ന്യൂജേഴ്സി: മലയാളത്തിന്റെ വാനമ്പാടി ചിത്രയെക്കുറിച്ച് അറിപ്പെടാത്ത കഥകള്‍ പങ്കുവെയ്ക്കുകയാണ് പിതൃസഹോദര പുത്രിയായ ഡീറ്റ നായര്‍. ഇരുവരും പങ്കുവെച്ച ഓര്‍മ്മകള്‍ പ്രവാസി ചാനല്‍ കാമറിയിലാക്കിയപ്പോള് തെളിഞ്ഞുവന്നത് ഇതേവരെ കാണാത്ത പ്രിയ ഗായികയുടെ ജീവിത കഥ.
കാല് നൂറ്റാണ്ടായി അമേരിക്കയില്‍ ജീവിക്കുന്ന ഡീറ്റ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു സംഭവം ഓര്‍ക്കുന്നു. അറ്റ്ലാന്റിക് സിറ്റി കാണാന്‍ പോയതാണ്. റോളര്‍ കോസ്റ്ററില്‍ കയറാന്‍ ചിത്രയോടും ഡീറ്റയോടും ഡീറ്റയുടെ ഭര്‍ത്താവ് രമേശ് നിര്‍ബന്ധിച്ചു. ചിത്രയുടെ ഭര്‍ത്താവ് വിജയനു ആശങ്ക. ഏതായാലും കുടുംബത്തിന്റെ മാനം കാക്കാം എന്നു പറഞ്ഞ് ഇരുവരും റോളര്‍ കോസ്റ്ററില്‍ കയറി. കയറിയാപാടെ താന്‍ പേടിച്ച് കരയാനാരംഭിച്ചുവെന്ന് ഡീറ്റ. താഴെയ്ക്കിറങ്ങുന്നതുവരെ അതു തുടര്‍ന്നു. 'കൊച്ചേച്ചിയാകട്ടെ ചിരിച്ചുകൊണ്ടേയിരുന്നു. ഒരു പേടിയുമില്ലാത്ത മട്ടിലുള്ള ഇരിപ്പ്. പക്ഷെ ഇറങ്ങിക്കഴിഞ്ഞപ്പോള്‍ ചേച്ചി പറഞ്ഞത് കടുത്ത പേടികൊണ്ട് ചിരിച്ചുകൊണ്ടിരുന്നു എന്നാണ്'.
കരമനയില്‍ സമീപത്തു തന്നെയായിരുന്നു ഇരുവരുടേയും വീട്. ചെറുപ്പത്തില്‍ കടുത്ത കുസൃതിക്കാരിയായിരുന്നു കൊച്ചേച്ചിയെന്ന് മൂന്നു വയസിനിളപ്പമായ ഡീറ്റ ഓര്‍ക്കുന്നു. എന്നാല്‍ ആളുകളുമായി ബന്ധപ്പെടുമ്പോള്‍ ഗൗരവ സ്വഭാവം കൈക്കൊള്ളും.
വീടുകള്‍ക്കടുത്തായി കുറെ കശുമാവുണ്ട്. കാടുപിടിച്ച സ്ഥലം. അങ്ങോട്ടു പോകെരുന്നാണ് വീട്ടുകാരുടെ വിലക്ക്. പക്ഷെ ഉച്ചയ്ക്ക് മാതാപിതാക്കള്‍ മയങ്ങുന്ന സമയത്ത് കൊച്ചേച്ചി വന്നു വിളിക്കും. കൊച്ചേച്ചിയുടെ ഇളയ സഹോദരന് മഹേഷും ഡീറ്റയും കൂടി കശുമാവിനടുത്തെത്തും. കൊച്ചേച്ചി കശുമാവില്‍ കയറി പിടിച്ചു കുലുക്കി കശുമാമ്പഴമെല്ലാം താഴെയിടും. അതും തിന്ന് മാതാപിതാക്കള്‍ ഉണരും മുമ്പ് എല്ലാവരും വീട്ടില്‍ ഹാജര്‍.
ചെറുപ്പത്തില്‍ കസിന്‍സ് എല്ലാവരും കൂടി 'നെയിം, പ്ലെയിസ്, ആനിമല്‍, തിംഗ്' എന്ന കളി കളിക്കും. കൂട്ടത്തില്‍ ചെറുപ്പമായിരുന്ന ചിത്രയും ഡീറ്റയും ഒരു ടീമായി എന്നും തോല്‍ക്കും. ഏതെങ്കിലുമൊരു വാക്കു പറഞ്ഞു അതിന്റെ അവസാന അക്ഷരത്തില്‍ തുടങ്ങുന്ന പേര്, സ്ഥലം, മൃഗം, വസ്തു എന്നിവയൊക്കെയാണ് എഴുതേണ്ടത്. ഒരുതരം അന്താക്ഷരി.
