ന്യൂജഴ്സി ∙ പുതുവത്സരദിനത്തിൽ ബുദ്ധിമാന്ദ്യമുള്ള 16 വയസുകാരിയുടെ വെടിയേറ്റ് മാതാപിതാക്കളായ സ്റ്റീവൻ (44), ലിൻസ്(42) സഹോദരി ബ്രിട്ടണി(18) മേരി ഷുൽട്ട്സ് (70) എന്നിവർ കൊല്ലപ്പെട്ടതായി ജനുവരി 1 തിങ്കളാഴ്ച മൺമൗത്ത് കൗണ്ടി പ്രോസിക്യൂട്ടർ ക്രിസ്റ്റഫർ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.
ന്യൂജഴ്സിയിലെ ലോങ്ങ് ബ്രാഞ്ചിലുള്ള വസതിയിൽ പുതുവർഷം പുലരുന്ന തിന് 20 മിനിട്ടുകൾ ശേഷിക്കവെയാണ് വെടിവെപ്പുണ്ടായതെന്ന് ക്രിസ്റ്റഫർ പറഞ്ഞു.911 കോൾ ലഭിച്ചു മിനിട്ടുകൾക്കകം എത്തിച്ചേർന്ന പൊലീസ് പതിനാറുകാരിയെ അനിഷ്ട സംഭവങ്ങൾ ഒന്നും ഇല്ലാതെ കസ്റ്റഡിയിലെടുത്തു.
വെടിവയ്പു നടന്ന സമയത്ത് രണ്ട് സഹോദരന്മാരിൽ ഒരാളും പെൺകുട്ടിയുടെ മുത്തച്ഛനും വീട്ടിൽ ഉണ്ടായിരുന്നുവെങ്കിലും ഇവർ അപകടം കൂടാതെ രക്ഷപ്പെട്ടു. ന്യൂജഴ്സി സ്റ്റോക്ട്ടൺ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായിരുന്ന ബ്രിട്ടണി അവധിക്കാലം ചെലവഴിക്കാനായിരുന്നു വീട്ടിലെത്തിയത്.
വെടിവച്ച പെൺകുട്ടിയുടെ പ്രായം കണക്കിലെടുത്ത് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.സെമി ഓട്ടോമാറ്റിക്ക് ഗൺ ഉപയോഗിച്ചാണ് വെടിവച്ചതെന്നും തോക്ക് വീട്ടിൽ സൂക്ഷിച്ചിരുന്നതാണോ എന്ന് അന്വേഷിച്ചുവരുന്നതായും പൊലീസ് പറഞ്ഞു.
നാലു ഫസ്റ്റ് ഡിഗ്രി മർഡർ, നിയമ വിരുദ്ധമായി ആയുധം കൈവശം വക്കൽ തുടങ്ങി നാലു വകുപ്പുകളാണ് പ്രതിയുടെ പേരിൽ കേസ്സെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.
Comments