവിധ മത വിഭാഗങ്ങളെ പ്രതിനിധീകരിച്ച് നിരവധി നേതാക്കള്‍ ക്യാപ്പിറ്റോള്‍ ഹില്ലില്‍ ഒത്തുചേര്‍ന്നു. സെനറ്റ് മജോറിറ്റി ലീഡര്‍ മിച്ച് മക്കനല്‍ അടക്കമുള്ള യു എസ് സെനറ്റര്‍മാരെ സന്ദര്‍ശിച്ച വിശ്വാസി നേതാക്കളില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയെ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്ത പ്രതിനിധീകരിച്ചു. മറ്റ് മതപ്രതിനിധികള്‍ക്കൊപ്പം മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്ത നിയമഭേദഗതിക്കായി ശബ്ദമുയര്‍ത്തി. ദേശീയ മത പ്രതിനിധികളുടെ സാന്നിധ്യവും അവരുടെ ശബ്ദവും ജയിലറകളിലെ ശബ്ദമില്ലാത്തവര്‍ക്കുവേണ്ടി ധാര്‍മിക ശബ്ദമാകുമെന്ന് പ്രതിനിധികള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ചെറിയ കുറ്റകൃത്യങ്ങള്‍ക്കു പോലും ആളുകളെ ജീവപര്യന്തത്തിനും മറ്റും വിധിക്കുന്ന യു എസ് ശി ്ക്ഷാനടപടികള്‍ 2.3മില്യണ്‍ അമേരിക്കക്കാരെയാണ് ജയിലറകളില്‍ അടച്ചിരിക്കുന്നത്. ഇരു രാഷ്ട്രീയപാര്‍ട്ടികളുടെയും വന്‍ പിന്തുണ ലഭിച്ച 'ദ സെന്റന്‍സിംഗ് റീഫോം ആന്‍ഡ് കറക്ഷന്‍സ് ആക്ട് ഓഫ് 2015' ( െ2015) സെനറ്റ് ലീഡര്‍ മക്കണലിന്റെ മേശയില്‍ കഴിഞ്ഞ ഒക്‌ടോബര്‍ മുതല്‍ ഇരിക്കുന്നുവെങ്കിലും ഇനിയും പ്രാവര്‍ത്തികമാക്കാനായിട്ടില്ല. ഇത് പ്രാവര്‍ത്തികമാകുന്നപക്ഷം ക്രിമിനല്‍ നിയമപരിഷ്‌കരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ നടപ്പാകുന്ന ഏറ്റവും ശ്രദ്ധേയമായ ഭേദഗതിയാവും ഇത്. യു എസിലെ നിറഞ്ഞുകവിയുന്ന ജയിലറകളെ സംബന്ധിച്ചിടത്തോളം ഈ ബില്‍ നടപ്പാകേണ്ടത് വളരെ അത്യാവശ്യമാണന്ന് വിശ്വാസി പ്രതിനിധികള്‍ പറഞ്ഞു. ബില്‍ പാസാക്കുന്നതിന് മുന്‍കൈയെടുക്കണമെന്ന് വിശ്വാസി പ്രതിനിധികള്‍ സെനറ്റര്‍മാരെയും ഹൗസ് ഓഫ് റപ്രസന്റേറ്റീവ്‌സിലെ അംഗങ്ങളെയും കണ്ട് ആവശ്യപ്പെട്ടു. റിപ്പബ്ലിക്കന്‍സും ഡമോക്രാറ്റ്‌സും ഒരേ സ്വരത്തില്‍ പിന്തുണച്ച ഒരേയൊരു വിഷയമാണ് ശിക്ഷാനടപടികളിലെ മാറ്റം. ''അടിമകളുടെ വിമോചകനായ ഒരു ദൈവത്തെയാണ് ക്രിസ്ത്യന്‍ സഭയും ജൂതമതവും ഇസ്ലാമും പഠിപ്പിക്കുന്നത്. കുറ്റവാളികള്‍ക്ക് രണ്ടാമതൊരു അവസരം കൂടി നല്‍കുന്ന ദൈവത്തെ. ഇത് ധാര്‍മികതയുടെയും വിശ്വാസത്തിന്റെയും വിഷയമാണ്. അതുകൊണ്ടുതന്നെ സെനറ്റര്‍ മക്കണല്‍ ഇക്കാര്യത്തില്‍ ശരിയായ സമയത്ത് തന്നെ പ്രവര്‍ത്തിച്ച് ബില്‍ വോട്ടിനിടണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.'' ഡിസൈപിള്‍സ് ഓഫ് ക്രൈസ്റ്റ് ക്രിസ്ത്യന്‍ സഭയുടെ പ്രസിഡന്റ് ഷാരണ്‍ വാറ്റ്കിന്‍സ് പറയുന്നു. അമേരിക്കന്‍ സമൂഹത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പങ്കിനെകുറിച്ച് മാര്‍ നിക്കോളോവോസ് ഇങ്ങനെ പറഞ്ഞു. ''ഈ മഹാരാജ്യത്തെ ഒരു കുടിയേറ്റ വിശ്വാസ സമൂഹമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭയെ മുമ്പ് കണക്കാക്കിയിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി അതല്ല, ഈ രാജ്യത്തിലെ, അമേരിക്കന്‍ സമൂഹത്തിലെ പ്രധാന മേഖലകളിലെല്ലാം ഈ സഭയിലെ അംഗങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. അനുദിനം വളരുന്ന ഒരു വിശ്വാസി സമൂഹമാണിത്. അമേരിക്കയിലായാലും കാനഡയിലായാലും ഏത് സമൂഹത്തില്‍ ആയിരിക്കുന്നുവോ അവിടെ മലങ്കരഓര്‍ത്തഡോക്‌സ് സഭ അതിന്റെ പ്രവാചകദൗത്യം നിറവേറ്റിയിരിക്കും.''

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.