തോറ്റു മടുത്തപ്പോള്‍ ഡിക്ഷണറി എടുത്ത് വാക്കുകള്‍ കാണാപാഠം പഠിക്കുവാന്‍ തീരുമാനിച്ചു. അങ്ങനെ ഡിക്ഷണറിയില്‍ നിന്ന് ഒരുപാട് വാക്കുകള്‍ ഇരുവരും ഹൃദിസ്ഥിമാക്കി. കളിയില്‍ ഇരുവരും ജയിക്കാനും തുടങ്ങി. പക്ഷെ കാണാപാഠം പഠിച്ചാണ് ഇരുവരും വരുന്നതെന്ന് പിന്നീട് മറ്റുള്ളവര്‍ കണ്ടുപിടിച്ചു. അതോടെ അവരെ കളിയില്‍ നിന്ന് പുറത്താക്കി. അമേരിക്കയിലായിരുന്നെങ്കില്‍ സ്പെല്ലിംഗ് ബീയില്‍ ഒരുകൈ നോക്കാമായിരുന്നു.!
ചെറുപ്പത്തില്‍ കന്യാകുമാരിയില്‍ പോയപ്പോള്‍ ഒരു സന്യാസിനി കൊച്ചേച്ചി പ്രശസ്ത പാട്ടുകാരിയാകുമെന്ന് പ്രവചിച്ചതും ഡീറ്റ ഓര്‍ക്കുന്നു.
മകളുടെ ഓര്‍മ്മയ്ക്കായി ചിത്ര രൂപംകൊടുത്ത സ്നേഹനന്ദന ട്രസ്റ്റ് നിസഹായരായ പല പാട്ടുകാര്‍ക്കും സഹായമെത്തിക്കുന്നു.മകളെപ്പറ്റി പറയാത്ത ഒരു ദിവസവും കൊച്ചേച്ചിയുടെ ജീവിതത്തിലില്ല.
ഗിറ്റാര്‍ പഠിച്ചിട്ടുണ്ടെങ്കിലും ഡീറ്റ പാട്ടുകാരിയല്ല. എന്നാല്‍ കുടുംബത്തില്‍ ചിത്രയെക്കൂടാതെ പാട്ടുകാരും പാട്ട് പഠിപ്പിക്കുന്നവരും പലരുണ്ട്.
ന്യൂജേഴ്സി പ്രിന്‍സ്ടണിനടുത്ത് സ്കില്‍മാനില്‍ താമസിക്കുന്ന ഡീറ്റയുടെ ഭര്‍ത്താവ് രമേശ് മാനേജ്മെന്റ് കണ്‍സള്‍ട്ടിംഗ് കമ്പനി പാര്‍ട്ട്ണറാണ്. രണ്ടു പുത്രന്മാര്.
ജോലിക്കൊന്നും പോകാതെ ഹൗസ് വൈഫായി കഴിയുന്നത് താന്‍ എന്ജോയ് ചെയ്യുന്നുവെന്ന് ഡീറ്റ. ചിത്രയെപ്പറ്റി ആരും അറിയാത്ത കാര്യങ്ങളാണ് ഇരുവരും തമ്മിലുള്ള സംഭാഷണത്തില്‍. അതിനാല്‍ തന്നെ അതൊരു ഇന്റര്‍വ്യൂ അല്ലെന്ന് പ്രവാസി ചാനലിന്റെ സുനില്‍ െ്രെടസ്റ്റാര്‍ പറയുന്നു. മഹേഷ് നിര്‍മ്മിച്ച് ജില്ലി സാമുവേല്‍ സംവിധാനം ചെയ്ത അഭിമുഖത്തിന്റെ അസോസിയേറ്റ് പ്രൊഡ്യൂസര്‍ ആഷിക ഷാഫിയാണ്.
ശനിയാഴ്ച ആറുമണിക്കും ഞായറാഴ്ച എട്ടു മണിക്കും (ന്യൂ യോർക്ക് സമയം) കാണുക. `എന്റെ കൊച്ചേച്ചി'.
ഇന്ത്യൻ സമയം ഞായറാഴ്ച രാവിലെ 4.30 നും, തിങ്കളാഴ്ച രാവിലെ 6.30 നും പ്രവാസി ചാനൽ വഴി കാണാം.
ഇന്ത്യയിലോ ലോകത്തെവിടെ നിന്നോ പ്രേക്ഷകർക്ക് www.pravasichannel.com വഴിയും ഈ പ്രോഗ്രാം തൽസമയം കാണാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് പ്രവാസി ചാനൽ : 1-908-345-5983 or email : news@pravasichannel.com
Comments